സാഹിത്യരചനയ്ക്ക് പിറകിലുള്ള ശുദ്ധവും സഹനാത്മകവുമായ അന്തരംഗം എങ്ങനെ വലിയൊരു "സ്റ്റാർട്ടപ്പാ'യി, ലക്ഷത്തിൽ നിന്നു വ്യതിചലിച്ച് രചയിതാവിനെ തന്നെ തടവിവിലാക്കുന്നുവെന്നാണ് പരിശോധിക്കേണ്ടത്. പുരാതനമായ ഒരു ഘട്ടത്തിലും കവി തന്റെ കൃതി ഒരു വ്യാപാരത്തിലോ, മത്സരത്തിലോ വിജയിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. ചെറുശ്ശേരി "കൃഷ്ണഗാഥ' എഴുതിയത് ഒരു വ്യാപാരത്തിനു വേണ്ടിയല്ലല്ലോ.
പഴയ കാലങ്ങളിൽ ഒരു രചയിതാവ് താൻ എഴുതിയ കൃതിയാണെന്നു പോലും പറയാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടാണല്ലോ പുരാതന ഭാരതീയ ചിന്താസൂക്തങ്ങൾ സൃഷ്ടിച്ചവർ തങ്ങളുടെ പേരുകൾ ഒളിപ്പിച്ചു വച്ചത്. രചയിതാവിനെക്കാൾ, അയാളുടെ ഈഗോയെക്കാൾ, പദവിയെക്കാൾ വലുതാണ് കൃതി എന്ന അവബോധം എത്ര മഹത്തരമാണ്!.
ജ്ഞാനത്തെയും ചിന്തയെയും സമന്വയിപ്പിക്കുന്ന വേദങ്ങളുടെ കാര്യം നോക്കൂ. രചയിതാക്കൾ മറഞ്ഞിരിക്കുകയാണ്. അതിൽതന്നെ ആശയങ്ങളുടെയും തത്ത്വങ്ങളുടെയും കൃത്യമായ സംവേദനമല്ലാതെ മറ്റൊന്നും ആവശ്യമില്ല എന്നാണ് അർത്ഥമാക്കുന്നത്. മറ്റേതൊരു പ്രലോഭനവും മൃതിക്ക് സമാനമാണ്. എന്നാൽ പില്ക്കാലത്ത്, എഴുതുന്നവർ അവരുടെ പേരു കൂടി ചേർക്കാൻ തുടങ്ങി. സാഹിത്യകൃതിയാകുമ്പോൾ വ്യക്തിപരമായ വികാരങ്ങളും പക്ഷങ്ങളും ഉണ്ടാകുമല്ലോ. അതുകൊണ്ട് ഒരു പേര് ദോഷം ചെയ്യുന്നില്ല. നിങ്ങൾ ഛാന്ദോഗ്യോപനിഷത്ത് ചർച്ച ചെയ്തുകൊള്ളുക, അതെഴുതിയ ആളെക്കുറിച്ച് ചർച്ച വേണ്ട എന്നായിരുന്നു ഭാരതീയ ചിന്തകരുടെ നിലപാട്. ഇപ്പോൾ കൃതികളല്ല ചർച്ച ചെയ്യുന്നത്, എഴുത്തുകാരെയാണ്.
അവാർഡ് കിട്ടുമ്പോൾ, പത്രങ്ങളിൽ എഴുത്തുകാരനാണ് പ്രസക്തി. അവന്റെ കൃതിയെക്കുറിച്ച് പത്രങ്ങൾ ഒന്നും പറയില്ല. പുസ്തകവിമർശനം ഇല്ലാതായത് ആത്മശൂന്യമായ ഈ കാലത്തിന്റെ ഏറ്റവും ഭയപ്പെടുത്തുന്ന ഭാവമാണ് കാണിച്ചു തരുന്നത്. പുസ്തകങ്ങൾ മരിച്ചു എന്നു പറയാൻ പ്രേരിപ്പിക്കുന്ന ഘടകമാണിത്. പുസ്തകം അച്ചടിക്കാത്തതുകൊണ്ടോ, ആരും വായിക്കാത്തതുകൊണ്ടോ അല്ല ഈ മരണം സംഭവിക്കുന്നത്. പുസ്തകത്തെക്കുറിച്ച് എങ്ങും ചർച്ച ചെയ്യാത്ത വിധം അത് അധ:സ്ഥിതമായ ഒരു വിഷയമായി മാറിയതുകൊണ്ടാണ്. അടിവസ്ത്രത്തെ പോലെ പുസ്തകങ്ങളെ ആനുകാലികങ്ങൾ ഒളിപ്പിച്ചിരിക്കുകയാണ്. പുസ്തകങ്ങളോടുള്ള തീവ്രമായ അഭിനിവേശം എഴുത്തുകാർക്കോ ആനുകാലികങ്ങളുടെ പത്രാധിപന്മാർക്കോ ഇല്ലാതായി.
എഴുത്തുകാരനെ സൃഷ്ടിക്കാം
ഇപ്പോഴത്തെ ദുരവസ്ഥ ഇതിന്റെ അനന്തരഘട്ടത്തെ സൂചിപ്പിക്കുകയാണ്. ഇന്നു പല ഏജൻസികൾക്കും അവരുടെതായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് എഴുത്തുകാരനെ സൃഷ്ടിക്കാൻ കഴിയും. ഇവിടെ സാഹിത്യത്തിന്റെ ഉള്ളടക്കം അപ്രസക്തമായിരിക്കുകയാണ്. അങ്ങനെ സൃഷ്ടിക്കുന്നത് ഒരു വിപണിയുടെ പിറവിക്കു കാരണമാകുന്നു. അയാളുടെ കൃതികൾ വിറ്റഴിക്കാൻ കുറെപ്പേർ തയ്യാറായി മുന്നോട്ടുവരുന്നു. പലവിധ തന്ത്രങ്ങൾ ഉപയോഗിക്കപ്പെടുന്നു. അത് വലിയൊരു വിൽപ്പനയായി പരിണമിക്കുന്നതോടെ എഴുത്തുകാരന്റെ സംരംഭം വാണിജ്യാടിസ്ഥാനത്തിലുള്ളതാകുകയാണ്. ഇവിടെ എന്തെഴുതുന്നുവെന്നോ എങ്ങനെയെഴുതുന്നുവെന്നോ ചർച്ച ചെയ്യുന്നില്ല. അത് ചർച്ചചെയ്യുന്നതു തന്നെ പാപമാണെന്ന പൊതുധാരണ പ്രബലപ്പെട്ടിരിക്കുന്നു. എത്ര കോപ്പികൾ വിറ്റഴിച്ചുവെന്നത് ഒരു പരസ്യമായി തീർന്നിരിക്കുന്നു. എത്ര കോപ്പി അച്ചടിക്കുമെന്നും നൂറാം പതിപ്പ് എവിടെവച്ച് പ്രകാശനം ചെയ്യുമെന്നും കൃതി എഴുതുന്നതിന് മുമ്പ് തന്നെ എഴുത്തുകാരൻ ആലോചിക്കുകയാണ്. അവനെ ഇതെല്ലാം അസ്വസ്ഥപ്പെടുത്തുന്നു. അവനു പുതുതായി എന്തെങ്കിലും എഴുതാനുണ്ടോയെന്നു ചോദിക്കുന്നത് അശ്ലീലമാണ്. എഴുതാനുണ്ടായിട്ടല്ലല്ലോ അവൻ എഴുതുന്നത്; വിൽക്കാൻ സൗകര്യമുള്ളതുകൊണ്ടാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് വി. ടി. നന്ദകുമാര്, കേശവദേവ്, പൊൻകുന്നം വർക്കി തുടങ്ങിയവരുടെ മുന്നിൽ തങ്ങൾ എഴുതിയ കൃതികൾ എത്ര ആയിരം കോപ്പികൾ വിൽക്കുമെന്ന ചിന്തപോലും ഉണ്ടായിരുന്നില്ല. അവർ സാഹിത്യകൃതികൾ വാണിജ്യാവശ്യങ്ങൾക്കുള്ളതല്ലെന്നു ഉറച്ചു വിശ്വസിച്ചിരുന്നു. എന്തെഴുതുന്നു എന്ന വിഷയമായിരുന്നു മുന്നിൽ. അതിനാണവർ അലഞ്ഞത്. അതിന്റെ ആവശ്യത്തിനാണ് എഴുതുന്നത്. പൊൻകുന്നം വർക്കി സ്വന്തമായി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വീടുകൾ തോറും കയറി വിൽക്കുമായിരുന്നു. അപ്പോൾ വർക്കിക്ക് മുന്നിൽ നൂറാം പതിപ്പില്ല; ഒരു ലക്ഷം കോപ്പികളില്ല. അങ്ങനെ ചിന്തിക്കാതിരിക്കാനുള്ള ആത്മാർത്ഥതയാണ് എഴുത്തിലേക്ക് തിരിയാനുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ മൂലധനം. അദ്ദേഹം പണത്തിനു വേണ്ടിയല്ല ചിന്തിച്ചത്, എഴുതിയത്. "ശബ്ദിക്കുന്ന കലപ്പ' എന്ന കഥയെഴുതിയത് പുസ്തകമാക്കി നൂറിലേറെ പതിപ്പ് അച്ചടിച്ച് വിൽക്കാനും പണമുണ്ടാക്കാനും നിശ്ശബ്ദനായിരിക്കാനും വേണ്ടിയല്ല; ഒരു ജീവിയുടെ പ്രതികരിക്കുക എന്ന സ്വാഭാവിക നീതിക്ക് വേണ്ടിയാണ്.
പ്രതികരിക്കാതെ ജീവിക്കാൻ കഴിയാത്തവനാണ് എഴുത്തുകാരൻ. ഇംഗ്ലീഷ് കവി ഷെല്ലി അത് തെളിയിച്ചല്ലോ. അദ്ദേഹം അനീതിക്കെതിരെ ശബ്ദിച്ച് ശിക്ഷ ഏറ്റുവാങ്ങിയവനാണ്. സുബ്രഹ്മണ്യ ഭാരതി അത് തെളിയിച്ചു.
സ്നേഹരാഹിത്യത്തിന്റെ ജീവിവർഗം
പുസ്തകം പതിനായിരക്കണക്കിനു കോപ്പി അച്ചടിച്ചു വിൽക്കാൻ വേണ്ടി എഴുതുന്ന ഒരാളുടെ കാര്യം വ്യത്യസ്തമാണ്. ഇന്നത്തെ ചില മുതിർന്ന എഴുത്തുകാർ ഈ ഗണത്തിലാണ് വരുന്നത്. അവരെക്കണ്ടു മറ്റുള്ളവരും അത് അനുകരിക്കുന്നു. അവർ ഒരു നോവൽ പുറത്തിറക്കുന്നത് എല്ലാ വാണിജതാല്പര്യങ്ങളുടെയും സാധ്യത മുന്നിൽക്കണ്ടാണ്. വലിയൊരു വിറ്റുവരവ് പ്രതീക്ഷിക്കുന്നു. എങ്ങനെയൊക്കെ പരസ്യം നല്കാമെന്ന് ആലോചിക്കുന്നു. റോയൽറ്റി ഇനത്തിൽ വലിയൊരു സംഖ്യ ലഭിക്കുമെന്നുറപ്പുള്ളതുകൊണ്ട് പ്രസാധകരുടെയും വിതരണക്കാരുടെയും എല്ലാ നിർദേശങ്ങളും അഞ്ചു വയസുള്ള കുട്ടിയെ പോലെ അനുകരിക്കുന്നു. പുതിയ നോവലിനൊപ്പം പഴയ പത്തോ ഇരുപതോ നോവലുകളുടെ പരസ്യവും ഉൾപ്പെടുത്താവുന്നതാണ്. അങ്ങനെ ഒരു വാണിജ്യകേന്ദ്രമായി എഴുത്തുകാരൻ മാറുന്നു. അയാളുടെ മുഖ്യമായ ജോലി വലിയ നോവലുകൾ എഴുതുകയും അത് പ്രസാധകർക്ക് നല്ല മാർജിൻ കിട്ടുന്ന രീതിയിൽ വിൽക്കാൻ വിട്ടുകൊടുക്കുകയുമാണ്. ഇങ്ങനെ ഒരു ഉൽപ്പന്നത്തിന്റെ ഉൽപാദകൻ എന്ന നിലയിലേക്ക് അയാളുടെ അസ്തിത്വം പരിവർത്തനപ്പെടുന്നു. എഴുതാനുള്ള ശേഷി ഈ രീതിയിൽ കണ്ടിഷൻ ചെയ്യപ്പെട്ടിരിക്കയാണ്. അയാൾ ഒന്നിനോടും പ്രതികരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. രാഷ്ട്രീയ കാലാവസ്ഥാവ്യതിയാനങ്ങളിൽ സ്വന്തം സുരക്ഷിത ഭാവിയും കൃതികളുടെ വിൽപ്പനയും നോക്കി ഇടപെടാനും നിർദോഷകരമായ, പൊള്ളയായ വാക്യശകലങ്ങൾ വിതരണം ചെയ്യാനും അയാൾ പ്രതിജ്ഞാബദ്ധനായിരിക്കും.
