

ആഭ്യന്തര വിദേശ വിപണികളില്‍ നിന്നുള്ള പ്രതികൂല വാര്‍ത്തകള്‍ ഓഹരി ഇന്‍ഡക്സുകളുടെ തിരിച്ചുവരവിന് തടസമുളവാക്കി. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായ പത്താം വാരവും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വില്‍പ്പനക്കാരായത് പ്രാദേശിക നിക്ഷേപകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ബോംബെ സൂചിക 180 പോയിന്‍റും നിഫ്റ്റി സൂചിക 36 പോയിന്‍റും നഷ്ടത്തിലാണ്. അമെരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ വന്‍ തിരിച്ചടിയാവുമായിരുന്ന സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ ഒഴിവാക്കി ശനിയാഴ്ച രാത്രി സെനറ്റ് അവസാന നിമിഷ ചെലവിടലിലാണ് ബില്‍ പാസാക്കിയത്. ഹൗസിനും സെനറ്റിനും നിയമനിർമാണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയവും നല്‍കി.
വിദേശ ഫണ്ടുകള്‍ തുടര്‍ച്ചയായ രണ്ടാം മാസത്തിലും വില്‍പ്പനയ്ക്കാണ് മുന്‍തൂക്കം നല്‍കിയത്. സെപ്റ്റംബറില്‍ വിദേശഫണ്ടുകള്‍ ഏകദേശം 26,692 കോടി രൂപയുടെ ഓഹരി വിറ്റഴിച്ചു. പിന്നിട്ടവാരം അവര്‍ അഞ്ച് ദിവസങ്ങളിലായി 8430 കോടി രൂപയുടെ ബാധ്യതയും ഒഴിവാക്കി. ഇതോടെ വിനിമയ വിപണികയില്‍ ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 82.93ല്‍ നിന്നും 83.25ലേക്ക് ഇടിഞ്ഞശേഷം 83.01ലാണ്. അമെരിക്ക ബോണ്ട് യീല്‍ഡുകള്‍ ഉയര്‍ന്നതാണ് വിദേശഫണ്ടുകളെ വില്‍പ്പനക്കാരാക്കുന്നത്.
ആദ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ എല്ലാ ദിവസവും ഓഹരികളില്‍ വാങ്ങലുകാരായിരുന്നു, അവര്‍ മൊത്തം 8142 കോടി രൂപയുടെ നിക്ഷേപം നടത്തി. കഴിഞ്ഞമാസം അവരുടെ മൊത്തം നിക്ഷേപം 20,312 കോടി രൂപയാണ്. ബോംബെ ഓഹരി സൂചിക 66,009 പോയിന്‍റില്‍ നിന്നും 66,249 കയറിയ അവസരത്തില്‍ വിപണിയില്‍ അലയടിച്ച വില്‍പ്പന തരംഗത്തില്‍ മുന്‍നിര ഓഹരികള്‍ക്ക് കനത്ത തിരിച്ചടി നേരിട്ടു. ഇതോടെ 65,442ലേക്ക് ഇടിഞ്ഞ സെന്‍സെക്സ് മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ 65,828 പോയിന്‍റിലാണ്. ഈ വാരം 65,430ലെ ആദ്യതാങ്ങ് നിലനിര്‍ത്തി 66,237ലേക്ക് മുന്നേറാന്‍ ശ്രമം നടത്താം. ഈ നീക്കം വിജയിച്ചാല്‍ അടുത്ത ലക്ഷ്യം 66,646 പോയിന്‍റാണ്. ഇതിനിടയില്‍ വീണ്ടും വില്‍പ്പന സമ്മർദം ഉടലെടുത്താല്‍ 65,030 റേഞ്ചിലേക്ക് വിപണി തളരാം.
