പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള ഭരണ- പ്രതിപക്ഷ വിവാദത്തിലാണ് രാജ്യത്തെ രാഷ്ട്രീയ കക്ഷികൾ. ഐക്യത്തിന്റെ പ്രതീകമാവേണ്ട ചടങ്ങ് രാഷ്ട്രീയപ്പോരിൽ മുങ്ങുന്നു. മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് പാർലമെന്റ് മന്ദിരം തുറക്കേണ്ടതെന്നാണ് പ്രധാന പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. കോൺഗ്രസും ഇടതുപക്ഷ കക്ഷികളും അടക്കം 19 പാർട്ടികൾ ഒറ്റക്കെട്ടായി രംഗത്തുവന്ന് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുകയാണെന്നു പ്രഖ്യാപിച്ചിരിക്കുന്നു. ടിഎംസി, എസ്പി, എഎപി, ഡിഎംകെ, ആർഎൽഡി, ജെഡിയു, ആർജെഡി, എന്‍സിപി, ശിവസേന (താക്കറെ വിഭാഗം), ജെഎംഎം, കേരള കോൺഗ്രസ് (മാണി), മുസ്ലിം ലീഗ്, നാഷണൽ കോൺഫറൻസ്, സിപിഎം, സിപിഐ, ആർഎസ്പി, വിസികെ, എംഡിഎംകെ എന്നിവയാണ് കോൺഗ്രസിനു പുറമേ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് സംയുക്ത പ്രസ്താവനയിറക്കിയത്. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ മോദിക്കെതിരായ പ്രതിപക്ഷ ഐക്യനീക്കം ശക്തിപ്പെടുത്തുന്ന നടപടിയായി ഇതിനെ കാണാവുന്നതാണ്. ഇതിനു പുറമേ അസദുദീൻ ഒവൈസിയുടെ എഐഎംഐഎമ്മും ചടങ്ങിൽ പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയല്ല ലോക്സഭാ സ്പീക്കറാണ് ഉദ്ഘാടകനാവേണ്ടതെന്നാണ് ഒവൈസി പറയുന്നത്.
അതേസമയം, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ബിജെഡിയും ചടങ്ങിൽ പങ്കെടുക്കുമെന്നു വ്യക്തമാക്കിയിരിക്കുകയാണ്. മറ്റു ചില എന്‍ഡിഎ ഇതര പാർട്ടികൾ നിലപാടു വ്യക്തമാക്കാനിരിക്കുകയും ചെയ്യുന്നു. പ്രതിപക്ഷത്ത് പൂർണമായ ഐക്യം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഇതു കാണിക്കുന്നത്. നേരത്തേയും പ്രതിസന്ധിഘട്ടങ്ങളിൽ, പ്രത്യേകിച്ച് രാജ്യസഭയിൽ, സർക്കാരിനു നേട്ടമായി വന്നിട്ടുണ്ട് ഈ പാർട്ടികളുടെ അനുകൂല നിലപാടുകൾ. ലോക്സഭാ തെരഞ്ഞെടുപ്പു കാലമായാലും ഈ രാഷ്ട്രീയ സാഹചര്യം ഇതുപോലെ തുടരുമെന്നാണു കരുതേണ്ടത്. ബിജെപിക്കെതിരേ പ്രതിപക്ഷം ഒന്നിച്ചു മത്സരിക്കാത്ത സംസ്ഥാനങ്ങൾ പലതുണ്ടാവാമെന്നർഥം. ദേശീയതലത്തിൽ ഒറ്റക്കെട്ടായിരിക്കുമ്പോൾ പോലും കേരളത്തിൽ ഇടതുപക്ഷത്തിനു കോൺഗ്രസുമായി ചേരാനാവില്ല, ബംഗാളിൽ ഇടതുപക്ഷത്തിന് മമതയുമായി കൂടാനാവില്ല എന്നിങ്ങനെയുള്ള പ്രശ്നങ്ങളുമുണ്ട്. എഎപിയും കോൺഗ്രസും തമ്മിൽ ചേർന്നുപോകാനുള്ള സാധ്യതയുമില്ല.
