#ബിസിനസ് ലേഖകൻ
കൊച്ചി: ഇന്ത്യന്‍ ആകാശത്ത് വിമാന കമ്പനികള്‍ തമ്മിലുള്ള യുദ്ധം മുറുകുന്നു. ആഭ്യന്തര, രാജ്യാന്തര നഗരങ്ങളിലേക്ക് പരമാവധി സര്‍വീസുകള്‍ ആരംഭിച്ച് ഇന്ത്യന്‍ വിപണിയില്‍ മേധാവിത്വം നേടാനുള്ള ശ്രമത്തിലാണ് രാജ്യത്തെ പ്രധാന വിമാന കമ്പനികളെല്ലാം.
ചെറുകിട വിമാന കമ്പനികള്‍ അരങ്ങൊഴിഞ്ഞതോടെ വന്‍കിട ഗ്രൂപ്പുകള്‍ രാജ്യത്തെ വ്യോമയാന മേഖല കീഴടക്കാന്‍ പദ്ധതികള്‍ സജീവമാക്കി. വലിയതോതില്‍ വിമാനങ്ങള്‍ വാങ്ങിക്കൂട്ടി പരമാവധി നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനാണ് ഇന്‍ഡിഗോ, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ, വിസ്താര, എയര്‍ ഏഷ്യ എന്നീ കമ്പനികള്‍ക്കൊപ്പം സ്പൈസ് ജെറ്റും ആകാശയും ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ കോപ്പു കൂട്ടുന്നത്.
ഇതിനിടെ ഇന്‍ഡിഗോയുടെ ഉടമസ്ഥരായ ഇന്റര്‍ ഗ്ലോബ് ഏവിയേഷനും എയര്‍ ഇന്ത്യ ഉള്‍പ്പെടെ മൂന്ന് കമ്പനികള്‍ സ്വന്തമായുള്ള ടാറ്റ ഗ്രൂപ്പുമായാണ് മത്സരം ശക്തമാകുന്നത്. ഇന്ത്യന്‍ വ്യോമയാന വിപണിയില്‍ 56 ശതമാനം വിഹിതമുള്ള ഇന്‍ഡിഗോ ആഗോള മേഖലയിലെ മുന്‍നിര താരമാകാനുള്ള തയാറെടുപ്പിലാണ്. ഇന്നലെ ഇന്‍ഡിഗോ ലോകത്തിലെ വിമാന നിർമാണ കമ്പനിയായ എയര്‍ ബസുമായി ചരിത്രത്തിലെയും ഏറ്റവും വലിയ കരാറിലാണ് ഒപ്പുവെച്ചിട്ടുള്ളത്. എ 320 കുടുംബത്തിലെ 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഇന്നലെ ഇന്‍ഡിഗോയും എയര്‍ ബസും ഒപ്പുവച്ചു. ഒരൊറ്റ പര്‍ച്ചേസില്‍ ഇത്രയേറെ വിമാനങ്ങള്‍ക്ക് ഒരു കമ്പനി കരാര്‍ നല്‍കുന്നത് ചരിത്രത്തിലാദ്യമായാണ്. ഇതോടെ ഇന്‍ഡിഗോയുടെ മൊത്തം എ 320 വിമാനങ്ങളുടെ വാങ്ങല്‍ കരാര്‍ 1320 ആയി ഉയര്‍ന്നു. എയര്‍ബസിന്റെ ഏറ്റവും വലിയ ഉപയോക്താവുമായി ഇന്‍ഡിഗോ ഇതോടെ മാറി.
കഴിഞ്ഞ മാര്‍ച്ചില്‍ 470 എ 320 വിമാനങ്ങള്‍ എയര്‍ ബസില്‍ നിന്നും വാങ്ങുന്നതിന് ടാറ്റ ഗ്രൂപ്പിന്റെ എയര്‍ ഇന്ത്യ കരാര്‍ ഒപ്പുവച്ചിരുന്നു. വിമാനങ്ങളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ച് ഇന്ത്യന്‍ വ്യോമ വിപണിയിലെ മുന്‍നിര സാന്നിധ്യം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ടാറ്റ ഗ്രൂപ്പ് ഈ മേഖലയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നത്. ഇന്ത്യയിലെ ചെറുനഗരങ്ങളില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടുള്ള ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ലോകമൊട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ്.
കൊവിഡിനു ശേഷം ഇന്ത്യന്‍ സാമ്പത്തിക മേഖല മുമ്പൊരിക്കലുമില്ലാത്ത വിധമുള്ള വളര്‍ച്ച നേടുന്നതിനാല്‍ എയര്‍ ട്രാവല്‍ മേഖലയിലും അസാധാരണമായ ഉണര്‍വാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എയര്‍ ഡെക്കാനും കിങ് ഫിഷറും ഗോ എയറുമടക്കമുള്ള ചെറുകിട വിമാന കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചതിനാല്‍ ഇന്ത്യന്‍ വ്യോമയാന വിപണിയുടെ സിംഹഭാഗവും എയര്‍ ഇന്ത്യയും ഇന്‍ഡിഗോയുടെയും കൈവശമാണ്. ഇതിനിടെ മറ്റൊരു പ്രമുഖ എയര്‍ലൈനായ സ്പൈസ് ജെറ്റും പ്രതിസന്ധിയിലാണെന്ന വാര്‍ത്ത ശക്തമാണ്.