
#വി. ശിവൻകുട്ടി, പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി
വീണ്ടും ഒരു പരീക്ഷാക്കാലം വരവായി. ഇന്ന് എസ്എസ്എൽസി പരീക്ഷ ആരംഭിക്കും. നാളെ ഹയർ സെക്കൻഡറി പരീക്ഷകളും തുടങ്ങും. കൊവിഡ് മഹാമാരി വിദ്യാഭ്യാസ രംഗത്ത് ഏൽപ്പിച്ച വലിയ പ്രതിസന്ധികൾക്കു ശേഷം ഒരു പൂർണ അക്കാദമിക വർഷം ലഭിച്ചത് ഈ വർഷമാണ്. അങ്ങിനെ ഒരു സവിശേഷത കൂടി ഈ വർഷത്തിനുണ്ട്. കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി വിവിധങ്ങളായ പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നും ചെയ്തിരുന്നു. ഈ അക്കാദമിക വർഷം ആരംഭിക്കുന്നതിനു മുമ്പു തന്നെ കുട്ടികൾക്കാവശ്യമായ പാഠപുസ്തകങ്ങൾ സ്കൂളിലെത്തിച്ച് വിതരണം ചെയ്തു. സാങ്കേതികവിദ്യയെ ഫലപ്രദമായി ക്ലാസ് മുറി പഠനത്തിന് സജ്ജമാക്കാൻ സഹായകമാകും വിധം അധ്യാപകർക്ക് പരിശീലനം നൽകി.
ഈ സർക്കാർ നിലവിൽ വന്നതിനു ശേഷം നിരവധി നേട്ടങ്ങൾ വിദ്യാഭ്യാസരംഗത്തുണ്ടായി. 1,655 പ്രൈമറി അധ്യാപകർക്ക് ഹെഡ്മാസ്റ്റർമാരായി നിയമനം നൽകി. 10,475 തസ്തികയിൽ പുതിയ പിഎസ്സി അധ്യാപക നിയമനങ്ങൾ നടത്തി. വിവിധ വിഭാഗങ്ങളിൽ 162 സ്പെഷ്യൽ ടീച്ചേഴ്സിനെ നിയമിച്ചു. 2,227 അധ്യാപകർക്ക് പ്രമോഷൻ നൽകി.
4 ലക്ഷം അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകി. മലയോര - പിന്നാക്ക മേഖലകളിലെ വിദ്യാർഥികൾക്ക് പഠന വിടവ് പരിഹരിക്കാൻ പ്രത്യേക ശ്രദ്ധ നൽകി. 45,710 ഡിജിറ്റൽ ഉപകരണങ്ങൾ മലയോര - പിന്നാക്ക മേഖലകളിൽ വിതരണം ചെയ്തു. വിദ്യാകരണം പദ്ധതി വഴി 47,613 ലാപ്ടോപ്പുകളും ഹൈടെക് പദ്ധതി വഴി 16,500 ലാപ്ടോപ്പുകളും 2 വർഷത്തിനുള്ളിൽ നൽകി.
ഭിന്നശേഷി വിദ്യാർഥികളുടെ പഠന പിന്തുണയ്ക്കായി സ്പെഷ്യൽ എജ്യൂക്കേറ്റർമാരുടെ സേവനം ഉറപ്പാക്കി. ഭിന്നശേഷി കുട്ടികൾ, കുടുംബാംഗങ്ങൾ, അധ്യാപകർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവരെ കൂട്ടിയോജിപ്പിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമിൽ "ജാലകങ്ങൾക്കപ്പുറം' പദ്ധതി നടപ്പിലാക്കി.
പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കം കുറിച്ചു. പാഠ്യപദ്ധതി പരിഷ്കരണ സമിതികൾ നിലവിൽ വന്നു. മാതൃഭാഷ പഠനത്തിന് പ്രത്യേക ശ്രദ്ധ നൽകി. പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തി. ഖാദർ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കാൻ കർമ സമിതി രൂപീകരിച്ചു.
കിഫ്ബി,പ്ലാൻ, മറ്റ് ഫണ്ടുകൾ തുടങ്ങിയവ ഉപയോഗിച്ച് പൊതു വിദ്യാലയങ്ങളിൽ മികച്ച കെട്ടിടങ്ങളും ക്ലാസ് മുറികളും ലാബും ലൈബ്രറിയും നിർമിച്ചു. 7 വർഷം കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ 3,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ആണ് നടപ്പാക്കിയത്.
എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ പൂർത്തിയായി. ഇത്തവണ 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളും എസ്എസ്എൽസി പരീക്ഷ എഴുതുന്നു. സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421പരീക്ഷ സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ 9 സ്കൂളുകളിലായി 289 വിദ്യാർഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നു.
ഹയർ സെക്കൻഡറിയിൽ 4,25,361 വിദ്യാർഥികൾ ഒന്നാം വർഷ പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതുന്നു. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഒന്നാം വർഷത്തിൽ 28,820, രണ്ടാം വർഷത്തിൽ 30,740 വിദ്യാർഥികൾ പരീക്ഷ എഴുതുന്നു.
പൊതുവിദ്യാഭ്യാസ രംഗത്ത് തുല്യതയും ഗുണതയും വർധിപ്പിക്കണമെങ്കിൽ വിലയിരുത്തൽ രംഗത്തും വലിയ മാറ്റങ്ങൾ വേണ്ടതുണ്ട്. പഠിപ്പിക്കുന്ന അധ്യാപകർക്കാണ് സ്വന്തം കുട്ടികളുടെ ശക്തി ദൗർബല്യങ്ങൾ ഏറ്റവും നന്നായി അറിയാൻ കഴിയുക. കുട്ടികളുടെ ശക്തികൾ കണ്ടെത്തി അത് കൂടുതൽ മികവുള്ളതാക്കിത്തീർക്കാനും പരിമിതികൾ കണ്ടെത്തി മറികടക്കാനും കുട്ടികളെ സഹായിക്കാൻ അവരെ സജ്ജമാക്കാൻ കഴിയേണ്ടതുണ്ട്. അധ്യാപക പരിശീലനങ്ങൾ ഇതെല്ലാം ഉൾക്കൊള്ളിച്ച് പരിവർത്തിപ്പിക്കാനുള്ളതാക്കി മാറ്റും. നാം തുടങ്ങിവച്ച മെന്ററിങ് പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും.
ദേശീയ വിദ്യാഭ്യാസ നയം 2020ൽ കേരളത്തിന് വിയോജിപ്പുള്ള മേഖലകളുണ്ട്. അത് നാം വ്യക്തമാക്കിയിട്ടുമുണ്ട്. പരീക്ഷകളെ ദേശീയ തലത്തിൽ ഏകോപിപ്പിക്കുന്ന അപകടകരമായ അവസ്ഥയുമുണ്ട്. ആധുനികവും പുരോഗമനപരവുമായ വിദ്യാഭ്യാസത്തോടൊപ്പം പോകുകയല്ല ദേശീയ സർക്കാർ വിദ്യാഭ്യാസ നയത്തിലൂടെ ചെയ്യുന്നത്.
സാമൂഹികമായി നടക്കുന്ന ഇത്തരം ചർച്ചകൾ നടക്കട്ടെ. പരീക്ഷയ്ക്ക് തയാറാകുന്ന കുട്ടികൾ ഈ ഘട്ടത്തിൽ ഇതൊന്നും ശ്രദ്ധിക്കേണ്ടതില്ല. പരീക്ഷയ്ക്ക് നന്നായി സജ്ജമാകുക. ഒരു തരത്തിലുമുള്ള പരീക്ഷാ പേടിയുടെ ആവശ്യമില്ല. ഏറ്റവും ഉന്നതവിജയത്തിനായി കഠിന പരിശ്രമം നടത്തുക. ഫലം നമുക്ക് അനുകൂലമായിരിക്കും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ഒരു പരീക്ഷയല്ല നമ്മുടെ ജീവിതത്തെ നിർണയിക്കുന്നത്. അതുകൊണ്ടു തന്നെ പരീക്ഷാഫലമല്ല നമ്മുടെ ജീവിതത്തിന്റെ അന്തിമഫലം. ഇതെല്ലാം വിദ്യാഭ്യാസ യാത്രകളുടെ ചില അനിവാര്യതകൾ മാത്രമാണെന്ന് കണ്ടാൽ മതി.
പരീക്ഷക്കാലത്ത് കുട്ടികളിൽ ഒരു തരത്തിലുമുള്ള സമ്മർദവും ഉണ്ടാക്കാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകിച്ചും ശ്രദ്ധിക്കണം. ഒരു കുട്ടിയെയും മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യരുത്. സ്വാഭാവികമായ തയാറെടുപ്പോടെ പരീക്ഷയെ അഭിമുഖീകരിക്കുക. വിജയം നിങ്ങളോടൊപ്പമായിരിക്കും. എല്ലാവർക്കും വിജയാശംസകൾ.