
അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്
File photo
മുംബൈ: വ്യവസായി അനിൽ അംബാനിയുമായു ബന്ധമുള്ള വിവിധ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് റെയ്ഡ് നടത്തി. റിലയൻസ് കമ്യൂണിക്കേഷൻസും (RCOM) അതിന്‍റെ പ്രൊമോട്ടർ-ഡയറക്റ്റർ അനിൽ അംബാനിയും തട്ടിപ്പുകാരാണെന്ന് (Fraud) സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (SBI) ഔദ്യോഗികമായി പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഇഡി നടപടി. അനിൽ അംബാനിയുടെ തട്ടിപ്പിനെക്കുറിച്ച് സിബിഐക്ക് പരാതി നൽകാൻ എസ്ബിഐ തീരുമാനിച്ചിരുന്നു.
ഇതു കൂടാതെ, നാഷണൽ ഹൗസിങ് ബാങ്ക്, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (Sebi), നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അഥോറിറ്റി, ബാങ്ക് ഒഫ് ബറോഡ എന്നിവിടങ്ങളിൽനിന്നു ലഭിച്ച വിവരങ്ങളുടെയും, സിബിഐ രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളുടെയും അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധമുള്ള മുതിർന്ന ബിസിനസ് എക്സിക്യൂട്ടിവുമാരുടെ ഓഫിസുകളിലും പരിശോധന നടത്തി. പൊതു ഫണ്ട് വകമാറ്റുന്നതിനുള്ള ആസൂത്രിത നീക്കത്തിന് തെളിവുകൾ ലഭിച്ചെന്നും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.
യെസ് ബാങ്കിൽ നിന്ന് 2017-2019 കാലഘട്ടത്തിൽ എടുത്ത മൂവായിരം കോടി രൂപയുടെ വായ്പയും അന്വേഷണത്തിന്‍റെ പരിധിയിൽ വരും. എസ്ബിഐയിലും അനിൽ അംബാനി ഗ്രൂപ്പിന് മൂവായിരം കോടി രൂപയുടെ ബാധ്യതയുണ്ട്.