
3,000 ത്തിന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് നൽകേണ്ടിവരും!!
ന്യൂഡൽഹി: രാജ്യത്ത് യുപിഐ ഇടപാടുകളിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ സാമ്പത്തിക ഇടപാടുകളിൽ ഉപയോക്താക്കളിൽ നിന്നു ചാർജ് ഈടാക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ബാങ്കുകളെയും സേവനദാതാക്കളെയും സഹായിക്കാനാണ് പുതിയ നടപടി.
3,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകളിലാവും നിശ്ചിതതുക ഈടാക്കുക. ഡിജിറ്റൽ പണമിടപാടുകൾ കൈകാര്യം ചെയ്യുന്നതിന് ചെലവ് കൂടുതലാണെന്നും സഹായം വേണമെന്നും ബാങ്കുകളും സേവനദാതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സർക്കാരിന്‍റെ നടപടിയെന്ന് ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
വലിയ ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്നതിനൊപ്പം 2020 മുതലുള്ള സീറോ മർച്ചന്‍റ് ഡിസ്ക്കൗണ്ട് റേറ്റ് ഒഴിവാക്കാനും നീക്കമുണ്ടെന്നാണ് വിവരം. എൻസിപിഐ, ബാങ്കുകൾ, ഫിൻടെക് കമ്പനികൾ തുടങ്ങിയ ഓഹരി ഉടമകളുമായി വിശദമായ ചർച്ചയ്ക്ക് ശേഷമേ യുപിഐ ഇടപാടുകൾക്ക് പണം ഈടാക്കുന്നതിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കൂ. ഇതിനായി രണ്ടു മാസം വരെ സമയമെടുക്കുമെന്നാണ് വിവരം.