കൊച്ചി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പേടിഎമ്മിന്‍റെ സേവനങ്ങളൊന്നും തടസപ്പെടില്ലെന്ന് കമ്പനി പ്രതിനിധി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും, അത്തരത്തിൽ ഒരു അന്വേഷണവും കമ്പനി നേരിടുന്നില്ലെന്നും പേടിഎം വക്താവ് മെട്രൊ വാർത്തയോടു പറഞ്ഞു.
കമ്പനിക്കെതിരേ ഒരു സർക്കാർ ഏജൻസിയും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് അവരുടെ വാദം. ഇക്കാര്യം റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര ഒരു അഭിമുഖത്തിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അവകാശപ്പെടുന്നു.
കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് കമ്പനി നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു. എന്നാൽ, പേടിഎമ്മിന്‍റെ ചില ഉപയോക്താക്കളും ചില വ്യാപാരികളും നടത്തിയ തട്ടിപ്പുകളുടെ പേരിൽ മുൻപ് അന്വേഷണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം അന്വേഷണങ്ങളുമായി കമ്പനി പൂർണമായി സഹകരിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.
അതേസമയം, ഫെബ്രുവരി 29 മുതൽ പേടിഎം പേയ്മെന്‍റ്സ് ബാങ്കിന്‍റെ ഇടപാടുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പേടിഎം ഒഴിവാക്കി മറ്റു പേയ്മെന്‍റ് ആപ്ലിക്കേഷനുകളിലേക്കു മാറാൻ വ്യാപാരികളുടെ ചില സംഘടനകൾ ആഹ്വാനം നൽകുകയും ചെയ്തിട്ടുണ്ട്.