റിക്രൂട്ട്മെന്റ് മരവിപ്പിച്ച് ഐടി കമ്പനികള്‍
#ബിസിനസ് ലേഖകൻ
കൊച്ചി: പുതിയ കരാറുകള്‍ നേടുന്നതില്‍ കാലതാമസം വന്നതോടെ രാജ്യത്തെ മുന്‍നിര ഐടി കമ്പനികള്‍ റിക്രൂട്ട്മെന്റ് നടപടികള്‍ മരവിപ്പിക്കുന്നു. ഇത്തവണ മുന്‍നിര എന്‍ജിനീയറിങ് കോളെജുകളില്‍ ഉള്‍പ്പെടെ ക്യാംപസ് റിക്രൂട്ട്മെന്റില്‍ ആവേശം ദൃശ്യമല്ലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഇന്‍ഫോസിസും ടിസിഎസും വിപ്രോയും കോഗ്നിസന്റും ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങള്‍ വിദേശ വിപണിയിലെ മാന്ദ്യം കണക്കിലെടുത്ത് റിക്രൂട്ട്മെന്റ് നടപടികള്‍ ഇത്തവണ നടത്തിയില്ല.
വിവര സാങ്കേതിക മേഖലയിലെ പുതിയ തൊഴിലവസരങ്ങള്‍ നടപ്പുസാമ്പത്തിക വര്‍ഷം കുത്തനെ കുറയുമെന്നാണ് ഐടി മേഖലയിലെ വ്യവസായ സംഘടനയായ നാസ്കോമിന്റെ വിലയിരുത്തല്‍. നടപ്പുവര്‍ഷം ടെക്നോളജി മേഖലയിലെ തൊഴിലവസരങ്ങള്‍ മുന്‍വര്‍ഷത്തെ 2.7 ലക്ഷത്തില്‍ നിന്ന് 60,000 ആയി കുറഞ്ഞുവെന്നും നാസ്കോം വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തേക്കാള്‍ പുതിയ തൊഴില്‍ അവസരങ്ങളില്‍ 80 ശതമാനം ഇടിവുണ്ടായി.
അമെരിക്കയിലും യൂറോപ്പിലും മാന്ദ്യം രൂക്ഷമായതോടെ ഇന്ത്യന്‍ ഐടി കമ്പനികള്‍ റിക്രൂട്ട്മെന്റില്‍ വരുത്തിയ കുറവാണ് തൊഴിലവസരങ്ങള്‍ കുറച്ചത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഗോള കമ്പനികള്‍ ഐടി കരാറുകള്‍ പുതുക്കാന്‍ തയാറാകുന്നില്ല. മാന്ദ്യത്തെത്തുടർന്ന് കച്ചവടം ഇടിഞ്ഞതോടെ ഐടി മേഖലയിലെ നിക്ഷേപത്തില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പെടെ വലിയ കുറവാണ് വരുത്തുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം ഐടി മേഖലയിലെ വരുമാനം 3.8 ശതമാനം ഉയര്‍ന്ന് 25,390 കോടി ഡോളറിലെത്തുമെന്നാണ് നാസ്കോം വിലയിരുത്തുന്നത്. മുന്‍വര്‍ഷം വരുമാനത്തില്‍ ഐടി കമ്പനികള്‍ 8.4 ശതമാനം വളര്‍ച്ച നേടിയിരുന്നു. ഐടി സേവനങ്ങളും സോഫ്റ്റ്വെയറുകളുടെയും കയറ്റുമതി 3.3 ശതമാനം ഇടിഞ്ഞ് 19,900 കോടി ഡോളറായി.
അതേസമയം രാജ്യത്തെ മൊത്തം ഐടി ജിവനക്കാരുടെ എണ്ണം 53.7 ലക്ഷത്തില്‍ നിന്ന് 54.3 ലക്ഷമായി ഉയര്‍ന്നു. ബ്രിട്ടനും ജപ്പാനും മാന്ദ്യത്തിലേക്ക് വഴുതിയതോടെ നടപ്പുവര്‍ഷം രാജ്യത്തെ ഐടി മേഖല കടുത്ത പ്രതിസന്ധി നേരിടുമെന്നാണ് വിലയിരുത്തുന്നത്. യൂറോപ്പും അമെരിക്കയും കൂടി മാന്ദ്യത്തിലായാല്‍ ഇന്ത്യയുടെ ഐടി കയറ്റുമതി കുത്തനെ ഇടിഞ്ഞേക്കും. എന്നാല്‍ പുതിയ വിപണികള്‍ കണ്ടെത്തിയും ആഭ്യന്തര സാധ്യതകള്‍ ഉപയോഗപ്പെടുത്തിയും മുന്നേറാനാണ് ഇന്ത്യന്‍ കമ്പനികളുടെ ശ്രമം.