ഒക്റ്റോബർ വിപ്ലവം, റഷ്യൻ വിപ്ലവം എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇളനീർ വിപ്ലവത്തെക്കുറിച്ച് എന്തു പറയുന്നു? കുറേക്കാലം മുമ്പ് മലബാറിലെ കുടിയേറ്റ കർഷകർ ഇളനീർ വിപ്ലവത്തിനു തുടക്കം കുറിക്കുകയുണ്ടായി. പല സ്ഥലങ്ങളിലുമുള്ള കൃഷിക്കാരും നാട്ടുകാരും ഇളനീർ ഉപയോഗിക്കുമെന്നും വിൽക്കുമെന്നും തീരുമാനിക്കുകയും ചെയ്തു. ചിലയിടങ്ങളിൽ ഇളനീർപ്പന്തലുകളും ആരംഭിച്ചു. പക്ഷേ, മറ്റേതിലുമെന്നപോലെ ഇക്കാര്യത്തിലും പിന്നീട് കൂടുതൽ ശ്രമങ്ങളൊന്നും ഉണ്ടായില്ല.
ഏതാണ്ട് പത്തു വർഷം മുമ്പ് നാളികേര ബോർഡ് തുടങ്ങുമെന്നു പറഞ്ഞ ഇളനീർപ്പന്തലുകളുടെ കാര്യവും എന്തായെന്ന് ആർക്കുമറിയില്ല. എന്തായാലും ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ. മറ്റൊരു ഇളനീർ റവലൂഷന് വീണ്ടും അധികാരികൾ പദ്ധതിയിടുകയാണ്. ഓരോ നാട്ടിലും ഇളനീരിന്റെ മധുരം വിളമ്പുന്ന പന്തലുകൾ വരികയാണ്! അതാണ് ശരിയായ ഗ്രീൻ ടൂറിസം! കുടുംബശ്രീയാണോ ഗ്രാമശ്രീയാണോ ഇതിനൊക്കെ ചുക്കാൻ പിടിക്കുന്നത് എന്നതു മാത്രമാണ് അറിയാനുള്ളത്.
നമ്മുടെ അകവും പുറവും ചുട്ടുപൊള്ളുന്ന ഇക്കാലത്ത് ഇങ്ങനെയൊക്കെ കേൾക്കുന്നതു തന്നെ എന്തൊരു സുഖമാണ്! നാടൻ കരിക്കു വിറ്റ് നാട് നന്നാക്കുക എന്നത് എത്ര സുന്ദരമായ ഒരു സോഷ്യലിസ്റ്റ് സ്വപ്നമാണ്! "മധുര മനോഹര മോഹന ചൈന' എന്നു പറയുന്നതുപോലെ"മധുര മനോഹര കേരളം' എന്നു മേനി പറയാൻ നമുക്ക് അവസരം ലഭിക്കുന്നത് ചില്ലറക്കാര്യമല്ല. കാലത്തിന്റെ ഇളനീർപ്പന്തലുകളിൽ വിശ്രമിക്കുമ്പോൾ എന്തെല്ലാം കഥകൾ നമ്മൾക്ക് ഓർമവരും!
"നാരിയൽ കാ പാനി!'
സത്യൻ അന്തിക്കാടിന്റെ "സന്ദേശം' എന്ന ചിത്രത്തിൽ ഉത്തരേന്ത്യയിൽ നിന്നു വന്ന ഒരു കോൺഗ്രസ് നേതാവ് കേരളത്തിലെ പ്രവർത്തകരോട്"നാരിയൽ കാ പാനി' ആവശ്യപ്പെടുന്ന രംഗമുണ്ട് . ഈ നേതാവിന്റെ പ്രീതി പിടിച്ചുപറ്റാൻ പ്രവർത്തകർ സമീപ സ്ഥലങ്ങളിലെ തെങ്ങുകളിൽ കയറി നൂറുകണക്കിന് കരിക്കും തേങ്ങയും ഇടുകയാണ്! ഒരു തരം വെട്ടിനിരത്തൽ!
തിരുവിതാംകൂറിലെ ഒരു കോയിത്തമ്പുരാൻ ഒരു ദിവസം നൂറ്റമ്പത് കരിക്കിന്റെ വെള്ളം കുടിക്കുമായിരുന്നെന്നും പ്രസിദ്ധ വൈദ്യനും മാന്ത്രികനുമായിരുന്ന ആലത്തൂർ നമ്പിയാണ് "തണ്ണീർദാഹം' എന്ന ഈ അസുഖം ഭേദമാക്കിയതെന്നും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ"ഐതിഹ്യമാല'യിൽ പറയുന്നുണ്ട്.
