ഇന്ത്യന്‍ മധ്യവര്‍ഗം സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങുന്നോ ??
ഇന്ത്യന്‍ മധ്യവര്‍ഗം സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങുകയാണോ? പ്രതിസന്ധിയുടെ തീവ്രതയെ കുറിച്ച് വിദഗ്ധര്‍ക്കിടയില്‍ ഭിന്നതയുണ്ടെങ്കിലും മധ്യവര്‍ഗം കടക്കെണിയില്‍ അകപ്പെടുകയാണ് എന്നതിൽ എല്ലാവരും ഒരുപോലെ യോജിക്കുന്നു. കൊവിഡിന് ശേഷം ഇന്ത്യയിലെ കുടുംബങ്ങളുടെ ആകെ കടത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഉയര്‍ന്ന ചികിത്സാ ചെലവുകള്‍, ഉയര്‍ന്ന വാടക, അവശ്യസാധനങ്ങളുടെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും വിലക്കയറ്റം എന്നിവയ്‌ക്കൊപ്പം വരുമാനവും സമ്പാദ്യവും കുറഞ്ഞതാണ് കാരണം.
ചെലവുകള്‍കൂടുന്നതിനനുസരിച്ച് വരുമാനത്തില്‍ വര്‍ധനവുണ്ടാകുന്നില്ല. അടുത്തിടെ നടത്തിയ ഒരു സര്‍വേ പ്രകാരം അഞ്ച് ഇന്ത്യക്കാരില്‍ നാല് പേര്‍ക്കും ഇപ്പോഴുള്ള വരുമാനം നിലച്ചാല്‍ കയ്യില്‍ പണമൊന്നും മിച്ചമുണ്ടാകില്ല. പെന്‍ഷനോ സമ്പാദ്യമോ ഇല്ലാതെ പലരും വിരമിക്കും. അതേസമയം ചെലവുകള്‍ കുതിച്ചുയരുകയും ചെയ്യും. നിലവിലെ പണപ്പെരുപ്പ നിരക്കില്‍ ഒരു പതിറ്റാണ്ടിനുള്ളില്‍ ചെലവുകള്‍ ഇരട്ടിയാകും. ചികിത്സാ ചെലവുകള്‍ അതിവേഗമാണ് കൂടിക്കൊണ്ടിരിക്കുന്നത്.
മധ്യവര്‍ഗത്തിന്‍റെ ഭാവി അപകടത്തിലാണെന്ന് സാമ്പത്തിക വിദഗ്ധർ അടിവരയിടുന്നു. ഗാര്‍ഹിക സമ്പാദ്യം 50 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും കടം ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുപ്പതുകളിലും നാല്‍പ്പതുകളിലും എത്തിയവര്‍ അവരുടെ വരുമാനം കുറവാണെങ്കിലും ഇലക്ട്രോണിക്സ്, കാര്‍, അവധിക്കാല യാത്രകള്‍ എന്നിവയ്ക്കായി ഏറെ പണം ചെലവഴിക്കുന്ന കാഴ്ച സാധാരണമായിരിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു.