

എണ്ണ വില കുതിക്കുന്നു ; ബാരലിന് 110 ഡോളറിലും മീതെ
file photo
ന്യൂഡൽഹി: ആഗോള വിപണിയിൽ പിടി വിട്ട് എണ്ണ വില. ശനിയാഴ്ച ബാരലിന് 110 ഡോളർ കടന്ന് കുതിക്കുന്നതാണ് കാണുന്നത്. രാവിലെ ബാരലിന് 112.6 ഡോളറായിരുന്നു ബ്രെൻഡ് ക്രൂഡിന്‍റെ വില. ഒരു ദിവസത്തിനിടെ ഏകദേശം അഞ്ചു ശതമാനത്തോളമാണ് വില ഉയർന്നത്. ജൂലൈ 2022 നു ശേഷം ഏറ്റവും ഉയർന്ന നിരക്കാണിത്.
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതാണ് വില മുമ്പെങ്ങുമില്ലാത്ത വിധം കുതിച്ചുയരുന്നതിനു കാരണം. സംഘർഷം തുടരുന്നത് എണ്ണ വിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് വില ഉയരാൻ കാരണം. ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ മിസൈൽ ഇറാന്‍റെ ആണവായുധ നിർമാണ പദ്ധതികളിൽ നിർണായക പങ്കു വഹിക്കുന്ന അറാക് ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടർ കോംപ്ലക്സിന് നേരെ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. ആണവായുധങ്ങൾക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉൽപാദിപ്പിക്കുന്ന സുപ്രധാന കേന്ദ്രമാണ് അറാകിലെ പ്ലാന്‍റ് എന്നും ലോകത്തിന് ഭീഷണിയായ ഇറാന്‍റെ ആണവ പദ്ധതിയെ തടയുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്നും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
സംഘർഷം ലഘൂകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചതിനു പിന്നാലെയാണ് ഇറാന്‍റെ ആണവ കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേലിന്‍റെ ആക്രമണം ഉണ്ടായത്. ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ട്രംപിന്‍റെ ഉറപ്പ് ലംഘിച്ചാണ് ഇസ്രയേലിന്‍റെ ഈ നീക്കം.
ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന ട്രംപിന്‍റെ പ്രഖ്യാപനം വെറും വാക്കെന്ന് തെളിഞ്ഞതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. രണ്ടു വൻകിട ഉരുക്കു ശാലകൾ, ഒരു പവർ സ്റ്റേഷൻ, സിവിലിയൻ ആണവ കേന്ദ്രം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കു നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇസ്രേയലിന്‍റെ ഈ നടപടിക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇസ്രയേൽ തീ കൊണ്ട് കളിച്ചെന്ന് ഐആർജിസി എയ്റോസ്പേസ് കമാൻഡർ സെയ്ദ് മാജിദ് മൂസവി പറഞ്ഞു.