അതെന്തായാലും ഈയൊരവസരത്തിൽ പരമാവധി പാർട്ടികളെ ഒപ്പം നിർത്താനാണ് കോൺഗ്രസ് പരിശ്രമിച്ചത്. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും മോദിക്കെതിരേ പതിവുപോലെ ശക്തമായ വിമർശനവും ഉന്നയിക്കുന്നുണ്ട്. ഒരൊറ്റ മനുഷ്യന്റെ (നരേന്ദ്ര മോദി) ഈഗോ മൂലം രാഷ്ട്രപതിക്ക് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനാവുന്നില്ലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശം രാഷ്ട്രപതിക്കാണെന്ന് അവർ വാദിക്കുന്നു. ഗോത്രവർഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യത്തെ വനിതാ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. അവർക്ക് ഈ അവകാശം നിഷേധിക്കുന്നത് ദളിത്-പിന്നാക്ക വിഭാഗക്കാരോടുള്ള അവഗണനയാണെന്നും കോൺഗ്രസും ഒപ്പമുള്ള മറ്റു കക്ഷികളും ആരോപിക്കുകയാണ്. രാഷ്ട്രത്തലവൻ മാത്രമല്ല പാർലമെന്റിന്റെ അവിഭാജ്യ ഘടകം കൂടിയാണു രാഷ്ട്രപതിയെന്ന് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു. പാർലമെന്റ് വിളിച്ചുകൂട്ടുന്നത് രാഷ്ട്രപതിയാണ്, സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതും രാഷ്ട്രപതിയാണ്. രാഷ്ട്രപതിയില്ലാതെ പാർലമെന്റ് പ്രവർത്തിക്കാനാവില്ല- ഇങ്ങനെയാണു വാദം. വി.ഡി. സവർക്കറുടെ ജന്മവാർഷിക ദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനെയും പ്രതിപക്ഷം വിമർശിക്കുന്നു.
ജനാധിപത്യ- ഭരണഘടനാ മൂല്യങ്ങൾ ചവിട്ടിമെതിക്കുന്നത് പ്രതിപക്ഷ കക്ഷികളാണെന്നാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ ഇതിനുള്ള മറുപടി. എന്‍ഡിഎയിലെ 14 പാർട്ടികളുടെ നേതാക്കൾ സംയുക്തമായി ഇറക്കിയ പ്രസ്താവനയും രാഷ്ട്രീയ ശ്രദ്ധ നേടുന്നതാണ്. രാഷ്ട്രപതിസ്ഥാനത്തേക്ക് ദ്രൗപദി മുർമു മത്സരിച്ചപ്പോൾ എതിർത്തവരാണ് ഇപ്പോൾ അവരോടു സ്നേഹം കാണിക്കുന്നതെന്ന് എന്‍ഡിഎ പ്രസ്താവന ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യത്തിന്റെ ജനാധിപത്യം തുടിക്കേണ്ട പാർലമെന്റ് മന്ദിരം തുറക്കുമ്പോൾ അതിനോടു മുഖം തിരിഞ്ഞു നിൽക്കുന്നത് കടുത്ത ജനാധിപത്യ വിരുദ്ധ നടപടിയായാണ് പ്രസ്താവന വിശേഷിപ്പിക്കുന്നതും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതടക്കം കോൺഗ്രസിന്റെ ജനാധിപത്യ വിരുദ്ധ നടപടികളും ഇതിൽ ഓർമിപ്പിക്കുന്നു. ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കു പുറമേ മുഖ്യമന്ത്രിമാരായ എക്നാഥ് ഷിൻഡെ (മഹാരാഷ്ട്ര), കോൺറാഡ് സാങ്മ (മേഘാലയ), നെഫു റിയോ (നാഗാലാൻഡ്), പ്രേം സിങ് തമാങ് (സിക്കിം), സൊറംതാങ്ക (മിസോറം) എന്നിവരും പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാലയുടെ പാർട്ടിയും എന്‍ഡിഎ പ്രസ്താവനയുടെ ഭാഗമാണ്. ആർഎൽജെപി, റിപ്പബ്ലിക്കൻ പാർട്ടി, അപ്നാ ദൾ, അണ്ണാ ഡിഎംകെ, എജെഎസ്യു തുടങ്ങിയ കക്ഷികളും ഉൾപ്പെടുന്നു.
നിയമ നിർമാണ സഭാ മന്ദിരത്തിന്റെ ഉദ്ഘാടനമോ തറക്കല്ലിടലോ പ്രധാനമന്ത്രി ചെയ്യരുത് എന്നതിന് മുൻ കീഴ്വഴക്കങ്ങളൊന്നുമില്ല. നിലവിലുള്ള പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത് ഏതാണ്ടൊരു നൂറ്റാണ്ടു മുൻപാണ്. 1927 ജനുവരി 18ന് അന്നത്തെ വൈസ്രോയി ലോഡ് ഇർവിനായിരുന്നു ഈ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പിന്നീടുണ്ടായ കൂട്ടിച്ചേർക്കലുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ചരിത്രം ബിജെപി ഓർമിപ്പിക്കുന്നുമുണ്ട്. 1975 ഒക്റ്റോബർ 24ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് പാർലമെന്റിന്റെ അനക്സ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. 1987 ഓഗസ്റ്റ് 15ന് പാർലമെന്റ് ലൈബ്രറിക്കു തറക്കല്ലിട്ടത് അന്നു പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ്. 2011ൽ മണിപ്പുർ നിയമസഭയുടെ പുതിയ കെട്ടിടം പ്രധാനമന്ത്രി മൻമോഹൻ സിങ്ങും യുപിഎ അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയും ഉദ്ഘാടനം ചെയ്തപ്പോൾ കോൺഗ്രസിന് ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നും ബിജെപി ചൂണ്ടിക്കാണിക്കുന്നു. മൻമോഹനും സോണിയയുമാണ് തമിഴ്നാട് നിയമസഭാ മന്ദിര സമുച്ചയം ഉദ്ഘാടനം ചെയ്തതെന്നും ബിജെപി നേതാക്കൾ പറയുന്നു. ബിഹാർ നിയമസഭയുടെ സെൻട്രൽ ഹാൾ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി നിതീഷ് കുമാറാണ്. നെഹ്റു കുടുംബത്തിലെ അംഗങ്ങൾക്കും അവരുമായി ചേർന്നുനിൽക്കുന്നവർക്കും നിയമനിർമാണ സഭാ മന്ദിരങ്ങൾ ഉദ്ഘാടനം ചെയ്യാം, നരേന്ദ്ര മോദിക്ക് അതു പറ്റില്ല എന്നു പറയുന്നത് കോൺഗ്രസിന്റെ കാപട്യമെന്നാണ് ബിജെപി നിലപാട്.
വർഷങ്ങളായി ആലോചനയിലുള്ളതാണ് രാജ്യത്തിനു പുതിയൊരു പാർലമെന്റ് മന്ദിരമെന്നത്. നരസിംഹ റാവു സർക്കാരിന്റെ കാലത്തു തന്നെ ഇതിനുള്ള ആലോചനയുണ്ടായിരുന്നതായി അന്നു പാർലമെന്ററികാര്യ മന്ത്രിയായിരുന്ന ഗുലാം നബി ആസാദ് വെളിപ്പെടുത്തുന്നുണ്ട്. യുപിഎ ഭരണകാലത്ത് ലോക്സഭാ സ്പീക്കറായിരുന്ന മീരാ കുമാർ പുതിയ കെട്ടിടത്തിനു താത്പര്യമെടുത്തിരുന്നു. എന്നാൽ, ലക്ഷ്യം നിറവേറ്റിയത് മോദിയുടെ കാലത്തായി. റെക്കോഡ് സമയം കൊണ്ട് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കാനും മോദി സർക്കാരിനു കഴിഞ്ഞു. 2020 ഡിസംബറിൽ മോദി തന്നെയാണ് പുതിയ മന്ദിരത്തിനു തറക്കല്ലിട്ടത്. കർഷക പ്രക്ഷോഭവും കൊവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാണിച്ച് പാർലമെന്റ് മന്ദിരം നിർമിക്കാൻ ഉചിതമായ സമയമല്ല ഇതെന്ന് അന്നു പ്രതിപക്ഷം ആരോപിച്ചു. അവർ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. നിർമാണം പൂർത്തിയായപ്പോൾ മോദി ഉദ്ഘാടകനാവേണ്ട എന്നായി. ഇന്ത്യൻ രാഷ്ട്രീയം പ്രധാനമായും മോദിയും മോദിവിരുദ്ധരും തമ്മിലുള്ള പോരാട്ടമായി തന്നെ തുടരുന്നു.