ബിസിനസ് ലേഖകൻ
കൊച്ചി: ജപ്പാനിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഒഫ് ജപ്പാന്‍ പലിശ നിരക്ക് 0.1 ശതമാനം വർധിപ്പിച്ചതോടെ സ്വര്‍ണ, ഓഹരി, നാണയ വിപണികള്‍ കടുത്ത സമ്മര്‍ദത്തിലായി. ജപ്പാനില്‍ പലിശ കൂടുമെന്ന ആശങ്കയില്‍ ചൈനയിലെയും ഹോങ്കോങ്ങിലെയും ഓഹരി വിപണികള്‍ ഇന്നലെ വന്‍ വില്‍പ്പന സമ്മർദം നേരിട്ടു. ഇതോടൊപ്പം ക്രൂഡ് ഓയില്‍ വിലയും മുകളിലേക്ക് നീങ്ങി.
ധനകാര്യ അനശ്ചിതത്വം ശക്തമായതോടെ നിക്ഷേപകര്‍ സുരക്ഷിതത്വം തേടി സ്വര്‍ണത്തില്‍ സജീവമായി. ഇതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 2170 ഡോളര്‍ വരെ ഉയര്‍ന്നു. ഇതിന്‍റെ ചുവടുപിടിച്ച് ഇന്ത്യയിലെ ഇന്നലെ സ്വര്‍ണ വില പുതിയ റെക്കോഡ് ഉയരമായ 48,640 രൂപയിലെത്തി. ഒരു പവന്‍റെ വില 360 രൂപയും ഗ്രാമിന്‍റെ വില 45 രൂപയും കൂടി. ഗ്രാമിന് ഇന്നലത്തെ വില 6,080 രൂപയാണ്. മാര്‍ച്ച് ഒന്‍പതിലെ 48,600 രൂപയെന്ന റെക്കോഡാണ് സ്വര്‍ണം ഇന്നലെ തിരുത്തിയത്.
17 വര്‍ഷത്തിന് ശേഷമാണ് ജപ്പാനിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഒഫ് ജപ്പാന്‍ പലിശ കൂട്ടിയത്. ഇന്ന് പുറത്തുവരുന്ന അമെരിക്കയിലെ ഫെഡറല്‍ റിസര്‍വിന്‍റെ ധന നയമാണ് വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഫെഡറല്‍ റിസര്‍വ് പലിശ ഉയര്‍ത്തിയാല്‍ സ്വര്‍ണ വില പവന് 50,000 രൂപ കടക്കും.
ജപ്പാനില്‍ മുഖ്യ പലിശ നിരക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെ കനത്ത ഇടിവ് നേരിട്ടു. ബോംബെ ഓഹരി
സൂചിക 736.37 പോയിന്‍റ് നഷ്ടവുമായി 72,012.05ല്‍ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 242.20 പോയിന്‍റ് ഇടിഞ്ഞ് 21,813.50ലെത്തി. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎല്‍ എന്നിവയാണ് ഇന്നലെ തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.