

വാർഷ് വരുമ്പോൾ ഡോളർ കയറും, രൂപയും സ്വർണവും ഇറങ്ങും.
MV Graphics
അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാനായി കെവിൻ വാർഷ് നിയമിതനാകുമെന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള സാമ്പത്തിക വിപണിയിൽ വലിയ ചലനങ്ങളാണ് ദൃശ്യമാകുന്നത്. ഇന്ത്യയെയും കേരളത്തിലെ നിക്ഷേപകരെയും സംബന്ധിച്ചിടത്തോളം ഈ മാറ്റം നിർണായകമാണ്:
സ്വർണം: കേരളത്തിലെ ഉപഭോക്താക്കൾക്ക് ആശ്വാസമായി സ്വർണവിലയിൽ ഇടിവുണ്ടാകാൻ ഇത് കാരണമാകും. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറയുന്നത് പ്രാദേശിക വിപണിയിലും പ്രതിഫലിക്കും.
രൂപയുടെ മൂല്യം: ഡോളർ ശക്തിപ്പെടുന്നത് പ്രവാസികൾക്ക് ഗുണകരമാകുമെങ്കിലും (കൂടുതൽ രൂപ നാട്ടിലേക്ക് അയക്കാൻ സാധിക്കും), ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിപ്പിക്കും. രൂപയുടെ മൂല്യം 92 കടന്നത് രാജ്യത്തെ പണപ്പെരുപ്പത്തിന് കാരണമായേക്കാം.
ഓഹരി വിപണി: ഇന്ത്യൻ വിപണിയിൽ നിന്ന് വിദേശ പണം പിൻവലിക്കപ്പെടുന്നത് സാധാരണക്കാരായ നിക്ഷേപകരുടെ പോർട്ട്ഫോളിയോകളെ ബാധിക്കാൻ സാധ്യതയുണ്ട്.
കെവിൻ വാർഷ് യുഎസ് സെൻട്രൽ ബാങ്ക് ചെയർമാനാകുമ്പോൾ ആഗോള സമ്പദ് വ്യവസ്ഥയെ കാത്തിരിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ. വാർഷിന്‍റെ വരവ് അമെരിക്കൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തിയേക്കാമെങ്കിലും, ഇന്ത്യയെപ്പോലുള്ള വളരുന്ന വിപണികൾക്ക് ഇത് വെല്ലുവിളിയാണ്.
നിക്ഷേപകർ അവരുടെ പോർട്ട്‌ഫോളിയോ പുനഃക്രമീകരിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇതിലൂടെ സംജാതമാകുന്നത്. സ്വർണവിലയും രൂപയുടെ മൂല്യവും കുറയുന്നതടക്കം നേരിട്ട് ബാധിക്കുന്ന 5 കാര്യങ്ങളെക്കുറിച്ച് നിക്ഷേപകർ അറിഞ്ഞിരിക്കുക:
1. രൂപയുടെ തകർച്ച, വിലക്കയറ്റം
കെവിൻ വാർഷിന്‍റെ വരവ് ഡോളറിനെ ആഗോളതലത്തിൽ കൂടുതൽ ശക്തമാക്കും. ഇത് മറ്റ് കറൻസികളെ തളർത്തും. ഡോളർ കരുത്താർജിക്കുന്നത് രൂപയുടെ മൂല്യം ഇനിയും താഴാൻ കാരണമാകും. ഇത് ഇറക്കുമതി ചെലവ് (പ്രത്യേകിച്ച് ക്രൂഡ് ഓയിൽ) വർധിപ്പിക്കും. ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് വില കൂടുന്നതോടെ ഇന്ത്യയിൽ വിലക്കയറ്റത്തിന് സാധ്യതയേറും.
2. പലിശ നിരക്ക് ഉയരും
കെവിൻ വാർഷ് സാമ്പത്തിക നയങ്ങളിൽ 'ഹോക്കിഷ്' (Hawkish) നിലപാട് പുലർത്തുന്ന വ്യക്തിയാണ്. അതായത്, വിലക്കയറ്റം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തി നിർത്തുന്നതിനെ അദ്ദേഹം പിന്തുണയ്ക്കുന്നു. ഇത് സംഭവിക്കുകയാണെങ്കിൽ ബാങ്ക് ലോണുകളുടെ പലിശ വർധിക്കും. ആഗോള തലത്തിൽ തന്നെ ഇതിന്‍റെ പ്രതിഫലനമുണ്ടാകും. കൂടാതെ, ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപം അമേരിക്കയിലേക്ക് തിരിച്ചുപോകുകയും ചെയ്യും.
3. സ്വർണം സുരക്ഷിത നിക്ഷേപം അല്ലാതാകും
സാധാരണയായി സാമ്പത്തിക അനിശ്ചിതത്വം ഉണ്ടാകുമ്പോഴാണ് ആളുകൾ സ്വർണത്തിൽ നിക്ഷേപിക്കുന്നത്. എന്നാൽ, പലിശനിരക്ക് കൂടുമ്പോൾ ബോണ്ടുകൾ കൂടുതൽ ലാഭകരമാകും. സ്വർണത്തിൽ നിന്ന് നിക്ഷേപം പിൻവലിച്ച് യുഎസ് ബോണ്ടുകളിലേക്ക് പണമൊഴുകുന്നത് സ്വർണവില ഇനിയും കുറയാൻ കാരണമായേക്കും. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന വിശേഷണം സ്വർണത്തിനു നഷ്ടമാകാം.
4. ഓഹരി വിപണിയിൽ ചാഞ്ചാട്ടമുണ്ടാകും
അമെരിക്കയിലെ പലിശനിരക്ക് ഉയർന്നാൽ ഇന്ത്യൻ വിപണിയിലെ വിദേശ നിക്ഷേപകർ (FIIs) വൻതോതിൽ ഓഹരികൾ വിറ്റഴിച്ച് പണം പിൻവലിക്കാൻ സാധ്യതയുണ്ട്. ഇത് നിഫ്റ്റി, സെൻസെക്സ് എന്നിവയിൽ വരും മാസങ്ങളിൽ വലിയ ചാഞ്ചാട്ടങ്ങൾക്ക് വഴിതെളിക്കും.
5. ക്രിപ്റ്റോ വിപണി തകരും
കെവിൻ വാർഷ് ഡിജിറ്റൽ കറൻസികളോട് (CBDC) അനുകൂല നിലപാട് ഉള്ളയാളാണെങ്കിലും, അദ്ദേഹത്തിന്‍റെ പലിശ നയങ്ങൾ ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകളെ പ്രതിസന്ധിയിലാക്കും. പലിശ കൂടുമ്പോൾ നിക്ഷേപകർ ക്രിപ്റ്റോ പോലുള്ള 'ഹൈ റിസ്ക്' വിപണികളിൽ നിന്ന് പണം പിൻവലിക്കാൻ തയാറാകും. ഇത് ക്രിപ്റ്റോ കറൻസികളുടെ തകർച്ചയ്ക്കു കാരണമാകും.