

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് സമുച്ചയമായ സൂററ്റ് ഡയമണ്ട് ബോഴ്സ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വജ്രവ്യാപാരത്തിന്‍റെ കേന്ദ്രമായി സൂററ്റിനെ മാറ്റാൻ വഴിയൊരുക്കുന്ന സമുച്ചയം ഇന്നലെ ഉച്ചയ്ക്കാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. സൂററ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ടെര്‍മിനലിന്‍റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
ഇന്ത്യന്‍ വാസ്തുകലയുടെയും ഇന്ത്യന്‍ കലാകാരന്മാരുടെയും ശ്രേഷ്ഠതയാണ് സൂറത്ത് ഡയമണ്ട് ബോഴ്സ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നു മോദി. സൂര്യ നഗരമെന്ന് അറിയപ്പെട്ട സൂററ്റ് ഇനി വജ്ര നഗരമെന്നാകും അറിയപ്പെടുകയെന്നും അദ്ദേഹം.
സൂറത്തിലെ ഖാജോഡിലാണ് 3,200 കോടിരൂപ ചെലവിൽ കൂറ്റൻ ഓഫിസ് സമുച്ചയം നിർമിച്ചത്. വലുപ്പത്തിൽ യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്‍റഗണിനെ മറികടക്കുന്നതാണു കെട്ടിടം. പെന്‍റഗണിന് 66.75 ലക്ഷം ചതുരശ്ര അടിയു വിസ്തൃതി. സൂററ്റ് ഡയമണ്ട് ബോഴ്സിന്‍റെ വിസ്തൃതി 67.28 ലക്ഷം ചതുരശ്ര അടിയാണ്. ഡയമണ്ട് റിസര്‍ച്ച് ആന്‍ഡ് മര്‍ക്കന്‍റയില്‍ സിറ്റി (ഡ്രീം സിറ്റി) യിലാണ് വജ്രവ്യാപാരത്തെ പൂർണമായും ഒരു കേന്ദ്രത്തിലാക്കുന്ന കെട്ടിടം. 2015 ഫെബ്രുവരിയിലാണ് എസ്‌ഡിബി സമുച്ചയത്തിനും ഡ്രീം സിറ്റി പദ്ധതിക്കും തറക്കല്ലിട്ടത്. ജൂലൈയിൽ നിർമാണം പൂർത്തിയാക്കിയിരുന്നു.
67,000 ജനങ്ങളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം
300 -75,000 ചതുരശ്ര അടിവിസ്തീര്‍ണമുള്ള 4,700 ഓഫിസുകൾ
ചില്ലറ വിൽപ്പനയ്ക്ക് ജ്വല്ലറി മാൾ 15 നിലകളുള്ള ഒമ്പത് കെട്ടിടങ്ങൾ
പരിശോധന പോയിന്‍റുകള്‍, പൊതു അറിയിപ്പുകള്‍ നല്‍കാനുള്ള സൗകര്യം
ഇറക്കുമതിക്കും കയറ്റുമതിക്കുമായി "കസ്റ്റംസ് ക്ലിയറൻസ് ഹൗസ്'
35.54 ഏക്കർ, 3400 കോടി രൂപ ചെലവ്
4500 വജ്ര വ്യാപാര സ്ഥാപനങ്ങൾ
131 എലിവേറ്ററുകള്‍, പ്രവേശനകവാടത്തില്‍ കാര്‍ സ്‌കാനറുകള്‍