യുഎസ് യൂറോപ്യന്‍ ഓഹരി വിപണികള്‍ ബുള്ളിഷ് ട്രെൻഡ് നിലനിര്‍ത്തിയെങ്കിലും ജപ്പാനില്‍ പണപ്പെരുപ്പം കുറയാഞ്ഞത് ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ പ്രതികൂല തരംഗം സൃഷ്ടിച്ചു. 1981ന് ശേഷമുള്ള ഉയര്‍ന്ന റേഞ്ചില്‍ അവിടെ പണപ്പെരുപ്പം നീങ്ങുന്നതിനാല്‍ ഏഷ്യ-പസഫിക് വിപണികള്‍ക്ക് വാരാന്ത്യം തിരിച്ചടി നേരിട്ടു.
വിദേശത്ത് നിന്നുള്ള പ്രതികൂല വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്കി രാജ്യാന്തര ഫണ്ടുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മുന്‍നിര ഓഹരികള്‍ വിറ്റുമാറാന്‍ ഉത്സാഹിച്ചു. പിന്നിട്ട മൂന്നാഴ്ചകളില്‍ നിക്ഷേപകരായി നിലകൊണ്ട അവരുടെ മനംമാറ്റം ഓഹരി സൂചികയില്‍ വിള്ളലുളവാക്കി. ബോംബെ സെന്‍സെക്സ് 776 പോയിന്റും നിഫ്റ്റി 204 പോയിന്റും ഇടിഞ്ഞു. സൂചികയിലെ തളര്‍ച്ച കണ്ട് പതിവുപോലെ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങലുകാരായി ഇറങ്ങി. എന്നാല്‍ വിദേശ ഓപ്പറേറ്റര്‍മാര്‍ സൃഷ്ടിച്ച വില്‍പ്പന സമ്മര്ദത്തിന്റ ആക്കത്തിന് മുന്നില്‍ വിപണിയെ പിടിച്ചുനിര്‍ത്താന്‍ അവര്‍ക്കായില്ല.
നിഫ്റ്റി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സൂചിക 5.3 ശതമാനം കുറഞ്ഞു, മീഡിയ, മെറ്റല്‍ ഇന്‍ഡക്സുകളും ഇടിഞ്ഞു. അതേസമയം നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക രണ്ട് ശതമാനവും എഫ്എംസിജി, ഓയില്‍ ആൻഡ് ഗ്യാസ് സൂചികയും ഉയര്‍ന്നു. ഇന്‍ഫോസിസ് ടെക്നോളജി ഓഹരി വില 11 ശതമാനം ഇടിഞ്ഞ് 1227 രൂപയായി. ടെക് മഹീന്ദ്ര എട്ട് ശതമാനം ഇടിഞ്ഞ് 998 രൂപയായി. ടിസിഎസ്, എച്ച്സിഎല്‍ ടെക് തുടങ്ങിയവയ്ക്കും തിരിച്ചടി നേരിട്ടു. എച്ച്ഡിഎഫ് സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ നിരക്കും കുറഞ്ഞു, ടാറ്റാ സ്റ്റീല്‍, എല്‍ ആൻഡ്ടി, എച്ച്യുഎല്, മാരുതി ഓഹരി വിലകളും താഴ്ന്നു. എസ്ബിഐ, എം ആൻഡ് എം, ഒഎന്‍ജിസി, ഡോ. റെഡ്ഡീസ് തുടങ്ങിയവ മികവിലാണ്.
വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വില്‍പ്പനയെത്തുടര്‍ന്ന് ബോംബെ സെന്‍സെക്സ് 60,400 റേഞ്ചില്‍ നിന്നും 59,412 പോയിന്റിലേക്ക് വാരമധ്യം ഇടിഞ്ഞു. പിന്നീട് അല്‍പ്പം മെച്ചപ്പെട്ട് വ്യാപാരാന്ത്യം 59,655 പോയിന്റിലാണ്. കഴിഞ്ഞവാരം വ്യക്തമാക്കിയ 59,543ലെ സപ്പോര്‍ട്ട് നിലനിര്‍ത്താനായത് വാങ്ങലുകാരുടെ ആത്മിശ്വാസം ഉയര്‍ത്തും. സൂചിക ഈ വാരം 60,250ലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണവര്‍. ഈ പ്രതിരോധം മറികടന്നാല്‍ വിപണി ഉറ്റുനോക്കുക 60,850 പോയിന്റിനെയാവും. സെന്‍സെക്സിന് 59,235-58,816 പോയിന്റില്‍ താങ്ങുണ്ട്.
