
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും.
File photo
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25% യുഎസ് തീരുവ ഏര്‍പ്പെടുത്തിയ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നടപടിക്കെതിരേ പ്രതികാരത്തിനില്ലെന്ന് ഇന്ത്യ. മേശയ്ക്ക് ചുറ്റുമിരുന്നു വിഷയം ചര്‍ച്ച ചെയ്യാനും ഇരു കക്ഷികളുടെയും മികച്ച താത്പര്യങ്ങള്‍ നിറവേറ്റുന്ന ഒരു പരിഹാരം കണ്ടെത്താനുമാണ് സര്‍ക്കാരിന്‍റെ ശ്രമം.
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് ഏര്‍പ്പെടുത്തിയ 25 ശതമാനം തീരുവയും അധിക പിഴയും വെള്ളിയാഴ്ച മുതലാണ് ഈടാക്കുന്നത്.
25 ശതമാനം തീരുവയും 10 ശതമാനം പിഴയും ഏര്‍പ്പെടുത്തുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രധാന മേഖലകളെ ബാധിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിഭ്രാന്തരല്ല. 1998ല്‍ ഇന്ത്യ ആണവ പരീക്ഷണം നടത്തിയപ്പോള്‍ നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. അക്കാലത്ത് ഇന്ത്യ ഒരു ചെറിയ സമ്പദ് വ്യവസ്ഥയായിരുന്നു. എന്നാല്‍, ഇന്ന് ഇന്ത്യ സ്വയംപര്യാപ്തമായൊരു സാമ്പത്തിക ശക്തിയാണ്. അതുകൊണ്ടു തന്നെ തീരുവ ഏര്‍പ്പെടുത്തുന്നതില്‍ ഇന്ത്യയ്ക്കു പരിഭ്രാന്തിയില്ലെന്നാണു സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഇന്ത്യയെയും റഷ്യയെയും 'നിര്‍ജീവ സമ്പദ്വ്യവസ്ഥ' എന്നു വിശേഷിപ്പിച്ച ട്രംപിന്‍റെ പരാമര്‍ശത്തെ കോണ്‍ഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി പിന്തുണച്ചു.
''അദ്ദേഹം പറഞ്ഞത് ശരിയാണ്, പ്രധാനമന്ത്രിയും ധനമന്ത്രിയും ഒഴികെ എല്ലാവര്‍ക്കും ഇത് അറിയാം. യുഎസ് പ്രസിഡന്‍റ് ട്രംപ് ഒരു വസ്തുത പറഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഒരു നിര്‍ജീവ സമ്പദ് വ്യവസ്ഥയാണെന്ന് ലോകം മുഴുവന്‍ അറിയാം. അദാനിയെ സഹായിക്കാന്‍ ബിജെപി സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കി'', രാഹുല്‍ ഗാന്ധി പറഞ്ഞു.