
തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അഗ്രിക്കൾച്ചർ ഇൻഷ്വറൻസ് കമ്പനി ഒഫ് ഇന്ത്യയും മിൽമ - മലബാർ റീജിയനും കേരളത്തിലെ ക്ഷീര കർഷകർക്കായി സംയുക്തമായി നടപ്പിലാക്കുന്ന "സരൾ കൃഷി ബീമാ' എന്ന പദ്ധതിക്ക് തുടക്കമായി. മേയ് 9 വരെ ഒരു മാസത്തേക്കാണ് ഈ ഇൻഷ്വറൻസ് പദ്ധതി.
മലബാർ മേഖലയിലെ പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ 6 ജില്ലകളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കുന്നത്. ഏപ്രിൽ - മേയ് മാസങ്ങളിലെ കഠിനമായ വേനൽച്ചൂട് കാരണം പാലുത്പാദനത്തിലുണ്ടാകുന്ന കുറവിന് ഒരു ഇൻഷ്വറൻസ് പരിരക്ഷ നൽകുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉപഗ്രഹ ഡേറ്റ ഉപയോഗപ്പെടുത്തി അഗ്രിക്കൾച്ചർ ഇൻഷ്വറൻസ് കമ്പനി കേരളത്തിലെ ക്ഷീര മേഖലയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം നിശ്ചിത പ്രീമിയം തുക സബ്സിഡി ഇനത്തിൽ മലബാർ സൊസൈറ്റി തങ്ങളുടെ ക്ഷീര കർഷകർക്കായി നൽകും. പരമാവധി ഇൻഷ്വറൻസ് തുക 2,000 രൂപയാണ്. പ്രീമിയം തുക കണക്കാക്കുന്നത് ഇൻഷ്വർ തുകയുടെ 4- 5% ആണ്. ഏകദേശം 15,000 ത്തോളം ക്ഷീര കർഷകർ ഇതിനോടകം ഈ പദ്ധതിയിൽ അംഗങ്ങളായി ചേർന്നു. ഒരു ക്ഷീര കർഷകന് ഈ പദ്ധതിയിൽ ചേർക്കാവുന്ന പരമാവധി പശു/ എരുമകളുടെ എണ്ണം 10 ആണ്. പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന ഈ പദ്ധതി മറ്റു ജില്ലകളിലെ ക്ഷീര കർഷകരിലേക്കും ഉടൻ തന്നെ എത്തിക്കും.
പദ്ധതിയിൽ മേഖലാ യൂണിയന്റെ അംഗ സംഘങ്ങളിൽ പാൽ നൽകുന്ന ക്ഷീര കർഷകരെയായിരിക്കും പരിഗണിക്കുക. ഇപ്പോൾ കറവയിലുള്ള പശു/ എരുമകളെ മാത്രമേ കർഷകന് പദ്ധതിയിൽ ചേർക്കാൻ സാധിക്കൂ. നിശ്ചയിച്ച അന്തരീക്ഷ താപനില പരിധിക്കു പുറത്തു തുടർച്ചയായി 6 ദിവസമോ അതിൽ കൂടുതലോ വരികയാണെങ്കിൽ ഈ പദ്ധതിയിൽ ഉൾപ്പെട്ട കറവ പശു/ എരുമകൾക്ക് ദിവസത്തിനനുസരിച്ചു ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കും.
കർഷകർ പ്രത്യേകം ക്ലെയിം സമർപ്പിക്കേണ്ട ആവശ്യമില്ല. പകരം അതതു പ്രദേശത്തെ അന്തരീക്ഷ താപനില സാറ്റലൈറ്റ് വിവരശേഖരണ പ്രകാരം എടുത്ത് ഇൻഷ്വറൻസ് ആനുകൂല്യത്തിന് അർഹതയുണ്ട് എങ്കിൽ അത് ഇൻഷ്വറൻസ് കമ്പനി നൽകും. പദ്ധതിയിൽ ചേരാൻ താത്പര്യമുള്ള ക്ഷീര കർഷകരുടെയും, കറവ പശു/ എരുമകളുടെ വിശദാംശങ്ങൾ ക്ഷീരസംഘങ്ങൾ മുഖേന ശേഖരിക്കും.
മിൽമ ചെയർമാൻ കെ.എസ്. മണി, മിൽമ മാനെജിങ് ഡയറക്റ്റർ ആസിഫ് കെ. യൂസഫ്, അഗ്രികൾച്ചറൽ ഇൻഷ്വറൻസ് കമ്പനി മേഖലാ മാനെജർ വരുൺ, ബിസിനസ് ഡവലപ്മെന്റ് മേധാവി ഡോ. പി.ആർ. പ്രസീദ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.