ചുടലത്തെങ്ങിലെ കരിക്ക്
കാരൂരിന്റെ "ചുടലത്തെങ്ങ്"എന്ന കഥ ഓർക്കുന്നില്ലേ? സ്നേഹത്തിന്റെ കരുതലും വേർപാടിന്റെ വേദനയും നിറയുന്ന രചനയാണത്. അപ്രതീക്ഷിതമായി ഒരു കരിക്ക് കുടിക്കാൻ അവസരം കിട്ടിയപ്പോൾ പോയ കാലത്തിന്റെ സ്മരണകളിൽ വീണുപോയ ഒരാളുടെ കഥയാണത്.
അയാൾ തിരക്കിട്ട് എങ്ങോട്ടോ പോകുകയായിരുന്നു. അപ്പോഴാണ് ഒരു പരിചയക്കാരൻ അടുത്ത പറമ്പിൽ നിന്ന് ഒരു ഇളനീർ വെട്ടിക്കൊടുത്തത്. ആ കരിക്കിൻ വെള്ളം കുടിക്കുമ്പോൾ അയൽക്കാരിയായിരുന്ന പാപ്പിയമ്മൂമ്മയെ അയാൾക്ക് പെട്ടെന്ന് ഓർമവന്നു. അവരുടെ ചുടലത്തെങ്ങിലെ കരിക്കായിരുന്നു തന്റെ കൈയിലിരുന്നു വിറകൊണ്ടതെന്ന് അയാൾ ഞെട്ടലോടെ അറിഞ്ഞു. പാപ്പിമുത്തശ്ശിയുടെ മുഖം അവ്യക്തമായി അയാൾ മുന്നിൽ തെളിഞ്ഞു കണ്ടു. കുട്ടിക്കാലത്ത് അവരുടെ സ്നേഹവും പരിചരണവും എത്രയോ കാലം അയാൾ അനുഭവിച്ചിരുന്നു! ഓർമകളുടെ തണലിൽ നിന്നുകൊണ്ട് ആ കരിക്ക് നുകരുമ്പോൾ അമ്മൂമ്മയെ ഓർത്ത് അയാളുടെ ഹൃദയം തേങ്ങിപ്പോയി.
ആ ചുടലത്തെങ്ങിലെ കരിക്കു കുടിച്ചതോടെ അയാൾ പാപ്പിയമ്മയുടെ ജീവിതത്തെ ഒന്നു കൂടി നോക്കിക്കണ്ടു. ഒരു ഇളനീരിന്റെ മധുരം കഴിഞ്ഞ കാലത്തെ ഓരോ നിമിഷങ്ങളേയും മുമ്പിലേക്കു കൊണ്ടുവന്നു തന്നു. എന്തൊരു അത്ഭുതമാണത്!
തെങ്ങും ചെന്തെങ്ങും ചമ്പത്തെങ്ങുമൊക്ക ഇല്ലാതാകുന്ന ഇക്കാലത്ത് കാരൂരിന്റെ കഥ മധുരതരമായ ഗതകാലത്തിന്റെ ജാലകവാതിലുകൾ തുറക്കുന്നു. ഇക്കാലത്ത് വറ്റിപ്പോയ മനുഷ്യബന്ധങ്ങളുടെ മനോഹാരിത കന്യകയുടെ കനകാഭരണം പോലെ ഈ കഥയിൽ ശോഭിക്കുന്നു.
ചെല്ലമ്മ കള്ളിയായി!.
കരിക്കിനെക്കുറിച്ചു പറയുമ്പോൾ ചെല്ലമ്മയെ ഓർമ വരുന്നു. വെള്ളായണിക്കായലിന്റെ തീരത്ത് അധ്വാനിച്ചു ജീവിച്ചിരുന്ന ആരോരുമില്ലാത്ത പാവം പെണ്ണായിരുന്നു അവൾ. പണിയും കൂലിയും ഇല്ലാതിരുന്ന ഒരു ദിവസം അവൾ അമ്മയുടെ ചുടലത്തെങ്ങിൽ നിന്ന് ഇളനീർ വെട്ടിക്കുടിച്ചു. അതോടെ അവൾ കള്ളിച്ചെല്ലമ്മയായി! പറമ്പ് ജന്മിയുടെതായിരുന്നുവല്ലോ.
"വരൂ! ഒരു കരിക്ക് വെട്ടിക്കുടിക്കാം!' - എന്ന ക്ഷണം പണ്ട് തറവാടുകളിലെ ആതിഥ്യ മര്യാദയുടെ ലക്ഷണമായിരുന്നെങ്കിലും ജന്മിയുടെ പറമ്പിലെ ചെറ്റക്കുടിലിൽ കഴിഞ്ഞിരുന്ന ചെല്ലമ്മ ഒരു കരിക്കു വെട്ടിയത് അതിക്രമമായിപ്പോയി!
