ബിസിനസ് ലേഖകൻ
പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്ബിഐ), ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്പ്പറേഷന് (ഒഎന്‍ജിസി) എന്നിവയിലെ കേന്ദ്രസര്‍ക്കാരിന്റെ ഭൂരിപക്ഷ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നതിന് തുറന്ന മനസാണുള്ളതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്.
തന്ത്രപരമായ രംഗങ്ങളിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സttര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 50 ശതമാനത്തിലും കുറയ്ക്കുന്നതിനോട് സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും അവര്‍ വ്യക്തമാക്കി. ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
നിലവില്‍ കേന്ദ്ര സര്‍ക്കാരിന് എസ്ബിഐയില്‍ 57.49 ശതമാനവും ഒഎന്‍ജിസിയില്‍ 58.89 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്. ഓഹരി പങ്കാളിത്തം 50 ശതമാനത്തിലും കുറയുന്നതോടെ ഈ രണ്ട് കമ്പനികളിലെയും സര്‍ക്കാരിന്റെ നിയന്ത്രണം നഷ്ടമാകും. സ്വകാര്യ നിക്ഷേപകരുടെ നിയന്ത്രണം വരുന്നതോടെ പൊതുമേഖലാ കമ്പനികളുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
പൊതുമേഖലാ കമ്പനികളുടെ മൂല്യവർധന ലക്ഷ്യമിട്ട് നിരവധി നടപടികളാണ് സ്വീകരിക്കുന്നതെന്നും അവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി കമ്പനികളിലെ കേന്ദ്ര സര്‍ക്കാരിന്റെ ഓഹരികള്‍ വിപണിയില്‍ വിറ്റഴിച്ചെങ്കിലും പൂര്‍ണമായ സ്വകാര്യവത്കരണം എയര്‍ ഇന്ത്യയില്‍ മാത്രമാണ് നടത്തിയത്.
ഇതോടൊപ്പം സാമ്പത്തിക പരിഷ്കരണ നടപടികള്‍ ശക്തമായി തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പത്ത് വര്‍ഷത്തിനിടെ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ വിപണിയില്‍ ഏറെ ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നിക്ഷേപ സാഹചര്യം മെച്ചപ്പെടാനും പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യം വർധിപ്പിക്കാനും ഇതു സഹായിച്ചു. ഇന്ത്യയിലേക്ക് വലിയ തോതില്‍ വിദേശ നിക്ഷേപം ഒഴുകിയെത്തുന്നതിനും പരിഷ്കരണ നടപടികള്‍ കൊണ്ട് കഴിഞ്ഞു.
സാമ്പത്തിക രംഗത്തെ അനുകൂല സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനമാകും. വളര്‍ച്ചയെ ബാധിക്കാത്ത തരത്തില്‍ നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയുമെന്നു വ്യക്തമാക്കി.