

500 ബില്യൺ ഡോളർ ഇടപാടിലും മാറ്റം, ഡിജിറ്റൽ സേവന നികുതി ഇന്ത്യ നീക്കം ചെയ്യില്ല.
MV Graphics
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള പയർവർഗങ്ങളുടെ ഇറക്കുമതിയെക്കുറിച്ചുള്ള പരാമർശം പിൻവലിച്ചും സുപ്രധാന വ്യവസ്ഥകളിൽ മാറ്റം വരുത്തിയും യുഎസ്. നികുതി ഇളവ് പ്രഖ്യാപിച്ച ഉത്‌പന്നങ്ങളുടെ പരിഷ്‌കരിച്ച വസ്തുതാ പത്രം പുറത്തുവിട്ടപ്പോഴാണ് ഇന്ത്യയ്ക്ക് നേട്ടമാകുന്നതും മുൻ പ്രഖ്യാപനത്തിൽ നിന്നു യുഎസ് പിന്നോട്ടുപോകുന്നതുമായ മാറ്റങ്ങൾ.
500 ബില്യൺ ഡോളറിലധികം മൂല്യമുള്ള യുഎസ് ഉത്‌പന്നങ്ങൾ വാങ്ങുമെന്ന് ഇന്ത്യ 'ഉറപ്പ്' നൽകിയെന്നായിരുന്നു ആദ്യ ആദ്യ പതിപ്പിലുണ്ടായിരുന്നത്. യുഎസിൽ നിന്നുള്ള ഊർജം, വിവര വിനിമയ സാങ്കേതികവിദ്യ, കൃഷി, കൽക്കരി' തുടങ്ങിയ മേഖലകളാണ് കരാർ പത്രികയിൽ പ്രതിപാദിച്ചിരുന്ന മേഖലകൾ. എന്നാൽ, പരിഷ്‌കരിച്ച പതിപ്പിൽ ഇന്ത്യ കൂടുതൽ യുഎസ് ഉത്‌പന്നങ്ങൾ വാങ്ങാൻ 'ഉദ്ദേശിക്കുന്നു' എന്നാക്കി തിരുത്തി.
ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് ആദ്യപതിപ്പിൽ പറഞ്ഞിരുന്ന കാർഷികോത്പന്നങ്ങളുടെ പട്ടികയിൽ നിന്നു പയർവർഗങ്ങളെ നീക്കം ചെയ്തതാണു രണ്ടാമത്തെ മാറ്റം. ആദ്യ പതിപ്പിൽ ഉണക്കിയ ധാന്യങ്ങൾ, ചോളം, നട്‌സ്, പഴവർഗങ്ങൾ, സോയാബീൻ എണ്ണ, വൈൻ, സ്‌പിരിറ്റുകൾ, എന്നിവയുടെ നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു.
ആദ്യ കരാർ പത്രികയിൽ ഇന്ത്യ ഡിജിറ്റൽ സേവന നികുതികൾ നീക്കം ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഡിജിറ്റൽ വ്യാപാരത്തിലെ മറ്റ് തടസങ്ങൾ പരിഹരിക്കുന്നതിന് ശക്തമായ ഒരു കൂട്ടം ഉഭയകക്ഷി ഡിജിറ്റൽ വ്യാപാര നിയമങ്ങൾ ചർച്ച ചെയ്യാൻ പ്രതിജ്ഞാബദ്ധമെന്നും പരാമർശിച്ചു. പുതിയ പതിപ്പിൽ ഡിജിറ്റൽ സേവന നികുതികൾ നീക്കം ചെയ്യും എന്നതിനു പകരം ദ്വിരാഷ്ട്ര ഡിജിറ്റൽ വ്യാപാര നിയമങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്നാക്കി തിരുത്തി.
കഴിഞ്ഞ ദിവസമാണ് ഇന്ത്യ- യുഎസ് വ്യാപാര കരാറിന് ഇടക്കാല ചട്ടക്കൂട് തയാറാക്കിയതായി ഇരുരാജ്യങ്ങളും അറിയിച്ചത്. ഇതോടെ യുഎസ് ഇന്ത്യയ്ക്കു മേൽ ചുമത്തിയിരുന്ന 50 ശതമാനം തീരുവ 18 ശതമാനത്തിലേക്കു താഴ്ത്തിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇക്കാര്യം കരാറിൽ പരാമർശിച്ചിട്ടില്ല. ഇന്ത്യ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുമില്ല.