ഓഹരി വിപണിയില്‍ വീണ്ടും ഊഹക്കച്ചവടക്കാര്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. വിദേശഫണ്ടുകള്‍ നിക്ഷേപത്തിന് ഉത്സാഹിക്കുന്നുണ്ടെങ്കിലും ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ വില്‍പ്പനക്കാരായി തുടരുന്നത് അവസരമാക്കി ഊഹക്കച്ചവടക്കാര്‍ പുതിയ ഷോട്ട് പൊസിഷനുകള്‍ സൃഷ്ടിക്കാനുള്ള നീക്കത്തിലാണ്.
പിന്നിട്ട വാരം ഇടപാടുകള്‍ നാല് ദിവസങ്ങളില്‍ ഒരുങ്ങിയെങ്കിലുംആദ്യ മൂന്ന് ദിവസങ്ങളില്‍ വിപണി കരുത്ത് കാണിച്ചു, എന്നാല്‍ വാരാന്ത്യംസൂചികയുടെ ഫ്യൂച്ചര്‍-ഓപ്ഷന് പൊസിഷനുകളില്‍ കാര്യമായ മാറ്റമുണ്ടായി. വെള്ളിയാഴ്ചത്തെ കണക്കുകള്‍ വിലയിരുത്തിയാല്‍ വിപണിയില്‍ കരടികള്‍ പിടിമുറുക്കുന്നതായി വേണം അനുമാനിക്കാന്‍. സൂചികയില്‍ ഇടിവ് സംഭവിച്ചതോടെ ഓപ്പണ്‍ ഇന്ററസ്റ്റിലണ്ടായ കുതിപ്പ് കണക്കിലെടുക്കുമ്പോഴാണ് കരടികൾക്ക് നേട്ടത്തിന് സാധ്യത കൽപ്പിക്കപ്പെടുന്നത്.
വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ 5528 കോടി രൂപയുടെ ഓഹരികള്‍ പിന്നിട്ട വാരം ശേഖരിച്ചു. കഴിഞ്ഞ ആറ് ദിവസങ്ങളില്‍ അവര്‍ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തി. അതേസമയം ആഭ്യന്തര ഫണ്ടുകള്‍ പോയവാരം 442 കോടി രൂപയുടെ നിക്ഷേപവും 3177 കോടി രൂപയുടെ വില്‍പ്പനയ്ക്കും നീക്കം നടത്തി. ഓഹരി സൂചിക ഉയര്‍ന്ന തലത്തില്‍ പിടിച്ചുനില്ക്കാന് ക്ലേശിച്ചതിന് മുഖ്യകാരണവും ഫണ്ടുകളുടെ വില്‍പ്പനയാണ്.
മുന്‍നിര ഓഹരികളായ ആര്‍ഐഎല്‍, എച്ച്യുഎല്, മാരുതി, ടാറ്റാ സ്റ്റീല്‍, ഐടിസി, ഇന്‍ഫോസിസ്, ടിസിഎസ്, ആക്സിസ് ബാങ്ക് എന്നിവയില്‍ ഇടപാടുകാര്‍ താത്പര്യം കാണിച്ചു. അതേസമയം വില്‍പ്പന സമ്മർദം എസ്ബിഐ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എംആൻഡ്എം, വിപ്രോ, ടാറ്റാ മോട്ടേഴ്സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളെ തളര്‍ത്തി.
ബോംബെ സൂചികയ്ക്ക് പിന്നിട്ടവാരം 58 പോയിന്റ് നഷ്ടം നേരിട്ടു. 61,112ല്‍ നിന്നും 60,500ലേക്ക് തുടക്കത്തില്‍ തിരിച്ചടി നേരിട്ട സൂചിക താഴ്ന്ന റേഞ്ചില്‍ നിന്നും 1300 പോയിന്റ് തിരിച്ചുവരവില്‍ 61,801 വരെ മുന്നേറി. വ്യാഴാഴ്ച വരെ മികവ് കാണിച്ച വിപണിയില്‍ വെള്ളിയാഴ്ച്ച കാറ്റ് മാറിവിശീയതോടെ ബാധ്യതകള്‍ വിറ്റുമാറാന്‍ ചെറുകിട നിക്ഷേപകരും പരക്കം പാഞ്ഞു. മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ ബോംബെ സൂചിക 61,054 പോയിന്റിലാണ്. ഈ വാരം സൂചികയ്ക്ക് 61,734- 62,415ല്‍ പ്രതിരോധമുണ്ട്, വിപണിക്ക് തിരിച്ചടി നേരിട്ടാല്‍ 60,439- 59,825 പോയിന്റില്‍ സപ്പോർട്ട് പ്രതീക്ഷിക്കാം.