നിഫ്റ്റി സൂചിക 19,674 പോയിന്‍റില്‍ നിന്നും 19,754 വരെ ഉയര്‍ന്നു. കൂടുതല്‍ മുന്നേറ്റത്തിന് ശ്രമം നടത്തിയ ഘട്ടത്തില്‍ വിദേശ ഇടപാടുകാരില്‍ നിന്നും ഉയര്‍ന്ന വില്‍പ്പനയില്‍ സൂചിക 19,499 വരെ ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം നിഫ്റ്റി 19,638 പോയിന്‍റിലാണ്. വിപണി അതിന്‍റെ 50 ദിവസങ്ങളിലെ ശരാശരിയായ 18,500-19800 റേഞ്ചില്‍ സഞ്ചരിച്ചു. ഈ വാരം 19,500 റേഞ്ചിലെ താങ്ങ് നിലനിര്‍ത്തി 19,760ലേക്ക് ഉയരാനുള്ള നീക്കം വിജയിച്ചാല്‍ അടുത്തചുവടില്‍ 19,885നെ ലക്ഷ്യമാക്കും. ഒരിക്കല്‍ കൂടി ശക്തമായ വില്‍പ്പന സമ്മര്‍ദമുണ്ടായാല്‍ നിഫ്റ്റിക്ക് പിടിച്ചുനില്‍ക്കാനാവുക 19,380ലാവും.
ഗാന്ധിജയന്തി പ്രമാണിച്ച് ഇന്ന് ഇന്ത്യന്‍ മാര്‍ക്കറ്റ് അവധിയാണ്. അതുകൊണ്ടുതന്നെ ഈ വാരം ഇടപാടുകള്‍ നാല് ദിവസങ്ങളില്‍ ഒതുങ്ങും. റിസര്‍വ് ബാങ്ക് പോളിസി കമ്മിറ്റി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ യോഗം ചേരും. പണപ്പെരുപ്പ നിരക്ക് ഇപ്പോഴും ഉയര്‍ന്ന തലത്തില്‍ തുടരുകയാണ്.
വിദേശനാണ്യ കരുതല്‍ശേഖരം നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 590.70 ബില്യണ്‍ ഡോളറായി. തുടര്‍ച്ചയായ മൂന്നാം വാരമാണ് ഇന്ത്യന്‍ കരുതല്‍ ധനം കുറയുന്നത്. തൊട്ടു മുന്‍വാരത്തെ അപേക്ഷിച്ച് 2.3 ബില്യണ്‍ ഡോളര്‍ താഴ്ന്നു. രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ ആര്‍ബിഐ നടത്തിയ ശ്രമവും കരുതല്‍ ധനത്തെ ബാധിച്ചു.
ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 1.3 ശതമാനം ഉയര്‍ന്നപ്പോള്‍ മിഡ്ക്യാപ് സൂചിക 1.2 ശതമാനം നേട്ടം കൈവരിച്ചു. അതേസമയം ലാര്‍ജ്ക്യാപ് സൂചികയില്‍ കാര്യമായ മാറ്റമില്ല. ടെലികോം സൂചിക 2.7 ശതമാനവും ഹെല്‍ത്ത്കെയര്‍ സൂചിക 2.6 ശതമാനവും റിയല്‍റ്റി സൂചിക 2.5 ശതമാനവും മെറ്റല്‍ ഇന്‍ഡക്സ്, ക്യാപിറ്റല്‍ ഗുഡ്സ് സൂചികകള്‍ രണ്ട് ശതമാനവും ഉയര്‍ന്നു. ഐടി സൂചിക മൂന്ന് ശതമാനവും ഓട്ടൊ ഇന്‍ഡക്സും തളര്‍ന്നു.
മുന്‍നിര ഓഹരികളായ എച്ച്‌യുഎല്‍, ഇന്‍ഡസ് ബാങ്ക്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എംആൻഡ്എം, ആര്‍ഐഎല്‍ ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടപ്പോള്‍ ടാറ്റാ സ്റ്റീല്‍, എയര്‍ടെല്‍, സണ്‍ ഫാര്‍മ, എല്‍ ആൻഡ് ടി, മാരുതി, ഐടിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ഓഹരി വിലകള്‍ താഴ്ന്നു.