
ആഗോള തപാൽ മേഖലയെ ശക്തിപ്പെടുത്തുന്നതിന് 10 മില്യൺ ഡോളർ പ്രഖ്യാപിച്ച് സിന്ധ്യ; യുപിഐ-യുപിയു സംയോജനത്തിന് തുടക്കമായി
ദുബായ്: ആഗോള തപാൽ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഇ-കൊമേഴ്‌സിലും ഡിജിറ്റൽ പേയ്‌മെന്‍റുകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, സാങ്കേതികവിദ്യയെ നവീകരിക്കുന്നതിനും ഇന്ത്യ 10 ദശലക്ഷം ഡോളർ സാമ്പത്തിക സഹായം നൽകുമെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. ദുബായിൽ നടന്ന 28-ാമത് യൂണിവേഴ്സൽ പോസ്റ്റൽ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചുകൊണ്ട്, വിഭവങ്ങൾ, വൈദഗ്ദ്ധ്യം, സൗഹൃദം എന്നിവ ഫലപ്രദമായി വിനിയോഗിക്കാൻ ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ യുപിഐ-യുപിയു സംയോജനത്തിന് ജ്യോതിരാദിത്യ സിന്ധ്യ തുടക്കം കുറിച്ചു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ ഇതോടെ സുഗമമാകും.
ഡിപ്പാർട്ട്മെന്‍റ് ഓഫ് പോസ്റ്റ്സ് (ഡിഒപി), എൻപിസിഐ ഇന്‍റർനാഷണൽ പേയ്‌മെന്‍റ്സ് ലിമിറ്റഡ് (എൻഐപിഎൽ), യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (യുപിയു) എന്നിവ ചേർന്ന് വികസിപ്പിച്ചെടുത്ത ഈ സംരംഭം, ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്‍റ്സ് ഇന്‍റർഫേസിനെ (യുപിഐ) യുപിയു ഇന്‍റർകണക്ഷൻ പ്ലാറ്റ്‌ഫോമുമായി (ഐപി) സംയോജിപ്പിക്കുന്നു.
“ആധാർ, ജൻ ധൻ, ഇന്ത്യ പോസ്റ്റ് പേയ്‌മെന്‍റ് ബാങ്ക് എന്നിവയിലൂടെ ഞങ്ങൾ 560 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്, അവയിൽ ഭൂരിഭാഗവും സ്ത്രീകളുടെ പേരിലാണ്. കഴിഞ്ഞ വർഷം ഇന്ത്യ പോസ്റ്റ് 900 ദശലക്ഷത്തിലധികം കത്തുകളും പാഴ്‌സലുകളും വിതരണം ചെയ്തു.' സിന്ധ്യ പറഞ്ഞു.
കൗൺസിൽ ഓഫ് അഡ്മിനിസ്ട്രേഷനിലേക്കും പോസ്റ്റൽ ഓപ്പറേഷൻസ് കൗൺസിലിലേക്കുമുള്ള ഇന്ത്യയുടെ സ്ഥാനാർത്ഥിത്വവും സിന്ധ്യ പ്രഖ്യാപിച്ചു.