ജി. വിവേകാനന്ദന്റെ നോവലിലൂടെയും പി. ഭാസ്കരന്റെ സിനിമയിലൂടെയുമാണ് നമ്മൾ കള്ളിച്ചെല്ലമ്മയെ കണ്ടറിഞ്ഞത്. പുരയുടെ മുറ്റത്തെ തെങ്ങിൻ തണലിലിരുന്ന് പച്ചോല ചീകി ഈർക്കിലിയെടുക്കുന്ന അവളുടെ ചിത്രം പെണ്ണിന്റെ ചെറുത്തുനിൽപ്പിന്റെ അടയാളമായി മാറുന്നു.
കാശിക്ക് പോകുമ്പോൾ കരിക്ക്!
പഴയകാലത്ത് കാശിക്ക് പോയിരുന്ന കാരണവന്മാരുടെ ഭാണ്ഡത്തിൽ കരിക്കും ശർക്കരയും ചേർന്ന ഒരു പൊതി കൂടിയുണ്ടായിരുന്നു. അതായിരുന്നു അവരുടെ"ജങ്ക് ഫുഡ്'. ഈ കാരണവന്മാരുടെ ഓർമ നിലനിർത്താൻ പിന്നീട് അവർക്ക് "കരിക്കുവെപ്പ്' എന്ന ചടങ്ങ് നടത്തി. അവർ കാശിക്ക് പോയ ദിവസം മരണദിവസമായി സങ്കൽപ്പിച്ച് അവർക്കു വേണ്ടി കരിക്കു സമർപ്പിക്കുക എന്നതായിരുന്നു ഒരു രീതി. മരിച്ചു പോയവരുടെ സന്തോഷത്തിനായി നമ്മൾ തന്നെ കരിക്കു വെട്ടിക്കുടിക്കുന്നു.
അത് തത്ത്വമസി! അഹം ബ്രഹ്മാസ്മിഃ!
തേങ്ങയിലും കരിക്കിലും ഇപ്രകാരം ഒരു തത്വചിന്ത കുടികൊള്ളുന്നുണ്ട്. അജ്ഞാനത്തിന്റെ ചിരട്ട പൊട്ടിക്കുമ്പോൾ കിട്ടുന്നത് അറിവിന്റെ കാമ്പും മധുരവുമാകുന്നു എന്നും അറിയണം. നെയ്ത്തേങ്ങയുടെ പൊരുളും ഇതു തന്നെ.
ശബരിമല അടക്കമുള്ള മിക്ക ക്ഷേത്രങ്ങളിലും മലദൈവങ്ങൾക്കും മറ്റും കരിക്കേറ് നടത്താറുണ്ട്. ചിലയിടങ്ങളിൽ ഇളനീരഭിഷേകവും പതിവാണ്. നല്ല കരിക്കിൻ വെള്ളം നിറഞ്ഞതാണ് വള്ളുവനാടൻ ഭാഷ എന്ന് മഹാകവി പി. കുഞ്ഞിരാമൻ നായർ പറയാറുണ്ടായിരുന്നു. കരിക്കിൻ വെള്ളം തള്ളി വരുന്നതു പോലെ പി.യുടെ കവിത പ്രകൃതിയിൽ നിന്നു ചിതറിത്തെറിച്ചു.
ഓറഞ്ച് തെങ്ങിന്റെ വെള്ളം!
ചെന്തെങ്ങിന്റെ കരിക്കാണ് നല്ലതെന്നാണ് പഴയ വിശ്വാസം. ഇപ്പോൾ ചെന്തെങ്ങ് എന്ന മനോഹരമായ പ്രയോഗം ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. "ഓറഞ്ച് തെങ്ങ്" എന്നൊക്കെയാണ് പറയുന്നത്. കിഴക്കു ദിക്കിലെ ചെന്തെങ്ങിൽ കരിക്കു പൊന്തിയ നേരത്തെക്കുറിച്ചും നെഞ്ചിലെ അനുരാഗ കരിക്കിൻ വെള്ളത്തെക്കുറിച്ചും ചെന്തെങ്ങു കുലച്ചതു പോലുള്ള പെണ്ണിനെക്കുറിച്ചും സിനിമാപ്പാട്ടുകളുണ്ട്. ഇവിടെയൊക്കെ "ഓറഞ്ച് തെങ്ങ്" എന്നും "ഓറഞ്ച് കരിക്ക്' എന്നും പ്രയോഗിച്ചാൽ എങ്ങനെയിരിക്കും! കോക്കനട്ട് ഓപ്പണർ ഉപയോഗിച്ച് ഓറഞ്ച് കരിക്കിന്റെ വെള്ളം കുടിക്കുന്നതാണ് ഇപ്പോഴത്തെ രീതി. അതാണു നാട്ടുനടപ്പ്. അതാണ് ഇപ്പോഴത്തെ സംസ്കാരം.