

ഇന്ത്യക്ക് യുഎസിൽ 30 ട്രില്യൺ ഡോളറിന്‍റെ വിപണി തുറന്നു കിട്ടുമെന്ന് പിയൂഷ് ഗോയൽ.
MV Graphics
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഇടക്കാല വ്യാപാര കരാറിലൂടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് വിപണിയിൽ വലിയ ഇളവുകൾ ലഭിക്കും. രത്നങ്ങൾ, വജ്രങ്ങൾ, സ്മാർട്ട്ഫോണുകൾ, ഫാർമസ്യൂട്ടിക്കൽസ്, വിവിധ കാർഷിക ഉത്പന്നങ്ങൾ എന്നിവയ്ക്ക് 'സീറോ ടാരിഫ്' അഥവാ പൂജ്യം ശതമാനം നികുതി പദവി ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി. ഇന്ത്യൻ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തയ്യാറാക്കിയ ഈ കരാർ, രാജ്യത്തെ കയറ്റുമതി മേഖലയ്ക്ക് വലിയ കരുത്ത് പകരുകയും ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
ഇന്ത്യയും യുഎസും തമ്മിലുള്ള ചരിത്രപരമായ ഇടക്കാല വ്യാപാര കരാറിന്‍റെ (Interim Trade Deal) വിശദാംശങ്ങൾ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ശനിയാഴ്ച പുറത്തുവിട്ടു. ഈ കരാറിലൂടെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് 30 ട്രില്യൺ ഡോളറിന്‍റെ വിപണി തുറന്നുകിട്ടുമെന്നും, ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
യുഎസിൽ താരിഫ് ഇല്ലാതാകുന്ന ഇന്ത്യൻ ഉത്പന്നങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ചർച്ചകൾക്ക് പിന്നാലെ രൂപീകരിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാറിന്‍റെ നിർണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പുതിയ കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള പ്രധാന ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ പൂജ്യം ശതമാനം നികുതി (Zero Tariff) ആയിരിക്കുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. കയറ്റുമതി മേഖലയിൽ ഇന്ത്യയുടെ മത്സരക്ഷമത വർധിപ്പിക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
അമേരിക്കൻ വിപണിയിൽ നികുതിയില്ലാതെ പ്രവേശനം ലഭിക്കുന്ന പ്രധാന ഇന്ത്യൻ ഉത്പന്നങ്ങൾ ഇവയാണ്:
രത്നങ്ങളും വജ്രങ്ങളും
ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ: ഏകദേശം 13 ബില്യൺ ഡോളറിന്‍റെ മരുന്നുകൾ നികുതിയില്ലാതെ കയറ്റുമതി ചെയ്യാം.
സ്മാർട്ട്ഫോണുകൾ
കാർഷിക ഉത്പന്നങ്ങൾ: സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, തേങ്ങ, വെളിച്ചെണ്ണ, കശുവണ്ടി, വിവിധയിനം പഴങ്ങൾ (മാങ്ങ, വാഴപ്പഴം, അവോക്കാഡോ, കൈതച്ചക്ക തുടങ്ങിയവ), പച്ചക്കറികൾ.
വ്യാവസായിക ഉത്പന്നങ്ങൾ: വിമാന ഭാഗങ്ങൾ, ചില യന്ത്രഭാഗങ്ങൾ
കർഷകർക്ക് സംരക്ഷണം
ഇന്ത്യൻ കർഷകരുടെ താത്പര്യങ്ങൾ പൂർണമായും സംരക്ഷിച്ചുകൊണ്ടാണ് ഈ കരാർ എന്ന് മന്ത്രി വ്യക്തമാക്കി. തന്ത്രപ്രധാനമായ കാർഷിക ഉത്പന്നങ്ങളെ കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഗോതമ്പ്, അരി, ചോളം, സോയാബീൻ, പഞ്ചസാര, മില്ലറ്റുകൾ തുടങ്ങിയവ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് ഇളവില്ല.
യുഎസിൽനിന്നുള്ള ജനിതകമാറ്റം വരുത്തിയ (GM) ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ അനുമതി നൽകില്ല.
പാൽ, പാലുത്പന്നങ്ങൾ, മാംസം എന്നിവയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ല.
സാമ്പത്തിക നേട്ടം
യുഎസ് നേരത്തെ ചുമത്തിയിരുന്ന 50 ശതമാനം അധിക നികുതി ഇനി 18 ശതമാനമായി കുറയും. ടെക്സ്റ്റൈൽസ്, ലെതർ, ഫുട്‌വെയർ, പ്ലാസ്റ്റിക്, കെമിക്കലുകൾ എന്നീ മേഖലകൾക്ക് ഇത് വലിയ ഗുണമാകും.
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (MSME), സ്ത്രീകൾക്കും യുവാക്കൾക്കും വലിയ തോതിലുള്ള തൊഴിലവസരങ്ങൾ ഇന്ത്യ - യുഎസ് കരാറിലൂടെ ലഭ്യമാകുമെന്ന് പീയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.