ജ്വല്ലറി മേഖല മാന്ദ്യത്തിലേക്ക് ?

അടുത്ത മാസങ്ങളില്‍ വില താഴേക്ക് നീങ്ങുമെന്ന പ്രതീക്ഷയില്‍ ഉപയോക്താക്കള്‍ വാങ്ങല്‍ തീരുമാനം നീട്ടിവെക്കുകയാണെന്ന് വ്യാപാരികള്‍ .
Is jewelery sector going into recession
Is jewelery sector going into recession
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: സ്വര്‍ണ വിലയിലെ കുതിപ്പ് രാജ്യത്ത് ജ്വല്ലറി മേഖലയിലെ മാന്ദ്യത്തിലേക്ക് നീക്കുന്നു. റെക്കോഡുകള്‍ കീഴടക്കി സ്വര്‍ണ വില കുതിച്ചതോടെ വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവയോടനുബന്ധിച്ചുള്ള വിൽപ്പന മാത്രമാണ് ജ്വല്ലറികളില്‍ പ്രധാനമായും നടക്കുന്നത്. അടുത്ത മാസങ്ങളില്‍ വില താഴേക്ക് നീങ്ങുമെന്ന പ്രതീക്ഷയില്‍ ഉപയോക്താക്കള്‍ വാങ്ങല്‍ തീരുമാനം നീട്ടിവെക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും സമാനമായ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. സ്വര്‍ണ വിലയിലെ വന്‍ കുതിപ്പിനെത്തുടർന്ന് ഇന്ത്യയിലെ സ്വര്‍ണ വിൽപ്പന നാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തലത്തിലെത്തുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ലിന്‍റെ ഇന്ത്യ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സ്വര്‍ണ ഉപയോഗത്തില്‍ 1.7 ശതമാനം കുറവുണ്ടായിരുന്നു. നടപ്പുവര്‍ഷം ആദ്യ നാല് മാസങ്ങളില്‍ സ്വര്‍ണ വിലയില്‍ 13 ശതമാനം വർധനയുണ്ടായി. നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് താത്പര്യമേറുന്നുണ്ടെങ്കിലും ആഭരണങ്ങളായി വാങ്ങുന്നതില്‍ വലിയ ആവേശം ദൃശ്യമല്ല. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ ഇന്ത്യയിലെ സ്വര്‍ണ ഉപയോഗം എട്ടു ശതമാനം ഉയര്‍ന്ന് 136.6 ടണ്ണിലെത്തിയെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു.

ഇതിനിടെ വിദേശ നാണയ ശേഖരം വൈവിധ്യവത്കരിക്കുന്നതിന്‍റെ ഭാഗമായി റിസര്‍വ് ബാങ്ക് വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ആദ്യ മൂന്ന് മാസങ്ങളില്‍ 19 ടണ്‍ സ്വര്‍ണമാണ് റിസര്‍വ് ബാങ്ക് വാങ്ങിയത്. കഴിഞ്ഞ വര്‍ഷം 16 ടണ്‍ സ്വര്‍ണം വാങ്ങിയിരുന്നു. ഡോളറിന്‍റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവും സ്വര്‍ണത്തിന് പ്രിയം കൂട്ടുന്നു. ഏപ്രില്‍ അഞ്ചിന് അവസാനിച്ച വാരത്തില്‍ രാജ്യത്തെ മൊത്തം വിദേശ നാണയ ശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 64,850 കോടി ഡോളറിലെത്തിയിരുന്നു. നിലവില്‍ റിസര്‍വ് ബാങ്കിന്‍റെ കൈവശം 820 ടണ്ണിലധികം സ്വര്‍ണമാണുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com