സ്വയമൊരു വിഗ്രഹമാണെന്നു തെറ്റിദ്ധരിക്കുന്ന അയാൾ മറ്റുള്ളവരോടു പെരുമാറുന്നതിലും സംസാരിക്കുന്നതിലും അതിഥികളെ സ്വീകരിക്കുന്നതിലും കടുത്ത നിയന്ത്രണമേർപ്പെടുത്തും. കേശവദേവിനെ പോലെയോ, പൊൻകുന്നം വർക്കിയെ പോലെയോ സത്യാന്വേഷകരായി കുരിശു ചുമക്കേണ്ട ഗതികേട് അയാൾക്കില്ലല്ലോ. അയാൾ ഒരു പണച്ചരക്കാണ്. അതിന്റെ സുരക്ഷിതത്വമാണ് അയാൾ നോക്കേണ്ടത്.
നിർവികാരതയുടെയും അകൽച്ചയുടെയും സ്നേഹരാഹിത്യത്തിന്റെയും പുതിയൊരു ജീവിവർഗമായി അയാളും അയാളെപോലുള്ളവരും സ്വയം കണ്ടെത്തുന്നു. താൻ ഒരു തടവറയിലാണെങ്കിലും അത് അയാളെ സന്തോഷവാനാക്കുകയാണ്. ലോക ജീവിതത്തിന്റെ വിഷമകരമായ പ്രശ്നങ്ങളോ, പതിതരായ മനുഷ്യരുടെ ജീവിതസമരങ്ങളോ അയാളെ ഒരിക്കൽപോലും അലോസരപ്പെടുത്താറില്ല; അതുകൊണ്ടുതന്നെ അതൊന്നും അയാളുടെ കൃതികളിലേക്ക് വലിഞ്ഞു കയറി വരാതിരിക്കാൻ അയാൾക്ക് പ്രത്യേകിച്ച് അധ്വാനിക്കേണ്ടി വരാറില്ല.
ഷെല്ലി പറഞ്ഞ ഭാവന
ഒരിക്കൽ ഷെല്ലി പറഞ്ഞു: "ഒരു മനുഷ്യനു കൂടുതൽ മഹത്വമുണ്ടാകണമെങ്കിൽ അവൻ തീവ്രമായി, സമസ്തവും ഭാവന ചെയ്യണം. മറ്റൊന്നിന്റെയോ മറ്റുള്ളവരുടെയോ സ്ഥാനത്ത് സ്വയം സങ്കല്പിച്ച് ഭാവന ചെയ്യണം. മനുഷ്യൻ എന്ന ജീവിവർഗത്തിന്റെ ദുഃഖങ്ങളും സന്തോഷങ്ങളും അവന്റേതായിത്തീരണം. ധാർമികമായ ശക്തിയാണ് ഭാവന'.
