
ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ക്ക് യുഎസ് പ്രവേശനം നിഷേധിച്ചേക്കുമെന്നാണു റിപ്പോര്‍ട്ട്. യുഎസ് തൊഴില്‍ വിസ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ
freepik.com
വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാര സംഘര്‍ഷം രൂക്ഷമായതോടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇനി യുഎസ് തൊഴില്‍ വിസയില്‍ പിടിമുറുക്കുമെന്നു സൂചന. ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് മേല്‍ വമ്പന്‍ തീരുവ ഏര്‍പ്പെടുത്തിയ ട്രംപ് ഇനി ഇന്ത്യന്‍ വംശജരുടെ അമെരിക്കന്‍ തൊഴില്‍ വിപണിയിലേക്കുള്ള പ്രവേശനത്തിന് തടയിട്ടേക്കുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ള ടെക് പ്രൊഫഷണലുകള്‍ക്ക് യുഎസ് പ്രവേശനം നിഷേധിച്ചേക്കുമെന്നാണു റിപ്പോര്‍ട്ട്.
യുഎസ് തൊഴില്‍ വിസ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. യുഎസിലെ 250 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കുന്ന ഐടി സേവന വ്യവസായത്തില്‍ തൊഴിലിനായി എച്ച്-1ബി പ്രോഗ്രാമിലൂടെ നിരവധി ഇന്ത്യന്‍ പ്രൊഫഷണലുകള്‍ അമെരിക്കയിലെത്തുന്നുണ്ട്. ഈ വിസ പ്രോഗ്രാമിലൂടെ ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ക്ക് ആഗോളതലത്തില്‍ വളരാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ സംവിധാനം അമെരിക്കക്കാരുടെ തൊഴില്‍ നഷ്ടമാക്കുന്നെന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ എച്ച്-1ബി വിസകള്‍ക്കു മേല്‍ ആശങ്കയുടെ കരിനിഴല്‍ വീണിരിക്കുന്നു.
ട്രംപിന്‍റെ മുന്‍കാല പ്രവൃത്തികളും പ്രസ്താവനകളും സൂചിപ്പിക്കുന്നത് വിസ നിയന്ത്രണങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്നു തന്നെയാണ്. ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയാല്‍ എച്ച്-1ബി നയത്തില്‍ മാറ്റം വരികയും അത് ഇന്ത്യന്‍ ഐടി പ്രഫഷണലുകളെയും ഔട്ട്‌സോഴ്‌സിങ് സ്ഥാപനങ്ങളെയും നേരിട്ടു ബാധിക്കും.