ക്രൂഡ് ഓയിൽ വിൽപ്പന: പണമിടപാടുകൾ ലളിതമാക്കാൻ റഷ്യ

ഫെബ്രുവരിയില്‍ ഡെലിവറി ചെയ്യുന്ന ക്രൂഡിന് 27 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് സൗദി അറേബ്യ ഓഫര്‍ ചെയ്യുന്നത്.
Representative image
Representative image
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ വില്‍ക്കുന്നതിനായി പണമിടപാടുകള്‍ ലളിതമാക്കാന്‍ റഷ്യ നടപടികളെടുക്കുന്നു. പേയ്മെന്‍റ് പ്രശ്നങ്ങളെത്തുടർന്ന് ഇന്ത്യയിലെ എണ്ണ കമ്പനികള്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്നും വന്‍തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ തുടങ്ങിയതാണ് ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ റഷ്യയെ പ്രേരിപ്പിക്കുന്നത്.

രാജ്യാന്തര വിപണിയിലെ വിലയില്‍ റഷ്യ ക്രൂഡ് വില്‍ക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ കമ്പനികള്‍ അവിടെ നിന്നും എണ്ണ വാങ്ങുന്നതില്‍ കുറവ് വരുത്തിയിരുന്നു. ഇതോടെ ഡിസംബറില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതിയില്‍ വന്‍ ഇടിവാണുണ്ടായത്. ഇതിനിടെ സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില കുത്തനെ കുറച്ചതോടെ അവിടെ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്നതിന് രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ തയാറെടുക്കുകയാണ്.

ഫെബ്രുവരിയില്‍ ഡെലിവറി ചെയ്യുന്ന ക്രൂഡിന് 27 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് സൗദി അറേബ്യ ഓഫര്‍ ചെയ്യുന്നത്. ഇതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും സൗദിയിലെ ആരാംകോയില്‍ നിന്ന് അധികമായി പത്ത് ലക്ഷം ബാരല്‍ എണ്ണ വാങ്ങുന്നതിന് കരാര്‍ നല്‍കി.

യുക്രെയ്നുമായുള്ള രാഷ്‌‌ട്രീയ സംഘര്‍ഷത്തിന് ശേഷം റഷ്യയില്‍ നിന്നും ഇന്ത്യന്‍ കമ്പനികള്‍ക്ക് വന്‍വിലക്കുറവിലാണ് ക്രൂഡ് ഓയില്‍ ലഭിച്ചിരുന്നത്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെത്തുടർന്ന് ഡോളറില്‍ പേയ്മെന്‍റ് നടത്താന്‍ കഴിയുന്നില്ല. രൂപയിലും റൂബിളിലും വ്യാപാരം നടത്താനുള്ള നീക്കങ്ങളും വിജയമായില്ല. ഈ സാഹചര്യത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോഗ രാജ്യമായ ഇന്ത്യയിലെ കമ്പനികളെ ആകര്‍ഷിക്കാന്‍ സൗദി അറേബ്യ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com