

ദുബായ്: ദുബായ് എമിറേറ്റിൽ 2033 ഓടെ 100 സ്വകാര്യ വിദ്യാലയങ്ങൾ തുറക്കുമെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അഥോറിറ്റി അറിയിച്ചു. 2024-25 അധ്യയന വർഷത്തിൽ മാത്രം 10 പുതിയ സ്വകാര്യ സ്‌കൂളുകൾ തുറന്നതായി കെഎച്ച്ഡിഎ വ്യക്തമാക്കി.
ദുബായിലെ സ്വകാര്യ സ്‌കൂളുകളിലുടനീളമുള്ള വിദ്യാർഥികളുടെ പ്രവേശനം ഈ വർഷം ആറ് ശതമാനം വർധിച്ചതായി അധികൃതർ അറിയിച്ചു.
ഈ പ്രവണത ഇന്ത്യ അടക്കം വിദേശ രാജ്യങ്ങളിൽ നിന്ന് യുഎഇയിൽ ജോലിക്കു ശ്രമിക്കുന്ന അധ്യാപകർക്കു ശുഭ വാർത്തയാണ്. ഇന്ത്യൻ സിലബസ് പിന്തുടരാത്ത സ്കൂളുകളിൽ പോലും ഇന്ത്യൻ അധ്യാപകർക്ക് വലിയ പ്രിയമാണ് യുഎഇയിലുള്ളത്. ഇത്തരത്തിൽ ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിലവസരം വിദ്യാഭ്യാസ മേഖലയിൽ തുറന്നു കിട്ടുന്നതിനാണ് വഴിയൊരുങ്ങുന്നത്.
ദുബായിലെ സ്കൂളുകളുടെ സ്ഥിതി വിവരക്കണക്ക്:
ദുബായിലെ സ്വകാര്യ സ്കൂളുകളുടെ എണ്ണം: 227
പാഠ്യപദ്ധതികൾ: 17
ഈ വർഷത്തെ പുതിയ സ്കൂളുകൾ: 10
വിദ്യാർഥികൾ: 185 രാജ്യങ്ങളിൽ നിന്ന് 387,441 വിദ്യാർഥികൾ
എമിറാത്തി വിദ്യാർഥികൾ: 33,210
അധ്യാപകർ: 27,284
ലോകോത്തര വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും അർപ്പണബോധമുള്ള അധ്യാപകർക്കും ആകർഷകമായ സ്ഥലമായി ദുബായ് തുടരുകയാണെന്ന് കെഎച്ച്ഡിഎ ഡയറക്ടർ ജനറൽ ഐഷ മിരാൻ പറഞ്ഞു.
നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർഥികളുടെ ക്ഷേമം വർധിപ്പിക്കുന്നതിനും ദുബായ് സാമ്പത്തിക അജണ്ട ഡി 33, ദുബായ് സോഷ്യൽ അജണ്ട 33 എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അവർ അറിയിച്ചു.
ദുബായിലെ സ്വകാര്യ സ്കൂളുകൾ പിന്തുടരുന്ന 17 വ്യത്യസ്ത പാഠ്യപദ്ധതികളിൽ യുകെ പാഠ്യപദ്ധതിയാണ് കൂടുതൽ പേരും തിരഞ്ഞെടുക്കുന്നതെന്ന് അഥോറിറ്റി ചൂണ്ടികാണിച്ചു.37 ശതമാനം പേരാണ് യുകെ പാഠ്യപദ്ധതിയോട് പ്രിയം കാണിക്കുന്നത്. ഇന്ത്യൻ പാഠ്യപദ്ധതി (26 ശതമാനം), യുഎസ് പാഠ്യപദ്ധതി (14 ശതമാനം), ഇന്‍റർനാഷണൽ ബാക്കലറിയേറ്റ് (7) ശതമാനം) എന്നിങ്ങനെയാണ് മറ്റ് പഠഠ്യക്രമങ്ങളുടെ സ്വീകാര്യത.
എമിറാത്തി കുടുംബങ്ങൾക്കിടയിൽ ഏറ്റവും പ്രചാരമുള്ളത് യുഎസ് പാഠ്യപദ്ധതിയാണെന്നും അഥോറിറ്റി പറയുന്നു.