
"തെറ്റ് സമ്മതിച്ച് പിഴയടച്ചാൽ കേസ് അവസാനിപ്പിക്കാം"; ഫ്ലിപ് കാർട്ടിനോട് ഇഡി
ന്യൂഡൽഹി: വിദേശനാണ്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമം (ഫെമ) ലംഘിച്ചുവെന്ന് സമ്മതിച്ച് പിഴയടച്ചാൽ കേസ് അവസാനിപ്പിക്കാമെന്ന് ഫ്ലിപ് കാർട്ടിനോട് എൻഫോഴ്സ്മെന്‍റ് വകുപ്പ്. എന്നാൽ ഫ്ലിപ്കാർട്ടും ഇഡിയും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ആമസോണിനും ഇഡി സമൻസ് നൽകിയിട്ടുണ്ട്. യുഎസുമായുള്ള വ്യാപാര ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിൽ മറ്റ് കമ്പനികളുമായി സമവായത്തിൽ പോകുന്നതിന്‍റെ ഭാഗമായാണ് പുതിയ വാഗ്ദാനം എന്നാണ് റിപ്പോർട്ടുകൾ.
2021 ജൂലൈയിലാണ് ഇഡി ആദ്യമായി ഫ്ലിപ് കാർട്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 2009 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ ഫ്ലിപ്കാർട്ടിന്‍റെ ഭൂരിഭാഗം ഓഹരിയും വാൾമാർട്ട് സ്വന്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യ നിയമനടപടികൾ ആരംഭിച്ചത്.
ഇന്ത്യയിലും മറ്റു ചില രാജ്യങ്ങളിലും കോംപറ്റീഷൻ നിയം ലംഘിച്ചു കൊണ്ട് ഫ്ലിപ് കാർട്ട് സബ്സിഡികൾ നൽകിയതായി ഇന്ത്യയുടെ കോംപറ്റീശൻ കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡും സംഘടിപ്പിച്ചിരുന്നു.