

ആപ്പിളിന് പുതിയ സിഇഒ
file photo
വാഷിങ്ടൺ: ബഹുരാഷ്ട്ര ടെക്നോളജി ഭീമനായ ആപ്പിളിന്‍റെ തലപ്പത്ത് മാറ്റം. കമ്പനി സിഇഒ ആയ ടിം കുക്ക് കസേര ഒഴിയുന്നു. ആപ്പിൾ സിഇഒ പദവിയിൽ നിന്ന് സെപ്റ്റംബർ ഒന്നിന് സ്ഥാനമൊഴിയുമെന്ന് അദ്ദേഹം അറിയിച്ചു. പകരക്കാരനായി ഹാർഡ് വെയർ എൻജിനീയറിങ് വിഭാഗത്തിന്‍റെ സീനിയർ വൈസ് പ്രസിഡന്‍റ് ജോൺ ടെര്‍ണസ് സിഇഒയായി ചുമതലയേല്‍ക്കും. ഇന്നലെയാണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
ദീർഘകാല പദ്ധതിയുടെ ഭാഗമായി ആലോചിച്ചെടുത്ത ഉത്തരവാദിത്ത കൈമാറ്റമാണ് ഇതെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിയുടെ ബോർഡ് ഒഫ് ഡയറക്റ്റേഴ്സിന്‍റെ എക്സിക്യൂട്ടീവ് ചെയർമാനായി കുക്ക് തുടരും. ആപ്പിളിനെ ആഗോള ശക്തിയായി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് 2011ല്‍ സിഇഒ പദവി ഏറ്റെടുത്ത കുക്ക്. പുതുതായി സിഇഒ ആയി ചുമതല ഏൽക്കുന്ന ടെര്‍ണസ് 2001ല്‍ ആപ്പിളില്‍ ചേര്‍ന്നു.
മാക് കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു. അടുത്തിടെ വിരമിക്കല്‍ പ്രഖ്യാപനം തള്ളിയിരുന്ന കുക്കിന്‍റെ ഇപ്പോഴുള്ള പടിയിറക്കം ഏറെ ചര്‍ച്ചയായി. കമ്പനിയുടെ വരാനിരിക്കുന്ന സാമ്പത്തികപ്രഖ്യാപനത്തിന് മുന്‍പായാണ് ഈ മാറ്റം എന്നതും എടുത്തുപറയേണ്ടതാണ്.
കുക്കിന്‍റെ 15 വര്‍ഷത്തെ നേതൃത്വത്തില്‍ ആപ്പിളിന്‍റെ വിപണി മൂല്യം 1000 ശതമാനത്തിലധികം ഉയര്‍ന്ന് നാലു ട്രില്യണ്‍ ഡോളറായി. വരുമാനവും നാലിരട്ടിയിലധികം വര്‍ധിച്ചു. 200ലധികം രാജ്യങ്ങളില്‍ സാന്നിധ്യം ഉറപ്പിച്ച ആപ്പിള്‍, ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള കമ്പനികളില്‍ ഒന്നായി മാറി.