ഇന്ത്യ - ജിസിസി വ്യാപാര കരാർ ചർച്ച തുടങ്ങുന്നു

ചര്‍ച്ചകള്‍ ഔപചാരികമായി ആരംഭിക്കുന്നതിനുള്ള നിബന്ധനകളില്‍ ഇന്ത്യയും പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് സഹകരണ കൗണ്‍സിലും ഒപ്പുവച്ചു
India - GCC Free Trade Agreement talks

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ്‌ ഗോയല്‍ ന്യൂഡല്‍ഹിയില്‍ വ്യാഴാഴ്ച നടന്ന ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Updated on

ന്യൂഡല്‍ഹി: സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്ടിഎ) ചര്‍ച്ചകള്‍ ഔപചാരികമായി ആരംഭിക്കുന്നതിനുള്ള നിബന്ധനകളില്‍ ഇന്ത്യയും പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് സഹകരണ കൗണ്‍സിലും (ജിസിസി) ഒപ്പുവച്ചു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ്‌ ഗോയല്‍ ന്യൂഡല്‍ഹിയില്‍ വ്യാഴാഴ്ച നടന്ന ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യയും ജിസിസിയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ കരാര്‍ സഹായിക്കുമെന്നു ഗോയല്‍ പറഞ്ഞു.

ആഗോളതലത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ സമയത്ത് ഈ കരാര്‍ പ്രധാനമാണെന്ന് ജിസിസിയുടെ ചർച്ചാസംഘത്തലവൻ രാജ അല്‍ മര്‍സൂഖി പറഞ്ഞു.

കേന്ദ്ര വാണിജ്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി അജയ് ഭാദൂ ആണ് കരാറിലെ ഇന്ത്യയുടെ ചർച്ചാസംഘത്തെ നയിക്കുന്നത്. ഇന്ത്യ ലോകത്തിലെ ഒരു പ്രധാന ഭക്ഷ്യ,ധാന്യ ഉത്പാാദക രാജ്യമാണ്. ജിസിസി രാജ്യങ്ങളാകട്ടെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ, വാതക കയറ്റുമതിക്കാരുമാണ്.

ജിസിസി

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ എന്നീ ആറ് ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജിസിസി. നിലവില്‍ ഏകദേശം 10 ദശലക്ഷം ഇന്ത്യക്കാര്‍ ജിസിസി മേഖലയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. ജിസിസിയുമായി സ്വതന്ത്ര വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ ഇന്ത്യ ആരംഭിക്കുന്നത് രണ്ട് പതിറ്റാണ്ട് മുന്‍പാണ്.

2006ലും 2008ലും ഇന്ത്യയും ജിസിസിയും തമ്മില്‍ രണ്ട് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് പുരോഗതിയുണ്ടായില്ല. 2022 മേയ് മാസത്തില്‍ ഇന്ത്യ യുഎഇയുമായി ഒരു സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പിലാക്കിയിട്ടുണ്ട്. 2025 ഡിസംബര്‍ 18ന് മസ്‌കറ്റില്‍ വച്ച് ഇന്ത്യയും ഒമാനുമായും ഒരു സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (സിഇപിഎ) ഒപ്പുവച്ചിരുന്നു.

കയറ്റുമതിയും ഇറക്കുമതിയും

2023-24 ല്‍ 56.32 ബില്യണ്‍ യുഎസ് ഡോളറായിരുന്ന ജിസിസിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2024-25ല്‍ ഏകദേശം ഒരു ശതമാനം വര്‍ധിച്ച് 57 ബില്യണ്‍ യുഎസ് ഡോളറിലെത്തി. 2023-24ല്‍ 105.5 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് ഇറക്കുമതി 2024-25ല്‍ 15.33 ശതമാനം ഉയര്‍ന്ന് 121.7 ബില്യണ്‍ യുഎസ് ഡോളറിലെത്തി. 2023-24 ല്‍ 161.82 ബില്യണ്‍ യുഎസ് ഡോളറായിരുന്ന ഉഭയകക്ഷി വ്യാപാരം 2024-25ല്‍ 178.7 ബില്യണ്‍ യുഎസ് ഡോളറായി വര്‍ദ്ധിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു യുഎഇ. ഇന്ത്യയുടെ യുഎഇയിലേക്കുള്ള കയറ്റുമതി 36.63 ബില്യണ്‍ യുഎസ് ഡോളറായിരുന്നു, അതേസമയം ഇറക്കുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 63.40 ബില്യണ്‍ യുഎസ് ഡോളറായിരുന്നു, ഇതിന്‍റെ ഫലമായി ഇന്ത്യയ്ക്ക് 2024-25ല്‍ 26.76 ബില്യണ്‍ യുഎസ് ഡോളറിന്‍റെ വ്യാപാര കമ്മിയുണ്ടായി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു സൗദി അറേബ്യ. സൗദിയിലേക്കുള്ള കയറ്റുമതി 11.75 ബില്യണ്‍ യുഎസ് ഡോളറായിരുന്നു, അതേസമയം ഇറക്കുമതി 30.12 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ഇത് 2024-25ല്‍ 18.36 ബില്യണ്‍ യുഎസ് ഡോളറിന്‍റെ വ്യാപാര കമ്മിയിലേക്ക് നയിച്ചു.

അസംസ്‌കൃത എണ്ണ

സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും അസംസ്‌കൃത എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നത്. കൂടാതെ മുത്തുകള്‍, വിലയേറിയതും അര്‍ദ്ധ വൃത്താകൃതിയിലുള്ളതുമായ കല്ലുകള്‍, ലോഹങ്ങള്‍, ആഭരണങ്ങള്‍, ഇലക്ട്രിക്കല്‍ യന്ത്രങ്ങള്‍, ഇരുമ്പ്, ഉരുക്ക്, രാസവസ്തുക്കള്‍ എന്നിവയാണ് ഈ രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com