ഈ ലോകത്ത് യാതൊന്നും ഒരു മനുഷ്യന്റെ ചിന്തയ്ക്ക് അന്യമല്ല; എല്ലാറ്റിലും അവൻ ജീവിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഓരോന്നിന്റെയും ആത്മാവ് വെളിപ്പെടുകയുള്ളൂ. ഓരോന്നിന്റെയും ആത്മാവിലേക്ക് പരകായപ്രവേശം നടത്തുമ്പോഴാണ് നല്ല സാഹിത്യമുണ്ടാകുന്നത്. ഒരു സൃഷ്ടികർത്താവിനു പക്ഷഭേദമില്ലല്ലോ. ദൈവം ഒരു സൃഷ്ടികർത്താവാണ്. പ്രാവിനെയും തേളിനെയും കടുവയെയും ഒച്ചിനെയും സൃഷ്ടിച്ചപ്പോൾ, യാതൊന്നിനോടും പക്ഷഭേദമില്ലാതിരിക്കാൻ ദൈവം ശ്രദ്ധിച്ചു. ഓരോന്നും അതാതിന്റെ തലത്തിൽ പൂർണമാണ്. ഇതാണ് സാഹിത്യസ്രഷ്ടാവും അനുകരിക്കേണ്ടത്.
കറുത്ത നിറമുള്ള പാവ
ഷീജ വക്കത്തിന്റെ "കാപ്പിരിക്കുട്ടി'(മാതൃഭൂമി റിപ്പബ്ളിക് പതിപ്പ്) പഴയ മട്ടിൽ വായിക്കാവുന്ന കവിതയാണ്. കവിതയുടെ രൂപപരമായ മാറ്റമൊന്നും ഈ കവി ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു. എൻ. കെ. ദേശവും എൻ. വി. കൃഷ്ണവാരിയരും ഒളപ്പമണ്ണയുമൊക്കെ എഴുതിയതുപോലെ ഇനി എഴുതിയിട്ട് കാര്യമില്ല. മലയാളം മുൻഷിമാർ മാത്രമല്ലല്ലോ വായനക്കാർ. എന്നാൽ ഈ കവിതയിലെ വിഷയം ജാതിവെറിക്കെതിരെയുള്ള ആഹ്വാനമാണ്. അത് ഇക്കാലത്ത് കവികൾ പൊതുവെ എഴുതാറില്ല. സാംസ്കാരികരംഗമൊക്കെ ജാതിവിവേചനം കാത്തുസൂക്ഷിക്കുന്ന ഇടമായി മാറിയിരിക്കുകയാണെന്നു ആക്ഷേപമുയരുന്ന കാലമാണിത്. ഒരു കടയിൽ ചെന്നപ്പോൾ കറുത്തപാവയെ പിൻനിരയിൽ വച്ചിരിക്കുന്നത് കണ്ട ഒരു കുട്ടിയുടെ മനസിലെ ചിന്തകളാണ് വിഷയം. കുട്ടി ജാതിയെപ്പറ്റി ചിന്തിച്ചുവോ? എന്തായാലും, ആ പാവയെ കുട്ടി കയ്യിലെടുത്തു ഒക്കത്തുവച്ച ശേഷം അതിനു മുൻനിരയിൽ തന്നെ സ്ഥാനമുറപ്പിച്ചു. ഉന്നത സാംസ്കാരിക നായകർക്കോ ബുദ്ധിജീവികൾക്കോ ഇല്ലാത്ത ദുഃഖം ആ കുട്ടിക്കുണ്ടായി. അതിങ്ങനെയാണ്:
"ചില കുട്ടികളോടൊപ്പമിരിക്കാ
നരുതെന്നു വിലക്കുന്നേരം
ചെറുനാരകമുള്ളുരയുമ്പോൽ
കരൾ കീറി നുറുങ്ങാറുണ്ടോ ?'
ഈ ചോദ്യമാണ് ഇവിടത്തെ സാംസ്കാരിക സ്ഥാപനങ്ങളുടെ ഹൃദയത്തിൽ ഉയരേണ്ടത്.
ശമ്പളം
ശ്രീജ വിജയൻ "ശമ്പളക്കണക്ക്'(പ്രസാധകൻ, ഡിസംബർ) എന്ന കവിതയിലെഴുതുന്നു:
"ശമ്പളമില്ലാതാകുമ്പോഴാണ്
നമ്മൾ ഏത് ആൾക്കൂട്ടത്തിലും
പെട്ടെന്ന് എടുത്തുമാറ്റപ്പെടുന്ന
അഭാജ്യ സംഖ്യകളാകുന്നത്'
ജീവിതത്തെ മനസിലാക്കി എഴുതിയ വരികൾ. ശമ്പളമില്ലാതായാൽ ഒരുവനെ ആരും ശ്രദ്ധിക്കില്ലല്ലോ. പഴയ പരിചയക്കാരോ സുഹൃത്തുക്കളോ പോലും വിളിച്ചാൽ ഫോൺ എടുക്കണമെന്നില്ല. ലോകം അത്രമേൽ നിരാശ്രയവും ക്രൂരവുമായിരിക്കുന്നു. കുടുംബബന്ധങ്ങൾ പോലും ഔദ്യോഗികബന്ധങ്ങളായി മാറുകയാണെന്നു സമീപകാലത്തെ ചില പത്രവാർത്തകൾ ഓർമിപ്പിച്ചു. എല്ലാം എല്ലാം ശമ്പളമാണ്.
തപം
ജയപാലൻ കാര്യാട്ട് എഴുതിയ "സാന്ദ്രസംഗമം'(കലാകൗമുദി, ജനുവരി 23)ജീവിതദു:ഖത്തിൽ തപം ചെയ്ത മനസിന്റെ വിശുദ്ധി കാണിച്ചു തന്നു.
"വേലിയാൽ വേറിട്ടു വേദന തിന്നും പൂജയ്ക്കെടുക്കാത്ത പൂവിന്റെ ദുഃഖം'.
കർമബന്ധങ്ങളുടെ പൊരുളറിയാതെ കിതയ്ക്കുന്ന മനുഷ്യ മനസിനെ കവി കാണിച്ചുതരുന്നു.
ആധുനികത
മലയാളസാഹിത്യത്തിൽ ആധുനികത പ്രത്യക്ഷപ്പെട്ടത് അറുപതുകളുടെ അന്ത്യത്തോടെയാണല്ലോ. എന്നാൽ ലോകസാഹിത്യത്തിൽ ആധുനികതകളുടെ കാലഘട്ടം ഒന്നാം ലോകമഹായുദ്ധത്തിനും (1914-1918) രണ്ടാം ലോകമഹായുദ്ധത്തിനും (1939-1945)ഇടയിലാണ്. ടി. എസ്. എലിയറ്റിന്റെ "ദ് വേസ്റ്റ് ലാൻഡ്'(1922) എന്ന വിഖ്യാത കവിതയും ജയിംസ് ജോയ്സിന്റെ "ഉളിസസ്'(1922) എന്ന നോവലും പുറത്തുവന്നത് ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിനു ശേഷമാണ്. മലയാളത്തിൽ അതിന്റെ സൂചനകൾ ഉണ്ടാകാൻ 1960കൾ വരെ കാത്തിരിക്കേണ്ടി വന്നു. ഇവിടെ യൂറോപ്യൻ സാഹചര്യമല്ല ഉണ്ടായിരുന്നത്; ഫ്യൂഡൽ കാലഘട്ടത്തിന്റെ അന്ത്യവും ജനാധിപത്യത്തിന്റെ ഉദയവുമായിരുന്നു. പെട്ടെന്ന് മാറ്റം പ്രതീക്ഷിച്ചതുകൊണ്ടോ, ഗൃഹാതുരത്വം കലശലായിരുന്നതുകൊണ്ടോ എന്നറിയില്ല, മലയാളം എഴുത്തുകാരിൽ ഒരു വിഭാഗം അന്യവത്ക്കരിക്കപ്പെട്ടു. ഉറ്റവരും ഉടയവരുമില്ലാത്തവരായി അവർ സ്വയം അവരോധിച്ചു. അതിന്റെ ഫലമായി അവരുടെ കൃതികളിൽ അരാഷ്ട്രീയത തളം കെട്ടി. കേരളീയ സമൂഹത്തോട്, അതിന്റെ മുന്നേറ്റ ചരിത്രത്തോട് ആഭിമുഖ്യം കാണിക്കുന്ന സാഹിത്യമോ സിനിമയോ ആധുനികയുടെ ഭാഗമായി ഉണ്ടായില്ല. എം. മുകുന്ദന്റെ "ദൽഹി' അരാഷ്ട്രീയ നോവലാണ്; അതിലെ നായകന്റെ തനത് സ്വഭാവം ഭയമാണ്. ആനന്ദിന്റെ "ആൾക്കൂട്ടം' നിരാശവാദികളുടെ സങ്കേതമാണ്. അയ്യപ്പപ്പണിക്കരുടെ കവിതകളാകട്ടെ മൃത്യുദാഹത്തിന്റെയും ജീവിതനിരാസത്തിന്റെയും മേഖലകളായി മാറി. ആധുനികതയുടെ ഭാഷാപരവും ശൈലീപരവുമായ പ്രത്യേകതകൾക്ക് പ്രസക്തിയില്ല എന്ന് ഇതിനർത്ഥമില്ല.
