വിജയ് മല്യയും വിരാട് കോലിയും
ഫയൽ
ന്യായമായ വിചാരണ ഉറപ്പ് നല്‍കിയാല്‍ ഇന്ത്യയിലേക്കു തിരിച്ചുവരാന്‍ തയാറാണെന്ന് 2016ല്‍ ഇന്ത്യ വിട്ട മദ്യരാജാവ് വിജയ് മല്യ. 9000 കോടി രൂപയുടെ ബാങ്ക് വായ്പാ തിരിച്ചടവില്‍ മുടക്കംവരുത്തിയാണ് മല്യ രാജ്യത്തുനിന്നു മുങ്ങിയത്.
ഇപ്പോൾ രാജ് ഷമാനിയുമായി നാല് മണിക്കൂര്‍ നീണ്ട വിഡിയൊ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് വിജയ് മല്യ തിരിച്ചുവരവിന് സന്നദ്ധത അറിയിച്ചിരിക്കുന്നത്.
കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ തകര്‍ച്ചയെക്കുറിച്ചുള്ള പുതിയ വിവരങ്ങളും മല്യ അഭിമുഖത്തില്‍ പങ്കുവച്ചു. വിമാനക്കമ്പനിയെ രക്ഷിക്കാന്‍ കമ്പനിയുടെ വലുപ്പം കുറയ്ക്കാനുള്ള പദ്ധതിയുമായി അന്നത്തെ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയെ സമീപിച്ചെങ്കിലും തന്‍റെ അഭ്യര്‍ഥന നിരാകരിക്കപ്പെട്ടെന്ന് മല്യ പറയുന്നു.
2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് എയര്‍ലൈനിന്‍റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമെന്നാണ് ഇയാളുടെ വാദം. 2008 വരെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് സുഗമമായി പ്രവര്‍ത്തിച്ചു. എന്നാല്‍, ആഗോള സാമ്പത്തിക പ്രതിസന്ധി സ്ഥിതിഗതികളെ മാറ്റി മറിച്ചു. സാമ്പത്തിക മാന്ദ്യം ഇന്ത്യയിലും കാര്യമായ സ്വാധീനം ചെലുത്തി. സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ബാധിച്ചെന്നും മല്യ.
സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ആരോപണങ്ങള്‍ക്കും മല്യ അഭിമുഖത്തില്‍ മറുപടി പറഞ്ഞു. വായ്പ തിരിച്ചടയ്ക്കാനുള്ള വ്യക്തമായ ഉദ്ദേശ്യമുണ്ടായിരുന്നു. ബാങ്കുകള്‍ക്കു നാല് സെറ്റില്‍മെന്‍റ് ഓഫറുകളും നല്‍കി. എന്നാല്‍, അവ നിരസിക്കപ്പെട്ടു.
ബാങ്കുകള്‍ സുതാര്യമല്ലെന്ന് മല്യ ആരോപിച്ചു. അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റ് വേണമെന്ന് 15 തവണ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന് മല്യ പറഞ്ഞു. പാര്‍ലമെന്‍റില്‍ ധനമന്ത്രി പ്രസ്താവന നടത്തിയപ്പോഴാണ് 14,131.6 കോടി രൂപയുടെ കടം ഉണ്ടെന്ന കാര്യം അറിഞ്ഞതെന്നും മല്യ പറഞ്ഞു.
2016 മുതല്‍ യുകെയിലാണ് മല്യ താമസിക്കുന്നത്. 2018ല്‍ ഒരു യുകെ കോടതി മല്യയെ ഇന്ത്യയിലേക്കു നാടുകടത്താന്‍ വിധിച്ചെങ്കിലും മല്യ അതിനെതിരേ കോടതിയെ സമീപിക്കുകയായിരുന്നു. ഇതു സംബന്ധിച്ച നിയമ പോരാട്ടം ഇപ്പോഴും മല്യ നടത്തിക്കൊണ്ടിരിക്കുകയുമാണ്.