അദാനി ഗ്രൂപ്പിനെതിരായെ വെളിപ്പെടുത്തലുകൾക്കു ശേഷം പേയ്മെന്‍റ് സ്ഥാപനമായ ബ്ലോക്കിനെതിരെ ആരോപണവുമായി ഹിൻഡൻബർഗ് റിസർച്ച്. യഥാർഥ ഉപഭോക്താക്കളുടെ എണ്ണം ബ്ലോക്ക് പെരുപ്പിച്ചു കാട്ടിയെന്നാണ് ഹിൻഡൻബർഗിന്‍റെ ആരോപണം. ഇതുവഴി കോടികളുടെ തട്ടിപ്പ് നടന്നുവെന്നും ഹിൻഡൻബർഗ് ആരോപിക്കുന്നു. ട്വിറ്റർ മുൻ സിഇഒ ജാക് ഡോർസിയാണ് ബ്ലോക്കിന്‍റെ തലവൻ.
റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ബ്ലോക്കിന്‍റെ ഓഹരികൾ 22 ശതമാനം വരെ ഇടിഞ്ഞു. സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് ബ്ലോക്ക്. 2009-ലാണു സ്ഥാപിക്കപ്പെട്ടത്. സ്ക്വയർ എന്നറിയപ്പെട്ടിരുന്ന കമ്പനിയെ ബ്ലോക്ക് എന്നു പുനർനാമകരണം ചെയ്തതു 2021-ലാണ്. മൊബൈൽ ക്യാഷ് ആപ്ലിക്കേഷനായ ബ്ലോക്ക് ഉപഭോക്താക്കളെ സംബന്ധിച്ച പല സുപ്രധാന കാര്യങ്ങളും മറച്ചു വയ്ക്കുകയോ, ക്രമക്കേട് കാണിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ഹിൻഡൻബർഗിന്‍റെ ആരോപണം.
രണ്ടു വർഷത്തെ ഗവേഷണങ്ങൾക്കും അന്വേഷണങ്ങൾക്കു ശേഷമാണു റിപ്പോർട്ട് പുറത്തുവിടുന്നതെന്നു ഹിൻഡൻബർഗ് വ്യക്തമാക്കുന്നു. കമ്പനിയിലെ മുൻ ഉദ്യോഗസ്ഥരെയും വിദഗ്ധരെയും അന്വേഷണത്തിന്‍റെ ഭാഗമായി കണ്ടു സംസാരിച്ച ശേഷമാണു റിപ്പോർട്ട് തയാറാക്കിയത്.