ഹെമിംഗ്വേ
1961 ൽ അമെരിക്കൻ എഴുത്തുകാരൻ ഹെമിംഗ്വേ ആത്മഹത്യ ചെയ്യുന്നതിനു മുൻപ്, വിഖ്യാതമായ അമെരിക്കൻ മാഗസിൻ "റൈറ്റേഴ്സ് ഡൈജസ്റ്റി'നു വേണ്ടി അദ്ദേഹവുമായി എഡ്വേർഡ് സ്റ്റാഫോർഡ് ചെയ്ത ഒരഭിമുഖത്തിൽ എഴുത്തിനെക്കുറിച്ച് ഇങ്ങനെ പറയുന്നു :
"എഴുതുമ്പോൾ നിങ്ങളുടെ ലക്ഷ്യം എല്ലാ വികാരങ്ങളും - കാഴ്ചയുടെയും മനസിന്റെയും ശരീരത്തിന്റെയും _ വായനക്കാർക്ക് പകർന്നു കൊടുക്കുക എന്നതാണ്. നിങ്ങൾക്കുണ്ടായ അതേ വികാരങ്ങൾ വായനക്കാർക്കും കിട്ടണം'. എഴുത്തുകാരനു വസ്തുക്കളിൽ നിന്ന്, കാഴ്ചയിൽ നിന്ന് വികാരങ്ങൾ പിഴിഞ്ഞെടുക്കാനാകണം. അഗാധമായ ജ്ഞാനവും നിരീക്ഷണവും ഇതിനാവശ്യമാണ്. മറ്റുള്ളവർക്ക് ഗ്രഹിക്കാനാകാത്ത പ്രാപഞ്ചികമായ സൂചനകൾ കണ്ടെത്തണം. ഹെമിംഗ്വേ തുടരുന്നു: "ആളുകളെ പിന്തുടരുക, നിരീക്ഷിക്കുക. മറ്റൊരാളുടെ തലയ്ക്കുള്ളിലേക്ക് നിങ്ങളെത്തന്നെ പ്രവേശിപ്പിക്കാൻ ശ്രമിക്കുക. രണ്ടുപേർ തമ്മിൽ വാദപ്രതിവാദത്തിലേർപ്പെടുമ്പോൾ ആരാണ് ശരി, തെറ്റ് എന്നന്വേഷിക്കാൻ പോകരുത്. അവർ രണ്ടുപേരും പറയുന്നതെന്താണെന്നു മനസിലാക്കുക. ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾക്കറിയാം, ആരാണ് ശരി, ആരാണ് തെറ്റ് എന്ന്. നിങ്ങൾക്കത് വിലയിരുത്തേണ്ടിവരും. എന്നാൽ ഒരു എഴുത്തുകാരനെന്ന നിലയിൽ നിങ്ങൾ വിധി പ്രസ്താവിക്കരുത്; അത് ഗ്രഹിക്കുകയാണ് വേണ്ടത്'.
മറ്റൊരവസരത്തിൽ ഹെമിംഗ്വേ പറഞ്ഞു: "നിങ്ങൾ രണ്ടുപേർക്കു വേണ്ടി എഴുതണമെന്നാണ്. ഒന്ന്, എഴുത്തുകാരൻ അവനുവേണ്ടി പരമാവധി നന്നാക്കണം. രണ്ട്, നിങ്ങൾ പ്രേമിക്കുന്നവൾക്ക് വേണ്ടി എഴുതണം. അവൾ അത് വായിക്കുകയോ വായിക്കാതിരിക്കുകയോ ചെയ്യാം;അവൾ ജീവിച്ചിരുപ്പുണ്ടാവാം, അല്ലെങ്കിൽ മരണപ്പെട്ടിരിക്കാം'.