
ബഹിഷ്കരണ ഭീഷണിയിൽ മക്‌ഡോണള്‍ഡ്‌സ്
വാഷിങ്ടണ്‍: യുഎസില്‍ ഫാസ്റ്റ്ഫുഡ് ഭീമനായ മക്‌ഡോണള്‍ഡ്‌സിനെതിരേ ബഹിഷ്‌കരണ ആഹ്വാനവുമായി കണ്‍സ്യൂമര്‍ ആക്റ്റിവിസ്റ്റ് ഗ്രൂപ്പ്. ഒരാഴ്ചയാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഈ മാസം 30 വരെ നീളുന്ന ബഹിഷ്‌കരണത്തിന് പീപ്പിള്‍സ് യൂണിയന്‍ യുഎസ്എ എന്ന സംഘടനയാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കോര്‍പ്പറേറ്റ് ഉത്തരവാദിത്വം പാലിക്കണമെന്നും തൊഴിലാളി വര്‍ഗത്തിനു നീതി ഉറപ്പാക്കണമെന്നുമാണ് സംഘടന ആവശ്യപ്പെടുന്നത്. നികുതി പഴുതുകള്‍ ചൂഷണം ചെയ്യുന്നു, ഉത്പന്നങ്ങള്‍ക്കു വില വര്‍ധിപ്പിക്കുമ്പോഴും തൊഴിലാളികള്‍ക്ക് ന്യായമായ വേതനം നല്‍കുന്നില്ല, തൊഴിലാളികളുടെ അവകാശങ്ങളെയും യൂണിയന്‍ ശ്രമങ്ങളെയും അടിച്ചമര്‍ത്തുന്നു എന്നിങ്ങനെ പോകുന്നു മക്‌ഡോണള്‍ഡ്‌സിനെതിരേയുള്ള സംഘടനയുടെ ആരോപണങ്ങള്‍.
ബഹിഷ്‌കരണത്തിനെതിരേ മക്‌ഡോണള്‍ഡ്സ് പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും, കമ്പനി ഇതിനകം തന്നെ സാമ്പത്തിക സമ്മര്‍ദത്തിലാണെന്നു സൂചനയുണ്ട്. യുഎസിലെ അവരുടെ കണ്‍സ്യൂമര്‍ ട്രാഫിക് കുറഞ്ഞതായും സാമ്പത്തിക വര്‍ഷത്തിലെ പാദ വരുമാനം 3.5% കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി മൂല്യം 10 ശതമാനമാണ് കുറഞ്ഞത്.