

കോട്ടയം: കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ ഓർത്തോപീഡിക്‌സ് വിഭാഗത്തിന്റെ വിദഗ്ദ്ധ ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതത്തിലേക്ക് കാലുറച്ച് വയ്ക്കുകയാണ് ആലപ്പുഴ എടത്വ സ്വദേശി ജോസഫ് ആൻറ്റണി എന്ന 53 കാരൻ.
16 വർഷം മുൻപ് കണങ്കാലിനു ഒടിവ് സംഭവിച്ച ജോസഫ് മുബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് കാൽ ഇൻഫെക്ഷൻ ആകുകയും അതിനുള്ളിലെ ഇംപ്ലാൻറ് പൊട്ടി വളഞ്ഞ് കൂടുകയും ചെയ്തു. കണങ്കാലിന് സമ്പൂർണ തേയ്‌മാനം സംഭവിച്ചതിനാൽ കഠിനമായ വേദനയും നടക്കുവാൻ ബുദ്ധിമുട്ടും വർഷങ്ങളായി അനുഭവിച്ചു. വിദഗ്ദ്ധ ചികിത്സ തേടി കിംസ് ഹെൽത്ത് ആശുപത്രിയിൽ എത്തിയ ജോസഫിന് ഓർത്തോപീഡിക് സർജൻ ഡോക്റ്റർ ജെഫേഴ്‌സൺ ജോർജ് നിർദേശിച്ചത് സമ്പൂർണ കണങ്കാൽ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ആയിരുന്നു.
ഇതിന് ആവശ്യമായ ഇംപ്ലാൻറ് നെതർലാൻഡിൽ നിന്നും സിഡിഎസ്സിഒ വഴി ഇറക്കുമതി ചെയ്യുകയും നവംബറിൽ ശസ്ത്രക്രിയക്ക് ആവശ്യമായ പരിശോധനകൾ നടത്തുകയും ജനുവരി 4 ന് ശസ്ത്രക്രിയ സമ്പൂർണ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.
ദക്ഷിണേന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യത്തെ ശസ്ത്രക്രിയയാണ് കിംസ് ഹോസ്‌പിറ്റലിൽ നടന്നത്. കണങ്കാലിന്റെ അനായാസ ചലനങ്ങൾ സാധ്യമാക്കുക, വേദനയിൽ നിന്നുള്ള മോചനം, എന്നിവയൊക്കെയാണ് ഈ ശസ്ത്രക്രിയയുടെ നേട്ടങ്ങൾ 3 മുതൽ 6 ആഴ്‌ച വരെയുള്ള വിശ്രമത്തിലൂടെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാം എന്നതാണ് മറ്റൊരു സവിശേഷത. കേരളത്തിലെ ആദ്യവും അത്യപൂർവമായ ശസ്ത്രക്രിയയിലൂടെ ഒട്ടനവധി ആളുകൾക്ക് പുതു പ്രതീക്ഷ നൽകിയിരിക്കുകയാണ് കോട്ടയം കിംസ് ഹെൽത്ത് ഹോസ്‌പിറ്റൽ. ആതുര സേവന രംഗത്ത് എന്നും മികച്ച സേവനങ്ങളും ചികിത്സയും ഉറപ്പ് വരുത്തുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യം എന്ന് വാർത്താ സമ്മേളനത്തിൽ കോട്ടയം കിംസ് ഹെൽത്ത് ആശുപത്രി സിഇഒ അജിത നായർ പറഞ്ഞു. ഡോ:ജെഫേഴ്‌സൺ ജോർജ് (ഓർത്തോപീഡിക്സ് സർജൻ), ഡോ: സദക്കത്തുള്ള (സീനിയർ ഫിസിഷ്യൻ), സി.ഇ ഒ അജിത നായർ, ഡോ:വൈശാഖ് വി കുമാർ (മെഡിക്കൽ സൂപ്രണ്ട്) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .