ബിസിനസ് ലേഖകൻ
കൊച്ചി: കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഓഹരി വിപണി ചരിത്ര മുന്നേറ്റം കാഴ്ച്ചവച്ചതിനാല് ആഭ്യന്തര നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് വന്‍തോതില്‍ പണമൊഴുക്കുന്നു. 2023ല്‍ ബോംബെ ഓഹരി സൂചിക 18 ശതമാനവും ദേശീയ സൂചിക 20 ശതമാനവും വളര്‍ച്ചയാണ് നേടിയത്.
വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പണമൊഴുക്കിലുണ്ടായ വന്‍ വർധനയാണ് പ്രധാനമായും ഓഹരി വിപണിക്ക് കരുത്തുപകര്‍ന്നത്. പ്രതികൂല ഘടകങ്ങളെയെല്ലാം അവഗണിച്ച് ഇന്ത്യന്‍ ഓഹരി വിപണി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാലാണ് മ്യൂച്വല്‍ ഫണ്ടുകളുടെ വില്‍പ്പന കൂടുന്നത്. ഇതോടൊപ്പം ആഭ്യന്തര നിക്ഷേപകര്‍ സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളിലൂടെ ഓരോ മാസവും വിപണിയിലെത്തിക്കുന്ന പണത്തിലും അഭൂത പൂര്‍വമായ വളര്‍ച്ചയാണ് ദൃശ്യമാകുന്നത്.
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ (സെബി) കണക്കുകളനുസരിച്ച് രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം ഡിസംബറില്‍ 4.5 കോടി കവിഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപ രംഗത്ത് ഒരു കോടിയിലധികം പേരാണ് അക്കൗണ്ടുകള്‍ തുറന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് വരുമാന നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നവരില്‍ 60 ശതമാനം പേരും മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തിയിട്ടുള്ളവരാണ്.
പ്രതിമാസം ചെറിയ തുക ഓഹരി വിപണിയിലെ നിക്ഷേപത്തിനായി മാറ്റിവെക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളിലൂടെ (എസ്ഐപി) കഴിഞ്ഞ മാസം മാത്രം 18,000 കോടി രൂപയാണ് വിപണിയിലെത്തിയത്. ചരിത്രത്തിലേക്കും ഏറ്റവും ഉയര്‍ന്ന തുകയാണിത്. പ്രതിവര്‍ഷം ഒന്നര ലക്ഷം കോടി രൂപയിലധികമാണ് എസ്ഐപികളിലൂടെ ഇന്ത്യന്‍ ഓഹരി വിപണിയിലെത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
രാജ്യത്തെ ഓഹരി വിപണി കഴിഞ്ഞ മൂന്ന് വര്‍ഷമായി മികച്ച മുന്നേറ്റം കാഴ്ചവച്ചതോടെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചവര്‍ക്ക് റെക്കോഡ് വരുമാനമാണ് ലഭിക്കുന്നത്. ഇക്കാലയളവില്‍ രാജ്യത്തെ പ്രമുഖ മ്യൂച്വല്‍ ഫണ്ടുകളും നിക്ഷേപകര്‍ക്ക് 20% മുതല്‍ 40% വരെ വരുമാന വർധന നല്‍കിയെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ (സെബി) കണക്കുകള്‍ വ്യക്തമാക്കുന്നു.
കൊവിഡിന്റെ പാരമ്യത്തില്‍ വന്‍ തകര്‍ച്ച നേരിട്ട ബിഎസ്ഇയും എന്‍എസ്ഇയും തുടര്‍ച്ചയായി റെക്കോഡുകള്‍ പുതുക്കി പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. അമെരിക്ക, യൂറോപ്യന്‍ യൂണിയന് തുടങ്ങിയ കാഷ് റിച്ച് മേഖലകളില്‍ നിന്നും വന്‍തോതില്‍ വിദേശ നിക്ഷേപം ഒഴുകിയെത്തിയതാണ് ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് മികച്ച കരുത്ത് നല്‍കിയത്. അതോടെ ഈ കാലയളവില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചവര്‍ക്കും വന്‍ നേട്ടമാണ് ലഭിച്ചത്.
മുന്‍നിര, ഇടത്തരം, മൈക്രോ, ഫ്ളെക്സി, ഐടി, ബാങ്കിങ്, പൊതുമേഖലാ തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് നിക്ഷേപം നടത്തിയ ഫണ്ടുകളെല്ലാം ഉപയോക്താക്കള്‍ക്ക് പ്രതീക്ഷിച്ചതിലും മികച്ച വരുമാനം ഉറപ്പുനല്‍കിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ മുന്‍നിര ഫണ്ടുകളുടെ 50 ശതമാനത്തിലധികം മ്യൂച്വല്‍ ഫണ്ട് ഉത്പന്നങ്ങളും നിക്ഷേപകര്‍ക്ക് മൂന്ന് വര്‍ഷക്കാലയളവില്‍ 20 ശതമാനത്തിലധികം വരുമാനം ലഭ്യമാക്കിയെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു. മികച്ച പ്രകടനം കാഴ്ചവച്ച മുന്‍നിര മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ നിക്ഷേപകര്‍ക്ക് 40 ശതമാനത്തിനടുത്ത് വരുമാനം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലഭ്യമാക്കിയിട്ടുണ്ട്.
ബാങ്ക് ഒഫ് ഇന്ത്യയുടെ സ്മോള്‍ ക്യാപ് ഫണ്ടാണ് നിക്ഷേപകര്‍ക്ക് 40% വരുമാന വർധന ലഭ്യമാക്കി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. കാനറ റോബേക്കോ സ്മോള്‍ ക്യാപ് ഫണ്ട് 37 ശതമാനവും ക്വാന്റ് സ്മോള്‍ ക്യാപ് ഫണ്ട് 36 ശതമാനവും വരുമാനം നിക്ഷേപകര്‍ക്ക് നല്കി. യൂണിയന് മിഡ് ക്യാപ് ഫണ്ട് നിക്ഷേപകര്‍ക്ക് മൂന്ന് വര്‍ഷത്തിനിടെ നിക്ഷേപ മൂല്യത്തില്‍ 34 ശതമാനവും ഈഡില്‍വീസ് സ്മോള്‍ ക്യാപ് ഫണ്ട് 33.5 ശതമാനവും വരുമാനം നിക്ഷേപകര്‍ക്ക് ലഭ്യമാക്കി.
വിപണികൾക്ക് നഷ്ടം
ഓഹരി വിപണി സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ സെഷനേക്കാള്‍ വലിയ ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്. സെന്‍സെക്സ് 535.88 പോയിന്റ് അഥവാ 0.75 ശതമാനം ഇടിവോടെ 71,356.60ലും നിഫ്റ്റി 148.45 പോയിന്റ് അഥവാ 0.69 ശതമാനം ഇടിവോടെ 21,517.35ലും വ്യാപാരം അവസാനിപ്പിച്ചു.
തുടര്‍ച്ചയായ റാലികള്‍ക്കു ശേഷം ഉയര്‍ന്ന മൂല്യ നിര്‍ണയം ആശങ്കയായതും ആഗോള തലത്തിലെ നെഗറ്റീവ് പ്രവണതയും ക്രൂഡ് വില ഉയരുന്നതും വിപണികളെ താഴോട്ടു വലിച്ചു. യുഎസ് വിപണിയുടെ ചുവട്പിടിച്ച് ടെക് ഓഹരികളിലാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്.
നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.30 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍ നിഫ്റ്റി സ്മോള്‍ ക്യാപ് 100 സൂചിക 0.01 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.20 ശതമാനവും ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 0.30 ശതമാനവും നേട്ടത്തിലാണ്.