
രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയിൽ വലിയ കുതിച്ചുകയറ്റം സൃഷ്ടിക്കാൻ കഴിയുന്ന ഒരു ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ്. എന്നാൽ, രാജ്യത്തിന്‍റെ വികസന പാതയിൽ പങ്കാളികളാകുവാൻ റീട്ടെയിൽ വ്യാപാരികളെ അനുവദിക്കാത്ത ഒരു ബജറ്റ് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷിക - വ്യവസായിക - ആരോഗ്യം - ടൂറിസം ഉൾപ്പെടെ സമസ്ത മേഖലകളിലും വിപ്ലവകരമായ മുന്നേറ്റം നടത്തുവാൻ നമുക്ക് സാധിക്കും. എന്നാൽ, രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥിതിയിൽ നിർണായകമായ പങ്കുവഹിക്കുന്ന റീട്ടെയിൽ വ്യാപാര മേഖലയിൽ പണിയെടുക്കുന്ന ഏഴു കോടിയിലധികം വരുന്ന വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന തരത്തിലുള്ള പരാമർശങ്ങൾ പതിവുപോലെ തന്നെ ഈ ബജറ്റിലും കണ്ടില്ല. ഓൺലൈൻ കുത്തകകളെ നിയന്ത്രിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും ഈ ബജറ്റിൽ ഉണ്ടായില്ല.
കിസാൻ ക്രെഡിറ്റ് കാർഡ് സംവിധാനം കൊണ്ടുവരുന്ന ഭാരതത്തിൽ വ്യാപാരികളെ കൂടി സമാനമായ ഒരു ക്രെഡിറ്റ് കാർഡ് ശൃംഖലയിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2017 മുതൽ നടപ്പിലാക്കിയ ജി. എസ്. ടി യിലെ അപാകതകൾ മൂലം ചെറുകിട വ്യാപാരികൾ ഇപ്പോഴും ദുരിതം അനുഭവിക്കുന്നു. ആയതിനു പരിഹാരം കാണുന്ന പ്രഖ്യാപനങ്ങൾ കണ്ടില്ല എന്നുള്ളതും എടുത്തു പറയേണ്ട കാര്യമാണെന്നും മനോജ്. ആദായനികുതി, ടിഡിഎസ് പരിധികൾ ഉയർത്തിയതും സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.