കൊച്ചി: കാര്‍ഷിക ഉത്പാദന മേഖലയിലെ പ്രതികൂല സാഹചര്യങ്ങള്‍ കടുത്തത്തോടെ ഉപഭോഗം ഇടിയുന്നതിനാല്‍ രാജ്യത്തെ മുന്‍നിര കണ്‍സ്യൂമര്‍ കമ്പനികള്‍ വലയുന്നു.
കാലം തെറ്റിയെത്തിയ മഴയും അതിശൈത്യവും പ്രധാന കാര്‍ഷിക മേഖലകളില്‍ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതിനാല്‍ ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും ഉപഭോഗം കുറയുകയാണ്. ഇതോടെ ഒക്റ്റോബര്‍ മുതല്‍ നവംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ മുന്‍നിര കമ്പനികളുടെ വിറ്റുവരവിലും ലാഭത്തിലും കാര്യമായ വളര്‍ച്ചയുണ്ടായില്ല. അസംസ്കൃത സാധനങ്ങളുടെ വില വർധന കാരണം വിൽപ്പന മാര്‍ജിന്‍ കുറയുന്നതും കമ്പനികള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. മുന്‍നിര ബ്രാന്‍ഡുകളുടെ പ്രധാന ഉത്പന്നങ്ങളുടെ വിൽപ്പനയില്‍ പോലും തളര്‍ച്ചയാണുണ്ടായതെന്ന് വിപണിയിലുള്ളവര്‍ പറയുന്നു.
രാജ്യത്തെ ഏറ്റവും കണ്‍സ്യൂമര്‍ ഉത്പന്ന കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്‍റെ മൊത്തം വിറ്റുവരവ് ഒക്റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 14,928 കോടി രൂപയിലേക്ക് താഴ്ന്നു. കമ്പനിയുടെ മൊത്തം വിറ്റുവരവിന്‍റെ 38% ലഭിക്കുന്ന ഹോം കെയര്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ ഒരു ശതമാനം ഇടിവാണ് ഇക്കാലയളവിലുണ്ടായത്. സര്‍ഫ് എക്സെല്‍, കംഫര്‍ട്ട് തുടങ്ങിയ പ്രധാന ബ്രാന്‍ഡുകളുടെ വില്‍പ്പനയിലും തളര്‍ച്ച ശക്തമാണ്.
കമ്പോള ഉത്പന്നങ്ങളുടെ വില ഗണ്യമായി കുറഞ്ഞതോടെ ചെറുകിട കമ്പനികളില്‍ നിന്നും അതിശക്തമായ മത്സരമാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറും ഐടിസിയും വിപ്രോയും ഉള്‍പ്പെടെയുള്ള വന്‍കിട ബ്രാന്‍ഡുകള്‍ നേരിടുന്നത്. പ്രാദേശിക കമ്പനികള്‍ വലിയ വിലക്കുറവില്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ വമ്പന്‍ ബ്രാന്‍ഡുകളെ ഒഴിവാക്കുന്ന സാഹചര്യമുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. ഉയര്‍ന്ന പ്രവര്‍ത്തന ചെലവും നികുതി ബാധ്യതകളും കണക്കിലെടുക്കുമ്പോള്‍ വലിയ കോര്‍പ്പറേറ്റുകള്‍ക്ക് ഉത്പന്നങ്ങളുടെ വില കാര്യമായി കുറയ്ക്കുന്നതിന് പരിമിതികളുണ്ടെന്നും അവര്‍ പറയുന്നു.
പ്രമുഖ ബ്രാന്‍ഡുകളായ ഗോദ്റേജ് കണ്‍സ്യൂമേഴ്സും ടാറ്റ കണ്‍സ്യൂമര്‍ സര്‍വീസസും വിപണിയില്‍ സമാനമായ വെല്ലുവിളികള്‍ നേരിടുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. സോപ്പ്, ഷാംപൂ, സോപ്പുപൊടി, തേയില, ബ്രാന്‍ഡഡ് ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ കഴിഞ്ഞ ആറ് മാസമായി കനത്ത തളര്‍ത്തയാണ് നേരിടുന്നതെന്നും അവര്‍ പറയുന്നു.