

ഒമാൻ കസ്റ്റംസുമായി സഹകരിച്ചാണ് നടപ്പാക്കുന്ന പദ്ധതി വിജയം.
ദുബായ്: യുഎഇയിൽ നിന്ന് ഒമാനിലേക്കുള്ള ചരക്ക് ഗതാഗതം കൂടുതൽ എളുപ്പമാക്കുന്നതിനായി ഷാർജ കസ്റ്റംസ് പുതിയ 'സംയോജിത ചരക്ക് നീക്ക ഇടനാഴി' ആരംഭിച്ചു. ഒമാൻ കസ്റ്റംസുമായി സഹകരിച്ചാണ് ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺസ് അഥോറിറ്റി ഈ പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.
മേയ് 14ന് ഇടനാഴി പ്രവർത്തനം തുടങ്ങി. ഷാർജയിലെ ഖാലിദ് തുറമുഖത്തു നിന്നും ഖത്‌മത് മലാഹ അതിർത്തി വഴി ഒമാനിലെ സോഹർ തുറമുഖത്തേക്ക് ആദ്യ ചരക്ക് നീക്കവും വിജയകരമായി നടത്തി.
യുഎഇയും ഒമാനും തമ്മിലുള്ള കര-കരടൽ മാർഗങ്ങളിലൂടെയുള്ള ചരക്ക് ഗതാഗതം കൂടുതൽ വേഗത്തിലാക്കുക, ബിസിനസുകാർക്ക് സൗകര്യങ്ങൾ വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
ഒമാനിലെ സോഹർ തുറമുഖം, ദുഖം തുറമുഖം, സലാല തുറമുഖം എന്നിവയെ ഈ ഇടനാഴി ബന്ധിപ്പിക്കുന്നു. ഷാർജയിലെ ഖത്‌മത് മലാഹ ബോർഡർ ക്രോസിങ്, അൽ മദാം ബോർഡർ ക്രോസിങ് എന്നിവ വഴിയാണ് ഈ ചരക്ക് നീക്കം നടക്കുക.
പുതിയ സംവിധാനം ഇരു രാജ്യങ്ങളിലെയും തുറമുഖങ്ങൾക്കും വാണിജ്യ കേന്ദ്രങ്ങൾക്കും ഇടയിലുള്ള ബിസിനസ് ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.