

ബിസിനസ് ലേഖകൻ
കൊച്ചി: അമെരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ നിര്‍ണായക യോഗത്തിന് മുന്നോടിയായി ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെ കനത്ത തകര്‍ച്ച നേരിട്ടു.
അമെരിക്കയില്‍ വീണ്ടും പലിശ നിരക്ക് ഉയരാനുള്ള സാധ്യതയെത്തുടർന്ന് യുഎസ് ബോണ്ടുകളുടെ വരുമാനം 16 വര്‍ഷത്തെ ഉയര്‍ന്ന തലത്തിലെത്തിയതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റുമാറിയതാണ് തിരിച്ചടി സൃഷ്ടിച്ചത്. ഇതോടൊപ്പം രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 94 ഡോളറിലേക്ക് ഉയര്‍ന്നതും ധനകാര്യ മേഖലയിലെ അനിശ്ചിതത്വങ്ങളും നിക്ഷേപകരുടെ നെഞ്ചിടിപ്പ് വർധിപ്പിച്ചു.
പ്രതികൂല ഘടകങ്ങളുടെ കുത്തൊഴുക്കില്‍ ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 796 പോയിന്‍റ് നഷ്ടവുമായി 66,800ലേക്ക് മൂക്കുകുത്തി. ദേശീയ സൂചികയായ നിഫ്റ്റി 232 പോയിന്‍റ് ഇടിവോടെ 19,901ല്‍ വ്യാപാരം പൂര്‍ത്തിയാക്കി.
ചെറുകിട, ഇടത്തരം മേഖലയിലെ കമ്പനികളുടെ ഓഹരികളും വലിയ വില്‍പ്പന സമ്മര്‍ദമാണ് നേരിട്ടത്. ധനകാര്യ, ഐടി ബാങ്കിങ്, റിയല്‍റ്റി, എഫ്എംസിജി മേഖലകളിലെ ഓഹരികളാണ് ഇന്നലെ തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. രണ്ട് എക്സ്ചേഞ്ചുകളിലുമായി നിക്ഷേപകരുടെ വിപണി മൂല്യത്തില്‍ 2.4 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഇന്നലെയുണ്ടായത്.
നാണയപ്പെരുപ്പ ഭീഷണി പൂര്‍ണമായും ഒഴിയാത്തതിനാല്‍ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ നിരക്കുകള്‍ വീണ്ടും വർധിപ്പിച്ചേക്കുമെന്ന ആശങ്കകള്‍ നിക്ഷേപകരെ കനത്ത വില്‍പ്പന സമ്മര്‍ദത്തിലാക്കി. എച്ച്ഡിഎഫ്സിയുമായുള്ള ലയനത്തിനുശേഷം എച്ച്ഡിഎഫ്സി ബാങ്കിന്‍റെ നിഷ്ക്രിയ ആസ്തി കാര്യമായി കൂടിയേക്കുമെന്ന വെളിപ്പെടുത്തല്‍ ഇന്നലെ ബാങ്കിങ് മേഖലയില്‍ കനത്ത പ്രകമ്പനം സൃഷ്ടിച്ചു. ഇന്ത്യന്‍ ബാങ്കുകളുടെ പലിശ മാര്‍ജിന്‍ കുറയാനുള്ള സാധ്യതയാണുള്ളതെന്ന് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, മാരുതി സുസുക്കി, അള്‍ട്രാടെക് എന്നിവയുടെ ഓഹരികളാണ് ഇന്നലെ തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും 50,000 കോടി ഡോളറിലധികം പിന്‍വലിച്ചുവെന്ന് സ്റ്റോക്ക് ബ്രോക്കര്‍മാര്‍ പറയുന്നു. ഇതോടെയാണ് കഴിഞ്ഞ രണ്ടാഴ്ചകളില്‍ തുടര്‍ച്ചയായി മുന്നേറ്റ പാതയിലായിരുന്ന ഓഹരികള്‍ തിങ്കളാഴ്ച മുതല്‍ കനത്ത വില്‍പ്പന സമ്മര്‍ദത്തിലേക്ക് നീങ്ങിയത്. അതേസമയം അമെരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇന്നലെ നേരിയ വർധന ദൃശ്യമായി. റിസര്‍വ് ബാങ്ക് പൊതുമേഖലാ ബാങ്കുകള്‍ വഴി ഡോളര്‍ വിറ്റഴിച്ചാണ് രൂപയ്ക്ക് പിന്തുണ നല്‍കിയത്.