#ബിസിനസ് ലേഖകൻ
കൊച്ചി: രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില തുടര്‍ച്ചയായി താഴേക്ക് നീങ്ങിയതോടെ ഇന്ത്യയുടെ വ്യാപാര കമ്മിയും ഗണ്യമായി കുറയാന്‍ സാധ്യതയേറുന്നു. നിലവില്‍ രണ്ടു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ക്രൂഡ് ഓയില്‍ വ്യാപാരം നടക്കുന്നത്.
അമെരിക്കയും യൂറോപ്പും ചൈനയും അടക്കമുള്ള ലോകത്തിലെ പ്രമുഖ സാമ്പത്തിക മേഖലകള്‍ കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുന്നതാണ് ക്രൂഡ് ഓയില്‍ വില ഇടിക്കുന്നത്. എണ്ണ വില പ്രതീക്ഷിച്ചതിലും ഇടിവ് നേരിട്ടത്തോടെ ഇന്ത്യയില്‍ വിലക്കയറ്റ ഭീഷണി സാവധാനത്തില്‍ ഒഴിവാകാന്‍ സാധ്യത തെളിഞ്ഞുവെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു.
എണ്ണ വിലയിലെ വർധനയും ആഗോള ലോജിസ്റ്റിക് മേഖലയിലെ പ്രശ്നങ്ങളുമാണ് രാജ്യത്തെ നാണയപ്പെരുപ്പം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അപകടകരമായി ഉയരാന്‍ കാരണമായത്. അസംസ്കൃത എണ്ണയുടെ വിലയിടിവ് രാജ്യത്തെ വ്യാവസായിക മേഖലയുടെ ഉത്പാദന ചെലവില്‍ 20 ശതമാനത്തിലധികം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികള്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ ആനുപാതികമായ കുറവ് വരുത്താന്‍ ഇതുവരെ തയാറാകാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് നേരിട്ട് ആശ്വസിക്കാന്‍ വക ഏറെയില്ല.
ബ്രെൻഡ് ക്രൂഡിന്റെ അവധി വില ഇന്നലെ ബാരലിന് 0.57 ശതമാനം കുറഞ്ഞ് 74.42 ഡോളറിലെത്തി. തുടര്‍ച്ചയായ നാലാം വാരമാണ് ക്രൂഡ് വില നഷ്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. അമെരിക്കയിലും ചൈനയിലും സാമ്പത്തിക അനിശ്ചിതത്വം ശക്തമാകുന്നതിനാല്‍ നിക്ഷേപകര്‍ വലിയ തോതില്‍ ക്രൂഡില്‍ നിന്നും പണം പിന്‍വലിക്കുകയാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു. ഇന്ത്യ ഒഴികെയുള്ള പ്രമുഖ സാമ്പത്തിക മേഖലകളില്‍ മാന്ദ്യ സമാന സാഹചര്യത്തിലാണ് വിപണി നീങ്ങുന്നത്. എണ്ണ ഉത്പാദക രാജ്യങ്ങളുടെ പ്രമുഖ സംഘടനയായ ഒപെക് ഉത്പാദനം തുടര്‍ച്ചയായി കുറച്ചിട്ടും ഉപഭോഗം കാര്യമായി മെച്ചപ്പെട്ടില്ല. ലോകമെമ്പാടും വൈദ്യുതി വാഹനങ്ങള്‍ക്ക് പ്രചാരം ഏറുന്നതും ഫോസില്‍ ഇന്ധനത്തിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നു.
2030ഓടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം തുടങ്ങിയവയുടെ ഉപയോഗത്തില്‍ 50 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഇതോടൊപ്പം ഗ്രീന്‍ ഹൈഡ്രജന്‍ ഉള്‍പ്പെടെ ഇന്ധനമായി ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി നടക്കുകയാണ്. അമെരിക്കയില്‍ നാണയപ്പെരുപ്പ ഭീഷണി ശക്തമായി നിലനില്‍ക്കുന്നതിനാല്‍ അടുത്തമാസം കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കാല് ശതമാനം കൂടി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലിശ നിരക്കിലുണ്ടായ വന്‍ വർധന കാരണം അമെരിക്കന്‍ സാമ്പത്തിക രംഗം പ്രതീക്ഷിച്ചതിലും വലിയ മാന്ദ്യത്തിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തുന്നത്. ഉപയോഗം കാര്യമായി മെച്ചപ്പെട്ടില്ലെങ്കില്‍ ക്രൂഡ് ഓയില്‍ വില സെപ്റ്റംബറോടെ ബാരലിന് 60 ഡോളറിന് താഴെയെത്തുമെന്നും ബ്രോക്കര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.