നിഫ്റ്റി സൂചിക 18,065 പോയിന്റില്‍ നിന്നും ഓപ്പണിങ് ദിനത്തില്‍ 17,886ലേക്ക് ഇടിഞ്ഞെങ്കിലും താഴ്ന്ന റേഞ്ചിലെ ബയ്യിങ് ശക്തമായ തിരിച്ചുവരവില്‍ സൂചിക 18,232ലെ പ്രതിരോധം തകര്‍ത്ത് 18,267വരെ ഉയര്‍ന്നു. വാരാന്ത്യം ഫണ്ടുകള്‍ പ്രോഫിറ്റ് ബുക്കിങ്ങിന് ഇറങ്ങിയ വേളയില്‍ ഉടലെടുത്ത വില്‍പ്പന സമ്മർദം നിഫ്റ്റിയെ പിടിച്ചുലച്ചെങ്കിലും നിർണായകമായ 18,000ലെ സപ്പോര്‍ട്ട് വിപണി നിലനിര്‍ത്തി. മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ സൂചിക 18,069ലാണ്.
വിപണിയുടെ സാങ്കേതിക വശങ്ങള് പലതും ഓവര്‍ ബോട്ടായതിനാല്‍ തിരുത്തല്‍ സാധ്യതയ്ക്ക് ഇടയുണ്ട്. വിപണിയുടെ 20 ദിവസങ്ങളിലെ ശരാശരിയായ 17,800 പോയിന്റില്‍ നിഫ്റ്റിക്ക് ശക്തമായ താങ്ങ് പ്രതീക്ഷിക്കാം. ഇത് നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുത്താല്‍ സൂചിക17,690 റേഞ്ചിലേക്ക് മുഖം തിരിക്കാം.
വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം വർധിച്ചു. ഡോളറിന് മുന്നില്‍ 81.83ല്‍ ഇടപാടുകള്‍ തുടങ്ങിയ രൂപ ഒരവസരത്തില്‍ മൂന്ന് മാസത്തെ ഏറ്റവും ശക്തമായ നിലവാരമായ 81.61ലേക്ക് കരുത്ത് കാണിച്ചശേഷം വാരാന്ത്യം 81.68ലാണ്. പിന്നിട്ടവാരം യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റ് വർധന വരുത്തി. യൂറോപ്യന്‍ കേന്ദ്രബാങ്കും പലിശ നിരക്ക് പുതുക്കി.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 75 ഡോളറില്‍ നിന്നും 63ലേക്ക് ഇടിഞ്ഞ ശേഷം 71 ഡോളറിലാണ്. ഈ മാസം മുതല്‍ ഉത്പാദനം കുറക്കാന്‍ ഒപെക് തീരുമാനിച്ചിട്ടും പ്രതിസന്ധി വിട്ടുമാറിയില്ല. ഈ വര്‍ഷം എണ്ണ വില 14 ശതമാനം ഇടിഞ്ഞു. ആഭ്യന്തര മാര്‍ക്കറ്റില്‍ ക്രൂഡ് മേയ് അവധി വില 6200 രൂപ റേഞ്ചില്‍ നിന്നും 5545ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം വില 5847ലാണ്. വിപണിയുടെ സാങ്കേതിക വശങ്ങള് വീക്ഷിച്ചാല്‍ വീണ്ടും താഴ്ന്ന തലങ്ങളിലേക്ക് എണ്ണ വിപണി പരീക്ഷണങ്ങള്‍ നടത്താം. റഷ്യയില്‍ നിന്നുള്ള എണ്ണ കയറ്റുമതി വർധിച്ചത് ആഗോള വിപണിയുടെ താളം തെറ്റിച്ചു. വിപണി വിലയേക്കാള്‍ കുറച്ച് അവര്‍ ക്രൂഡ് കയറ്റുമതി നടത്തി. റഷ്യയിൽ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഇറക്കുമതി ഏപ്രിലില്‍ പ്രതിദിനം റെക്കോഡായ 1.68 മില്യൺ ബ്യാരലിലെത്തി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1990 ഡോളറില്‍ നിന്നും 2078 ഡോളര്‍ വരെ ഉയര്‍ന്നു. അമെരിക്ക പലിശ നിരക്കില്‍ വരുത്തിയ ഭേദഗതികള്‍ ഡോളര്‍ മൂല്യത്തില്‍ സൃഷ്ടിച്ച ചാഞ്ചാട്ടമാണ് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് അടുപ്പിച്ചത്. വാരാവസാനം ഫണ്ടുകള്‍ ഉയര്‍ന്ന തലത്തില്‍ ലാഭമെടുപ്പിന് ഉത്സാഹിച്ചതോടെ 1998ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിങ്ങില്‍ 2017 ഡോളറിലാണ്.