തിരുവനന്തപുരം: നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതന ശസ്ത്രക്രിയ സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറി തൃശൂര്‍ മെഡിക്കല്‍ കോളെജിലും ആരംഭിച്ചു. എസ്എംഎ ബാധിച്ച എറണാകുളം തോപ്പുംപടി സ്വദേശി 14 വയസുകാരനാണ് സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്ക് വിധേയനായത്. കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയ വിജയകരമാണ്. കുട്ടി ഐസിയുവില്‍ നിരീക്ഷണത്തിലാണ്. സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ തൃശൂര്‍ മെഡിക്കല്‍ കോളെജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യമന്ത്രി വീണ ജോർജ് അഭിനന്ദിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലാണ് ആദ്യ സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറി നടത്തിയത്. കോഴിക്കോട് സ്വദേശി സിയ മെഹ്‌റിന്‍ എന്ന പതിനാലു വയസുകാരിക്കാണ് ആദ്യ സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറി നടത്തിയത്.
കോഴിക്കോട്ടെ നവകേരള സദസിലെ പ്രഭാത യോഗത്തില്‍ സിയ പങ്കെടുത്ത് അനുഭവം പങ്കുവച്ചിരുന്നു. എസ്എംഎ ബാധിച്ച്, കഴിഞ്ഞ പതിനൊന്നു വര്‍ഷമായി വീല്‍ച്ചെയറില്‍ കഴിഞ്ഞിരുന്ന തനിക്ക് ഇപ്പോള്‍ നട്ടെല്ല് നിവര്‍ന്നിരിക്കാന്‍ കഴിയുമെന്നത് ആശ്വാസമാണെന്ന് സിയ അറിയിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളെജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ. അരുണ്‍, ഡോ. അശോക്, ഡോ. സനീന്‍, ഡോ. ധീരാജ്, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. സുനില്‍ ആര്‍, ഡോ. ബാബുരാജ്, ഡോ. ബിന്ദു എന്നിവരുടെ ടീമാണ് ശസ്ത്രക്രിയ നടത്തിയത്.