നിഫ്റ്റി സൂചിക തൊട്ട് മുന്‍വാരത്തിലെ 17,828ല്‍ നിന്നും തുടക്കത്തില്‍ 17,863ലേക്ക് സഞ്ചരിച്ചെങ്കിലും അധികനേരം ഈ റേഞ്ചില്‍ പിടിച്ചുനില്‍ക്കാനാവാതെ വിപണി സാങ്കേതിക തിരുത്തലില്‍ അകപ്പെട്ടു. അതേസമയം മുന്‍വാരം വ്യക്തമാക്കിയ 17,677ലെ ആദ്യതാങ്ങ് വിപണി തകർത്തെങ്കിലും 17,526ലെ സപ്പോര്‍ട്ട് നിലനിര്‍ത്തി. ഒരവസരത്തില്‍ 17,553 പോയിന്റിലേക്ക് ഇടിഞ്ഞ നിഫ്റ്റി വാരാന്ത്യ ക്ലോസിങില്‍ 17,624ലാണ്.
നിഫ്റ്റിയുടെ പ്രതിദിന ചാര്‍ട്ടില്‍ സൂപ്പര്‍ ട്രെന്‍ഡ് ബുള്ളിഷായി നീങ്ങിയപ്പോള്‍ പാരാബോളിക്ക് എസ്എആര്‍ വില്‍പ്പനക്കാര്‍ക്ക് അനുകൂലമായി. അതേസമയം മറ്റ് ഇന്ഡിക്കേറ്റുകളായ സ്റ്റോക്കാസ്റ്റിക്സ്, സ്ലോ സ്റ്റോക്കാസ്റ്റിക്സ്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്സ്, സ്റ്റോക്കാസ്റ്റിക്സ് ആര്‍എസ്ഐ തുടങ്ങിയവ ഓവര്‍ ബ്രോട്ട് മേഖലയില്‍ നിന്നും തിരുത്തലിന്റെ പാദയിലേക്ക് നീങ്ങുന്നത്
മുന്‍നിര്‍ത്തി ഊഹക്കച്ചവടക്കാര്‍ ഷോട്ട് കവറിങ്ങിന് താത്പര്യം കുറച്ചു. ഇതോടെ നിഫ്റ്റി ഫ്യൂച്ചറില്‍ ഓപ്പണ്‍ ഇന്ററെസ്റ്റില്‍ പ്രതിവാര അടിസ്ഥാനത്തില്‍ കാര്യമായ മാറ്റമില്ല.
രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 81.85ല്‍ നിന്നും 82.24ലേക്ക് ദുര്‍ബലമായ ശേഷം വാരാന്ത്യം 82.09ലാണ്. 24 പൈസയുടെ ഇടിവ്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ 4643 കോടി രൂപയുടെ ഓഹരികള്‍ വിറ്റുമാറിയത് വിനിമയ വിപണിയില്‍ രൂപയില്‍ സമ്മര്‍ദമുളവാക്കി.
ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2004 ഡോളറില്‍ നിന്നും 2014 വരെ കയറിയതിനിടയില്‍ ഡോളര്‍ സൂചികയിലെ ഉണര്‍വ് കണ്ട് ഒരു വിഭാഗം ഓപ്പറേറ്റര്‍മാര്‍ മഞ്ഞലോഹത്തില്‍ വില്‍പ്പനക്കാരായി. ഇതോടെ സ്വര്‍ണ വില 1967 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരം അവസാനിക്കുമ്പോള്‍ 1982 ഡോളറിലാണ്.