
താരിഫ് യുദ്ധത്തിൽ പ്രതികാര നടപടിയുമായി ഇന്ത്യ
getty images
വാഷിങ്ടൺ: ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവ ഓഗസ്റ്റ് 27ന് അർധരാത്രി പ്രാബല്യത്തിലാകും. ഇത് സംബന്ധിച്ച് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പ് ഇന്ത്യയ്ക്ക് ഔദ്യോഗിക നോട്ടീസ് നൽകി. ആകെ 50 ശതമാനം തീരുവയായി ഉയരുന്ന ഈ നടപടി ബുധനാഴ്ച അർധരാത്രി (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 9.30) മുതൽ പ്രാബല്യത്തിൽ വരും.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി അമെരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഈ തീരുവ വർധനയ്ക്ക് കാരണമായി യുഎസ് ചൂണ്ടിക്കാട്ടുന്നത്. ഈ നടപടിയോട് പ്രതികാരമായി ഇന്ത്യ യുഎസ് ഉൽപന്നങ്ങൾക്കു മേൽ പ്രതികാര തീരുവകൾ ഏർപ്പെടുത്താൻ ആലോചിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അധിക തീരുവ പിൻവലിക്കാൻ ട്രംപ് ഭരണകൂടത്തെ സ്വാധീനിക്കുന്നതിനായി ഇന്ത്യ വാഷിങ്ടണിലെ രണ്ടു സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ തീരുവ വർധന ഇന്ത്യ-അമെരിക്ക വ്യാപാര ബന്ധങ്ങളിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.