
# എം.പി. അഹമ്മദ്
ആഗോളമായി സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനിടയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമമാണ് ധനമന്ത്രി നിര്‍മല സീതാരാമന് നടത്തിയിട്ടുള്ളത്. പ്രതീക്ഷയ്ക്കു വക നല്കുന്ന കാര്യമാണത്. അതുകൊണ്ട് തന്നെ ബജറ്റ് പൊതുവെ സ്വാഗതാര്‍ഹമാണ്. സമ്പദ് രംഗത്ത് പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അടുത്ത വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ച 6 മുതല്‍ 6.8 ശതമാനം മാത്രമാണ്.
മൂലധനച്ചെലവുകള്‍ക്ക് മുന്‍വര്‍ഷത്തേക്കാള്‍ 33 ശതമാനം ഉയര്‍ന്ന വിഹിതം നീക്കിവച്ചത് മികച്ച നടപടിയാണ്. അതനുസരിച്ച് അടുത്ത വര്‍ഷം 10 ലക്ഷം കോടി രൂപയാണ് ഈ മേഖലയില്‍ ചെലവഴിക്കുക. നമ്മുടെ അടിസ്ഥാന സൗകര്യവികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും അത് സഹായകമാകും.
ആദായനികുതി നിരക്കില്‍ പ്രഖ്യാപിച്ച ഇളവുകളെയും സ്വാഗതം ചെയ്യുകയാണ്. ഇടത്തരം വരുമാനക്കാര്‍ക്ക് അത് വലിയ നേട്ടമാകും. ആദായ നികുതി ഒഴിവിനുള്ള പരിധി 5 ലക്ഷം രൂപയില്‍ നിന്ന് 7 ലക്ഷം രൂപയായി ഉയര്‍ത്തിയത് വലിയൊരു വിഭാഗം ആളുകള്‍ക്ക് ഗുണം ചെയ്യും.
അതേസമയം, സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വളരെ ഉയര്‍ന്ന നിരക്കിലായതിനാല്‍ വലിയ തോതിലുള്ള സ്വര്‍ണ കള്ളക്കടത്താണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബജറ്റില്‍ തീരുവ കുറയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അതിന് ധനമന്ത്രി തയാറായിട്ടില്ല. അത് നിരാശാജനകമാണ്. ഇപ്പോള്‍ 15 ശതമാനമാണ് ഫലത്തില്‍ ഇറക്കുമതി തീരുവ. അത് കുറയ്ക്കാതെ കള്ളക്കടത്തും നിയമവിരുദ്ധ കച്ചവടവും നിയന്ത്രിക്കാന്‍ കഴിയില്ല. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോള്‍ ഇക്കാര്യം പരിഗണിക്കണമെന്നാണ് എന്റെ ആവശ്യം. സ്വര്‍ണത്തിന്റെ നികുതി കുറയ്ക്കാതെ വെള്ളിയുടെ നികുതി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തയാറായിട്ടുള്ളത്. ലാബില്‍ നിര്‍മിക്കുന്ന ഡയമണ്ടുകളുടെ പ്രോത്സാഹനത്തിന് ഗവേഷണ- വികസന വിഭാഗം ആരംഭിക്കാൻ ഒരു ഐഐടിക്ക് സഹായം നല്‍കാനുള്ള പ്രഖ്യാപനവും, ലാബ് ഡയമണ്ട് സീഡിന്റെ ഡ്യൂട്ടി കുറച്ചതും നല്ല തീരുമാനങ്ങളാണ്.
നഗരങ്ങളിലെ ഭവന നിര്‍മാണ പദ്ധതിക്കുള്ള വിഹിതം 66 ശതമാനം ഉയര്‍ത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം 79,000 കോടി രൂപയാണ് ആ മേഖലയില്‍ ചെലവഴിക്കുക. 50 പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം അടിസ്ഥാന സൗകര്യ വികസനത്തിന് ഉത്തേജകമാകും. ഡിജിറ്റല്‍ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. എല്ലാ രംഗത്തും ഡിജിറ്റല്‍ സാങ്കേതിക വിദ്യ വലിയ തോതില്‍ ഉപയോഗിക്കാനുള്ള തീരുമാനം ബജറ്റിലുണ്ട്. അതോടൊപ്പം വ്യവസായങ്ങള്‍ക്ക് അനുമതി കിട്ടാനുള്ള പ്രയാസം ലഘൂകരിക്കുന്നതിനുള്ള നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്.
യുവജനങ്ങളുടെ നൈപുണ്യ വികസനത്തിനുള്ള പദ്ധതികളും ബജറ്റിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി അന്താരാഷ്ട്ര നിലവാരത്തിലുള്ള 30 സ്കില്‍ ഡവലപ്മെന്റ് സെന്ററുകള്‍ ഇതിനായി തുറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം, ടൂറിസം വികസനം, സ്ത്രീ ശാക്തീകരണം എന്നിവയ്ക്കും ഊന്നല്‍ നല്കാന് ശ്രദ്ധിച്ചു. ചെറുകിട- സൂക്ഷ്മതല വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതേസമയം, പ്രത്യക്ഷത്തില്‍ കേരളത്തിന് സന്തോഷം തരുന്ന കാര്യങ്ങളൊന്നും ബജറ്റില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.
(മലബാര്‍ ഗ്രൂപ്പ് ചെയര്‍മാനാണ് ലേഖകൻ)