

പൊട്ടിക്കല്ലേ, മുട്ടയ്ക്ക് പൊള്ളുന്ന വിലയാ..!
file image
നാമക്കൽ: നമ്മുടെയൊക്കെ നിത്യ ജീവിതത്തിന്‍റെ ഭാഗമായ ഒന്നാണ് മുട്ട. കോഴിമുട്ട, താറാവ് മുട്ട, കാട മുട്ട തുടങ്ങി എല്ലാത്തരം മുട്ടകൾക്കും വിപണിയിലും അടുക്കളയിലും നല്ല ഡിമാന്‍റാണ്. ക്രിസ്മസ് കാലം അടുത്തതോടെ കേക്ക് നിർമാണത്തിനും മറ്റുമായി മുട്ടയ്ക്ക് ആവശ്യക്കാരേറെയാണ്.
ഇപ്പോഴിതാ മുട്ട വില കഴിഞ്ഞ 5 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. കേരളത്തിലേക്ക് മുട്ട കയറ്റുമതി ചെയ്യുന്ന നാമക്കല്ലിൽ വില വർധിച്ചതാണ് വിപണിയിൽ മുട്ടയ്ക്ക് വില ഉയരാൻ കാരണം. ചരിത്രത്തിലാദ്യമായാണ് നാമക്കല്ലിൽ മുട്ട വില 6 രൂപ കടക്കുന്നത്. ആഭ്യന്തര വിപണിയിൽ ആവശ്യക്കാരേറിയതും ഉത്പാദനത്തിൽ കുറവുണ്ടായതുമാണ് വില ഉയരാൻ കാരണം. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് വിവരം.
കേരളത്തിൽ മുട്ട വില 7.50 രൂപയാണ്. നാമക്കല്ലിൽ നിന്നുള്ള കയറ്റു കൂലിയും കടത്തു കൂലിയും ചേർത്ത് മൊത്ത വ്യാപാരികൾക്ക് 6.35 രൂപയ്ക്ക് കിട്ടുന്ന മുട്ട ചെറുകിട വ്യാപാരികൾക്ക് 6.70 രൂപയ്ക്ക് വിൽക്കും. ഇത് സാധാരണ കടയിലെത്തുമ്പോൾ 7.50 രൂപയാവും.
നവംബർ ആദ്യം നാമക്കല്ലിൽ 5.40 രൂപയായിരുന്നു മുട്ട വില. 15 ആയപ്പോഴേയ്ക്കും വില 5.90 രൂപയും 17 ന് 6 രൂപയുമായി. വ്യാഴാഴ്ചയോടെ മുട്ട വില 6.05 രൂപയിലെത്തുകയായിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മുട്ട വിതരണ കേന്ദ്രമായ നാമക്കല്ലിലാണ് ഏറ്റവും കുറഞ്ഞ വില. മറ്റ് പ്രധാന ഉത്പാദന കേന്ദ്രങ്ങളായ ഹൈദരാബാദിൽ 6.30 രൂപയും വിജയവാഡയിൽ 6.60 രൂപയുമാണ് മുട്ട വില.