ബിസിനസ് ലേഖകൻ
കൊച്ചി: അമെരിക്കയിലെ സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം വര്‍ധിച്ചതും ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ കരുത്താര്‍ജിക്കുന്നതും കണക്കിലെടുത്ത് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിച്ചു തുടങ്ങി. കഴിഞ്ഞ രണ്ടു വര്‍ഷമായി അപകടകരമായി തുടരുന്ന നാണയപ്പെരുപ്പ ഭീഷണി ഒഴിവാകാത്തതാണ് ഹെഡ്ജ് ഫണ്ടുകളും ധനകാര്യ നിക്ഷേപ സ്ഥാപനങ്ങളും അടങ്ങിയ വിദേശ നിക്ഷേപകര്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്. നാണയപ്പെരുപ്പം നേരിടാനായി അമെരിക്കന്‍ ഫെഡറല്‍ റിസര്‍വ് വീണ്ടും മുഖ്യ പലിശ നിരക്ക് ഉയര്‍ത്താനുള്ള സാധ്യത സജീവമായി നിലനില്‍ക്കുന്നുവെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അമെരിക്കന്‍ കേന്ദ്ര ബാങ്ക് മുഖ്യ പലിശ നിരക്കില്‍ നാലു ശതമാനത്തിനടുത്ത് വർധന പ്രഖ്യാപിച്ചിരുന്നു. ഇനിയും പലിശ ഉയര്‍ന്നാല്‍ ഏറ്റവും ആകര്‍ഷമായ നിക്ഷേപമായി ബാങ്ക് നിക്ഷേപങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാലാണ് ഓഹരി, കമ്പോള ഉത്പന്നങ്ങള്‍, സ്വര്‍ണം എന്നിവയില്‍ നിന്നും നിക്ഷേപകര്‍ വലിയ തോതില്‍ പണം പിന്‍വലിക്കുന്നത്.
കഴിഞ്ഞ രണ്ട് ആഴ്ചകളിലായി വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും 2,000 കോടി രൂപയിലധികം പിന്‍വലിച്ചുവെന്നാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ കഴിഞ്ഞ ആഴ്ച മാത്രം 374 പോയിന്റ് ഇടിവ് നേരിട്ടിരുന്നു.
അമെരിക്കയിലും യൂറോപ്പിലും സാമ്പത്തിക മാന്ദ്യം രൂക്ഷമാകുമെന്ന ആശങ്കയും വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് വേഗത പകരുന്നു. നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ അമെരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ വർധിപ്പിച്ചേക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് പൊടുന്നനെ ആഗോള ഹെഡ്ജ് ഫണ്ടുകളും വന്‍കിട നിക്ഷേപകരും വില്‍പ്പന മോഡിലേക്ക് നീങ്ങുന്നത്. ഓഹരി, കടപ്പത്ര വിപണികളില്‍ വന്‍ വില്‍പ്പന സമ്മര്‍ദമാണ് വിദേശ ധനസ്ഥാപനങ്ങളും ഹെഡ്ജ് ഫണ്ടുകളും സൃഷ്ടിക്കുന്നത്.
കൊവിഡ് വ്യാപനത്തിനു ശേഷം ഇന്ത്യയിലേക്ക് ഒഴുകിയെത്തിയ വിദേശ മൂലധനത്തില്‍ പകുതിയും പിന്‍വലിച്ചെങ്കിലും രാജ്യത്തെ ഓഹരി വിപണി ഇപ്പോഴും സ്ഥിരതയിലാണ് നീങ്ങുന്നത്. ആഭ്യന്തര നിക്ഷേപകര്‍ സജീവമായി തുടരുന്നതാണ് ഓഹരി വിപണിക്ക് കരുത്ത് പകരുന്നത്.
2008ലെ ആഗോള മാന്ദ്യ കാലയളവിനേക്കാള്‍ കൂടുതല്‍ വിദേശ പണം ഇത്തവണ പുറത്തേക്ക് ഒഴുകാന്‍ സാധ്യതയേറെയാണെന്നും വിലയിരുത്തുന്നു. അമെരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഗണ്യമായി കുറയാന്‍ വിദേശ നിക്ഷേപകരുടെ മടങ്ങി പോക്ക് കാരണമാകും.
കൊവിഡിനെ നേരിടാന്‍ അമെരിക്കയിലെ ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിച്ച ഉത്തേജക പാക്കെജുകളെ തുടര്‍ന്നാണ് ഇന്ത്യന്‍ വിപണിയിലേക്ക് വലിയ തോതില്‍ വിദേശ നിക്ഷേപ ഒഴുക്കുണ്ടായത്. എന്നാല്‍ അമെരിക്കന്‍ കേന്ദ്ര ബാങ്ക് ഇപ്പോള്‍ ധനനയത്തില്‍ കാതലായ മാറ്റം വരുത്തിയതോടെ റിവേഴ്സ് പണമൊഴുക്കാണ് വിപണിയില്‍ ദൃശ്യമാകുന്നത്.
മുഖ്യ പലിശ നിരക്കുകള്‍ വർധിപ്പിച്ച് വിപണിയിലെ പണലഭ്യത കുറയ്ക്കാന്‍ തീരുമാനിച്ചതോടെയാണ് ഇന്ത്യയിലെ നിക്ഷേപങ്ങള്‍ അവര്‍ പിന്‍വലിക്കുന്നതെന്ന് തൃശൂരിലെ പ്രമുഖ ഓഹരി നിക്ഷേപ സ്ഥാപനത്തിന്റെ ഡയറക്റ്റര്‍ സനില്‍ എബ്രഹാം പറയുന്നു.