ബിസിനസ് ലേഖകൻ
കൊച്ചി: നാണയപ്പെരുപ്പം അപകടകരമായ ഉയരത്തിലേക്ക് നീങ്ങാനുള്ള സാധ്യത ശക്തമായതോടെ റിസര്‍വ് ബാങ്ക് വീണ്ടും പലിശ വർധിപ്പിക്കാന്‍ തയാറെടുക്കുകയാണ്. ആഗോള രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമാകുന്നതിനാല്‍ ലോഹങ്ങളുടെയും ഇന്ധനത്തിന്റെയും മറ്റ് നിർമാണ സാമഗ്രികളുടെയും വില കുത്തനെ കൂടുന്നതാണ് ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ വിപണിയിലെ പണലഭ്യത കുറച്ച് ആഭ്യന്തര ഉപഭോഗം കുറയ്ക്കുകയല്ലാതെ മറ്റ് രക്ഷാ മാര്‍ഗങ്ങളൊന്നും റിസര്‍വ് ബാങ്കിന് മുന്നിലില്ല. അതിനാല്‍ അടുത്ത മാസം നടക്കുന്ന ധന അവലോകന യോഗത്തില്‍ മുഖ്യ നിരക്കായ റിപ്പോ കാല് ശതമാനം കൂടി വർധിപ്പിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാണയപ്പെരുപ്പ ഭീഷണിയും സാമ്പത്തിക വളര്‍ച്ചയും കണക്കിലെടുത്ത് സന്തുലിത നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ പറയുന്നു.
അമെരിക്കയും യൂറോപ്പും അടക്കമുള്ള മേഖലകളിലെ കേന്ദ്ര ബാങ്കുകളും പലിശ വർധന നടപടികള്‍ ശക്തമാക്കുമെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജി20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പശ്ചാത്യ രാജ്യങ്ങളും ചൈന- യുക്രെയ്ന് അച്ചുതണ്ടുമായുള്ള അഭിപ്രായ വ്യത്യാസം ശക്തമാകുന്നതിനാല്‍ രാജ്യാന്തര വിപണിയില്‍ സപ്ലൈ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സെമി കണ്ടക്റ്റര്‍ ചിപ്പുകളുടെ ലഭ്യത കുറഞ്ഞതോടെ രാജ്യത്തെ ചില കാര്‍ കമ്പനികള്‍ ഉത്പാദന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങളും ഉത്പാദന, വിപണന രംഗത്തെ പാളിച്ചകളും നടപ്പുവര്‍ഷം ആദ്യ മാസങ്ങളില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ളവയുടെ വിലക്കയറ്റം അതിരൂക്ഷമാക്കിയതോടെ മേയ് മാസത്തിന് ശേഷം നാണയപ്പെരുപ്പം നിയന്ത്രിക്കാനായി റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് ആറ് തവണയായി 2.5 ശതമാനം വർധിപ്പിച്ചിരുന്നു. ഇതോടെ ഭവന, വാഹന, വ്യക്തിഗത, കോര്‍പ്പറേറ്റ് വായ്പകളുടെ പലിശ നിരക്കുകളും വാണിജ്യ ബാങ്കുകള്‍ കുത്തനെ ഉയര്‍ത്തി. ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലും സമാനമായ വർധനയുണ്ടായിരുന്നു.
രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കുറഞ്ഞു തുടങ്ങിയാല്‍ അതി തീവ്ര പലിശ വർധന നടപടികള്‍ ഇന്ത്യയും കടുത്ത മാന്ദ്യത്തിലേക്ക് വഴുതി വീഴാന്‍ കാരണമാകുമെന്ന് വ്യവസായ, വാണിജ്യ മേഖലകളിലുള്ളവര്‍ മുന്നറിയിപ്പ് നല്കുന്നു. നടപ്പു വര്‍ഷം കാലവര്‍ഷത്തിന്റെ ലഭ്യത ഏറെ മെച്ചപ്പെട്ടതിനാല്‍ കാര്‍ഷിക മേഖല റെക്കോഡ് വളര്‍ച്ച നേടുമെന്നാണ് പ്രവചനം. പലിശ നിരക്ക് ഇനിയും കുത്തനെ കൂടുന്നതോടെ ഉപഭോഗം ഇടിയാനും ഗ്രാമീണ സാമ്പത്തിക മേഖല വന്‍ തിരിച്ചടി നേരിടാനും ഇടയാക്കും.
രാജ്യാന്തര വിപണി സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നതിനാല്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്കുന്ന ധന നയത്തിലേക്ക് റിസര്‍വ് ബാങ്ക് അതിവേഗം മാറണമെന്ന് ദുബായിലെ പ്രമുഖ നിക്ഷേപ കണ്‍സള്‍ട്ടന്റായ ടോണി ചാതേലില് പറഞ്ഞു.