
ലക്നൗ: ലക്നൗവില്‍ നടക്കുന്ന യുപി ആഗോള നിക്ഷേപക ഉച്ചകോടിയില്‍ 25,000ത്തിലധികം പേര്‍ക്ക് പുതിയ തൊഴില്‍ അവസരം നല്കി ലുലു ഗ്രൂപ്പിന്റെ വമ്പന്‍ പ്രഖ്യാപനം. വാരാണസി, പ്രയാഗ് രാജ് എന്നിവിടങ്ങള്‍ക്ക് പുറമെ അയോധ്യ, നോയിഡ എന്നിവിടങ്ങളിലാണ് പുതിയ പദ്ധതികള്‍.
നോയിഡയില്‍ ലുലു മാളും ഹോട്ടലും നിർമിക്കും. 6000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. 2500 കോടി രൂപയാണ് നോയിഡയില്‍ ലുലു നിക്ഷേപിക്കാനൊരുങ്ങുന്നത്. നോയിഡ സെക്റ്റര്‍ 108ല്‍ 20 ഏക്കര്‍ സ്ഥലമാണ് നോയിഡ അതോറിറ്റി ലുലു ഗ്രൂപ്പിന് കൈമാറുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയര്മാന് എം.എ. യൂസഫലി പറഞ്ഞു. 500 കോടി രൂപ നിക്ഷേപത്തിലുള്ള ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിന്റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. 20 ഏക്കറില്‍ ഉയരുന്ന ഫുഡ് പാര്‍ക്കിലൂടെ 1700 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. ഇതോടൊപ്പം കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ മികച്ച വിലയില്‍ ഇവിടെ നേരിട്ട് വില്‍ക്കാനാകും. ഗള്‍ഫ് മേഖലയിലേക്ക് ഈ ഉത്പന്നങ്ങള്‍ നേരിട്ട് കയറ്റുമതി ചെയ്യുന്ന ചെയിന്‍ പദ്ധതിയാണ് ലുലു ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ആഗോള നിക്ഷേപ സംഗമത്തിലാണ് യുപിയിലെ പുതിയ പദ്ധതികള്‍ക്ക് ധാരണയായത്. യുപിയുടെ വികസന മുന്നേറ്റത്തിന് കരുത്തു നല്‍കുന്നതാണ് ലുലു ഗ്രൂപ്പിന്റെ ഈ പ്രഖ്യാപനം. ലക്നൗ മാളിന്റെ പ്രവര്‍ത്തനം ഏഴ് മാസം പിന്നിട്ടതിന് പിന്നാലെയാണ് ഈ തീരുമാനം. ഇതിനകം ഒരു കോടി 12 ലക്ഷം ആള്‍ക്കാരാണ് മാള്‍ സന്ദര്‍ശിച്ചത്.