കൊച്ചി: വിദേശ, ആഭ്യന്തര ഫണ്ടുകളും ചെറുകിട നിക്ഷേപകരും വർധിത വീര്യത്തോടെ വിപണിയില്‍ സജീവമായതോടെ തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണി റെക്കോഡുകള്‍ പുതുക്കി മുന്നേറി. ഈ വര്‍ഷം ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയും മൂന്നാം മോദി സര്‍ക്കാര്‍ സാമ്പത്തിക പരിഷ്കരണ നടപടികള്‍ കൂടുതല്‍ സജീവമാക്കുമെന്ന പ്രതീക്ഷയും വിപണിക്ക് കരുത്ത് പകര്‍ന്നു. പ്രധാനമായി ബാങ്ക് ഓഹരികളാണ് മുന്നേറ്റം രേഖപ്പെടുത്തുന്നത്.
ഇതോടെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്സും നിഫ്റ്റിയും റെക്കോഡ് ഉയരത്തിലേക്ക് നീങ്ങി. വ്യാപാരത്തിനിടെ 280.32 പോയിന്‍റ് മുന്നേറിയതോടെ സെന്‍സെക്‌സ് 77,500 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്ന് 77,581.46 ൽ എത്തി. നിഫ്റ്റി 72.95 പോയിന്‍റ് നേട്ടത്തോടെ 23,630.85ല്‍ അവസാനിച്ചു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് പ്രധാനമായ നേട്ടം ഉണ്ടാക്കിയ ഓഹരികള്‍. എന്‍ടിപിസി, പവര്‍ ഗ്രിഡ്, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടു.