#ബിസിനസ് ലേഖകൻ
കൊച്ചി: രാജ്യത്തെ പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) രംഗത്ത് വന്‍മുന്നേറ്റം തുടരുന്നു. നടപ്പുവര്‍ഷം പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 239 കമ്പനികള്‍ ചേര്‍ന്ന് 57,720 കോടി രൂപയാണ് വിപണിയില്‍ നിന്ന് സമാഹരിച്ചത്.
ചെറുകിട, ഇടത്തരം കമ്പനികള്‍ മുതല്‍ ദീര്‍ഘകാലം കുടുംബ ബിസിനസായി തുടര്‍ന്ന കമ്പനികളും പുതുതലമുറ സ്റ്റാര്‍ട്ടപ്പുകളും വിപണിയിലെ അനുകൂല സാഹചര്യം മുതലെടുത്ത് പ്രാരംഭ ഓഹരി വിൽപ്പന നടത്തി. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടന്ന പ്രാരംഭ ഓഹരി വിൽപ്പനയില്‍ നിക്ഷേപകര്‍ക്ക് വന്‍ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന ടാറ്റ ടെക്നോളജീസിന്റെ ഐപിഒ റെക്കോഡ് നിക്ഷേപ പങ്കാളിത്തവും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലിസ്റ്റിങ് പ്രീമിയവുമാണ് ലഭിച്ചത്. വിദേശ നിക്ഷേപകരുടെ പങ്കാളിത്തത്തിലെ വർധനയും സാമ്പത്തിക മേഖലയിലെ മികച്ച വളര്‍ച്ചയുമാണ് കൂടുതല്‍ കമ്പനികളെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് പ്രേരിപ്പിക്കുന്നത്.
ഈ ആഴ്ച 12 കമ്പനികളാണ് പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ പണം സമാഹരിക്കാന്‍ രംഗത്തുള്ളത്. ഈ ആഴ്ച ഓഹരി വിൽപ്പനയിലൂടെ 4,600 കോടി രൂപ സമാഹരിക്കാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. അമെരിക്കയിലെ ഫെഡറല്‍ റിസര്‍വ് അടക്കമുള്ള കേന്ദ്ര ബാങ്കുകള്‍ പലിശ കുറയ്ക്കാനുള്ള സാധ്യത, ഇന്ത്യയുടെ ജിഡിപിയിലുണ്ടായ 7.6 ശതമാനം വളര്‍ച്ച, തെരഞ്ഞെടുപ്പുകളില്‍ ബിജെപി മുന്നേറ്റം എന്നിവയാണ് ഓഹരി വിപണിയെ റെക്കോഡ് ഉയരങ്ങളിലേക്ക് നയിക്കുന്നത്.
കേരളം ആസ്ഥാനമായ മുത്തൂറ്റ് മൈക്രോ ഫിന്നിന്റെ പ്രാരംഭ ഓഹരി വിൽപ്പന ഇന്നലെ ആരംഭിച്ചു. ഓഹരി വില്‍പ്പനയിലൂടെ 960 കോടി രൂപ സമാഹരിക്കാനാണ് കമ്പനി തയാറെടുക്കുന്നത്. ഡിസംബര്‍ 20ന് വിൽപ്പന അവസാനിക്കും. ഓഹരി ഒന്നിന് 277 രൂപ മുതല്‍ 291 രൂപ വരെയാണ് വില.
ജയ്പൂരിലെ മോട്ടിസണ്‍സ് ജ്വല്ലേഴ്സ് 151 കോടി രൂപയുടെ ഓഹരി വിൽപ്പനയും ഇന്നലെ തുടങ്ങി. മുംബൈയിലെ സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്സ് 400 കോടി രൂപയാണ് ഈ വാരം ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കുന്നത്. ഹാപ്പി ഫോര്‍ജിങ്സിന്റെ ഇന്ന് ആരംഭിക്കുന്ന ഐപിഒയിലൂടെ 1009 കോടി രൂപയുടെ ഓഹരി വിൽപ്പനയാണ് നടക്കുന്നത്.
ആര്‍ബിഇസഡ് ജ്വല്ലേഴ്സ്, ക്രെഡോ ബാന്‍ഡ്സ് മാര്‍ക്കറ്റിങ്, ആസാദ് എന്‍ജിനീയറിങ്, ഇന്നോവ കാപ്ടാബ്, ഐനോക്സ് എന്നിവയും പ്രാഥമിക ഓഹരി വിൽപ്പനയുമായി രംഗത്തുണ്ട്.