മൊബൈൽ ഫോൺ വിൽപ്പന 52% ഉയർന്നു: കരുത്താർജിച്ച് സാമ്പത്തികരംഗം
ബിസിനസ് ലേഖകൻ
കൊച്ചി: സേവന, ധനകാര്യ മേഖലകളിലെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യൻ സാമ്പത്തിക മേഖല വൻമുന്നേറ്റം തുടരുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ജർമനിയെയും ജപ്പാനെയും മറികടന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പ്രമുഖ ആഗോള ധനകാര്യ എസ് ആൻഡ് പി ഗ്ളോബൽ പ്രവചിക്കുന്നു. ചൈനയ്ക്ക് ബദലായുള്ള ഉത്പാദന കേന്ദ്രമായി ഇന്ത്യ മാറുകയാണെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 27 ശതമാനം വർധന നേടിയിരുന്നു.ഇക്കാലയളവിൽ രണ്ടായിരം കോടി രൂപയുടെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളാണ് ഇന്ത്യ കയറ്റിഅയച്ചത്. പ്രധാനമായും ആപ്പിളിന്റെ ഐ ഫോണുകളുടെ വിൽപ്പനയിലാണ് വലിയ മുന്നേറ്റമുണ്ടായത്. മൊബൈൽ ഫോണുകളുടെ വില്പന 52 ശതമാനം ഉയർന്ന് 1050 കോടി ഡോളറിലെത്തി. ഡിസംബറിൽ മാത്രം 700 കോടി ഡോളർ കയറ്റുമതി വരുമാനമാണ് ഐ ഫോണുകളുടെ കയറ്റുമതിയിൽ നിന്ന് ലഭിച്ചത്.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതിയുടെ വിജയമാണ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതി മേഖലയ്ക്ക് ലഭിക്കുന്നത്. ആപ്പിളിന് വേണ്ടി കരാറനുസരിച്ച് ഐ ഫോൺ നിർമിക്കുന്ന ഫോക്സ്കോൺ, പെഗാട്രോൺ, ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്ട്രോൺ എന്നിവയാണ് വലിയ തോതിൽ മൊബൈൽ ഫോണുകൾ ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്നത്.
ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ കണക്കുകളനുസരിച്ച് രാജ്യത്തെ ഏറ്റവും മികച്ച പത്ത് പ്രധാന ഉത്പന്നങ്ങളുടെ ശേണിയിലേക്ക് ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകൾ മാറുകയാണ്. ആപ്പിൾ ഉൾപ്പെടെയുള്ള ആഗോള മേഖലയിലെ മുൻനിര കമ്പനികൾ ഇന്ത്യയിലേക്ക് മൂലധന നിക്ഷേപം ഒഴുക്കുകയാണ്.
കൊവിഡ് രോഗ വ്യാപനത്തിനുശേഷം പശ്ചാത്യ രാജ്യങ്ങളിലെ കമ്പനികൾക്ക് ചൈനപ്പേടി കൂടിയതോടെ അവിടെ നിന്നും വലിയ തോതിൽ വ്യവസായ നിക്ഷേപം ഇന്ത്യയിലേക്ക് നീങ്ങുന്നു. കമ്പനികളുടെ പ്രവർത്തനക്ഷമത കൂടുന്നതും സ്ട്രക്ചറൽ മാറ്റങ്ങളും റിസ്ക്ക് നേരിടാനുള്ള ശേഷി കൂടുന്നതും ഇന്ത്യയുടെ അനുകൂല ഘടകങ്ങളാണെന്ന് എസ് ആൻഡ് പി ചൂണ്ടിക്കാട്ടുന്നു.
ഓഹരി, വാഹന, മാനുഫാക്ചറിങ് മേഖലകൾ ഉണർവും അനുകൂല ഘടകമാണ്.
കഴിഞ്ഞ മാസം രാജ്യത്തെ ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാന സമാഹരണം 1.6 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തിയിരുന്നു.നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച 6.7 ശതമാനമായി ഉയരുമെന്നാണ് പ്രമുഖ രാജ്യാന്തര ധനകാര്യ ഏജൻസിയായ മൂഡീസ് പ്രവചിക്കുന്നത്.